പ്രഭാതം മുതൽ മുതൽ വൈകീട്ട് മഗ്‌രിബ് ബാങ്ക് (സൂര്യാസ്തമനം) വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് വ്രതമനുഷ്ടിക്കലാണ് സ്വൌം അഥവാ നോമ്പ്
വർഷത്തിൽ ഒരു മാസം – ഇസ്ലാമിക കലണ്ടറായ ഹിജ്റ വർഷ പ്രകാരം ഒൻപതാം മാസമായ റമദാൻ മാസത്തിലാണ് – വിശ്വാസികൾ വ്രതമെടുക്കേണ്ടതുണ്ട്. റമദാൻ മാസത്തിലെ വ്രതം വിശ്വാസികൾക്ക് നിർബന്ധ ബാദ്ധ്യതയാണ്. രോഗി, പ്രായ പൂർത്തിയാകാത്ത കുട്ടികൾ, ബുദ്ധി ഭ്രമം സംഭവിച്ചവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, അവശരായ വൃദ്ധർ, യാത്രക്കാർ എന്നിവർ ഒഴികെ എല്ലാവർക്കുമത് നിർബന്ധമാണ്.
സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കൽപിച്ചിരുന്നത് പോലെത്തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുവാൻ വേണ്ടിയത്രെ അത്. (ഖുർആൻ 2:183)
എണ്ണപ്പെട്ട ഏതാനും ദിവസങ്ങളിൽ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താൽ മറ്റു ദിവസങ്ങളിൽ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്.) (ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവർ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നൽകേണ്ടതാണ്. എന്നാൽ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതൽ നൻമചെയ്താൽ അതവന്ന് ഗുണകരമാകുന്നു. നിങ്ങൾ കാര്യം ഗ്രഹിക്കുന്നവരാണെങ്കിൽ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങൾക്ക് കൂടുതൽ ഉത്തമം.(ഖുർആൻ 2:184)
ജനങ്ങൾക്ക് മാർഗദർശനമായിക്കൊണ്ടും, നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ. അതു കൊണ്ട് നിങ്ങളിൽ ആർ ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താൽ പകരം അത്രയും എണ്ണം ( നോമ്പെടുക്കേണ്ടതാണ്. ) നിങ്ങൾക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് ഞെരുക്കം ഉണ്ടാക്കാൻ അവൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾ ആ എണ്ണം പൂർത്തിയാക്കുവാനും, നിങ്ങൾക്ക് നേർവഴി കാണിച്ചുതന്നിന്റെ പേരിൽ അല്ലാഹുവിൻറെ മഹത്ത്വം നിങ്ങൾ പ്രകീർത്തിക്കുവാനും നിങ്ങൾ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ ( ഇങ്ങനെ കൽപിച്ചിട്ടുള്ളത്. ) (ഖുർആൻ 2:185)
*നോമ്പ് മുറിയുന്ന കാര്യങ്ങൾ*
വായയിലൂടെയോ മറ്റു ശരീര ഭാഗങ്ങളിലൂടെയോ കനമുള്ള വല്ലതും ശരീരത്തിനുള്ളിൽ പ്രവേശിക്കൽ, സംയോഗം , വല്ലവിധേനയും ഇന്ദ്രിയം പുറപ്പെടുവിക്കൽ (മനഃപൂർവം), ക്ഷീണമകറ്റാൻ സൂചിവെക്കൽ, ഋതുരക്തമോ പ്രസവരക്തമോ പുറപ്പെടൽ, ഛർദ്ദി ഉണ്ടാക്കൽ.
