2020 may 31
*ഇന്ന് ലോക പുകയില വിരുദ്ധ ദിനം*
_ഈ വര്‍ഷത്തെ പുകയില വിരുദ്ധ ദിനത്തിന്റെ പ്രമേയം ‘പുകയിലയുടെ ഉപയോഗത്തില്‍നിന്നും പുകയില വ്യവസായശൃംഖലയുടെ ചൂഷണങ്ങളില്‍നിന്നും യുവജനങ്ങളെ സംരക്ഷിക്കുക’ എന്നതാണ്._
_പുകവലിമൂലം ഓരോ വര്‍ഷവും ലോകത്ത് 80 ലക്ഷം ആളുകള്‍ മരിക്കുന്നു. ശ്വാസകോശ കാന്‍സറിന്റെ 80 ശതമാനവും പുകവലിമൂലമാണ്. സ്ഥിരമായി പുകവലിക്കുന്നവരില്‍ കാണപ്പെടുന്ന വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, കിതപ്പ് എന്നിവ സി.ഒ.പി.ഡി യുടെ (ക്രോണിക് ഒബ്സ്ട്രക്റ്റിവ് പള്‍മനറി ഡിസീസ്) ലക്ഷണങ്ങളാകാം. പുകവലി തുടരുകയും ശരിയായ ചികിത്സ തേടുകയും ചെയ്യാതിരുന്നാല്‍ ദൈനംദിന കാര്യങ്ങളില്‍പോലും കിതപ്പ് അനുഭവപ്പെടുകയും ക്രമേണ ഓക്സിജന്‍പോലും ആവശ്യമായി വരുകയും ചെയ്യാവുന്ന അസുഖമാണിത്. ആസ്ത്മ തുടങ്ങിയ അസുഖങ്ങളും നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടേറെ. ഹൃദ്രോഗസാധ്യതയും കൂടും. പുകവലി എന്ന ദുശ്ശീലത്തില്‍നിന്ന് സ്വയം രക്ഷനേടാനും ദൂരവ്യാപകമായ വിപത്തുകളില്‍നിന്നു കുടുംബാംഗങ്ങളെ സംരക്ഷിക്കാനും ഈ ദിനം പ്രതിജ്ഞാബദ്ധരാകാം._
🅾️ *തെക്ക് കിഴക്കന്‍ അറബിക്കടലില്‍ അടുത്ത 24 മണിക്കൂറിനുളളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും അത് അതിതീവ്രമാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് കാലവര്‍ഷം തിങ്കളാഴ്ച തന്നെ എത്തിയേക്കുമെന്നും കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.*
🅾️ *സംസ്ഥാനത്ത് നടപ്പാക്കേണ്ട ലോക്ക്ഡൗണ്‍ ഇളവ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഇന്നുണ്ടാകും. സമൂഹ വ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തിയുള്ള ഇളവുകളാണ് സര്‍ക്കാര്‍ അനുവദിക്കുക എന്നാണ് സൂചന. ദേശീയ ശരാശരിയേക്കാള്‍ വേഗത്തില്‍ സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ പെരുകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ അഞ്ചാംഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇളവുകള്‍ അതേ രൂപത്തില്‍ സംസ്ഥാനത്ത് അനുവദിക്കില്ല. ഘട്ടം ഘട്ടമായി മാത്രമേ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയുള്ളൂ. സാമൂഹ്യ അകലം ഉറപ്പുവരുത്തും. ഷോപിംഗ് മാളുകള്‍ തുറക്കും. എന്നാല്‍ തീയറ്ററുകള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങില്ല.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ മാസം ഓണ്‍ലൈന്‍ ക്