മരുന്നു് കുത്തിവെയ്ക്കുന്നതും രക്തം കുത്തിയെടുക്കുന്നതുംകൊണ്ട് നോമ്പ് മുറിയില്ല.മൂക്കിൽ മരുന്ന് ഇറ്റിക്കുന്നതുകൊണ്ട് നോമ്പ് മുറിയും. ആസ്തമ, അലർജി എന്നിവയ്ക്ക് മൂക്കിൽ അടിയ്ക്കുന്ന സ്പ്രേകൾ ഉപ്യോഗിക്കുന്നതും കണ്ണിൽ മരുന്ന് വീഴ്ത്തുന്നതുംകൊണ്ട് നോമ്പ് മുറിയില്ല
*വ്രതമെടുക്കൽ നിഷിദ്ധമായ സന്ദർഭങ്ങൾ*
ഈദുൽ അദ്‌ഹ (ബലിപെരുന്നാൾ) ദിവസം
ഈദുൽ ഫിത്‌ർ (ചെറിയ പെരുന്നാൾ) ദിവസം
അയ്യാമുത്തശ്‌രീഖ് – ബലി പെരുന്നാൾ കഴിഞ്ഞുള്ള മൂന്ന് ദിനങ്ങൾ
അത്താഴം, നോമ്പുതുറ
നോമ്പ് എടുക്കുന്നതിന്റെ തലേ അർദ്ധരാത്രി മുതൽ സൂര്യോദയത്തിനു മുമ്പ് കഴിക്കുന്ന ഭക്ഷണമാണ് അത്താഴം, ഇടയത്താഴം എന്ന് പറയുന്നത്. അറബിയിൽ ഇതിനെ സുഹുർ എന്നാണ് പറയുന്നത്. അത്താഴം വളരെ പ്രധാനമാണ്. അ സന്ധ്യാനമസ്കാരത്തിന്റെ സമയമറിയിക്കുന്ന ബാങ്ക് കേട്ടാൽ വെള്ളം കഴിച്ചോ എന്തെങ്കിലും ഭക്ഷിച്ചോ നോമ്പ് അവസാനിപ്പിക്കുന്നതിനെ നോമ്പ് തുറ അഥവാ ഇഫ്താർ എന്നു പറയുന്നു.
*നിശാനമസ്കാരം* *തറാവീഹ്*
സാധാരണയുള്ള നിർബന്ധനമസ്കാരങ്ങൾക്ക് പുറമേ രാത്രി ഇശാഅ് നമസ്കാരത്തിനും രാവിലെ സുബ്‌ഹി നമസ്കാരത്തിനും ഇടയിലായി നടത്തപ്പെടുന്ന നമസ്കാരത്തിന് റമദാനിൽ പ്രത്യേക പ്രാധാന്യം നൽകപ്പെടുന്നു.
*ഇഅ്തികാഫ്*
മറ്റെല്ലാകാര്യങ്ങളിൽ നിന്നും വിട്ടുനിന്ന് ഭജനമിരിക്കുന്നതാണ് ഇഅ്തികാഫ്. റംസാനിൽ മാത്രമല്ല എല്ലാ സമയത്തും ഇഅ്തികാഫ് സുന്നത്താണ്. നിശ്ചിത സമയം നിയ്യത്തോടുകൂടി പള്ളിയിൽ ഇരുന്നാൽ ഇഅ്തികാഫ് സിദ്ധിച്ചു.
*സകാത്തുൽ ഫിത്ർ*
റംസാൻ മാസത്തിലെ അവസാനത്തെ ദിവസം അസ്തമിക്കുമ്പോൾ കുടുംബനാഥൻ തന്റെ കുടുംബത്തിലെ ജീവിച്ചിരിക്കുന്ന ഓരോരുത്തർക്കും വേണ്ടി രണ്ടു കി.ഗ്രാം ഇരുനൂറു ഗ്രാം ധാന്യം വീതം ദാനം ചെയ്യുന്നു. ഒരു മാസത്തെ വൃതത്തിലും മറ്റു അനുഷ്ഠാനങ്ങളിലും വന്ന വീഴ്ചകൾക്കും പിഴവുകൾക്കും പരിഹാരമാവും ഈ നിർബന്ധദാനമെന്ന് മുഹമ്മദ് നബി പഠിപ്പിച്ചിട്ടുണ്ട്.
*ഈദുൽഫിത്ർ*
റമദാൻ മാസം ആവസാനിച്ച് അടുത്തമാസമായ ശവ്വാൽ മാസം ഒന്നിനാണ് ഈദുൽഫിത്ർ.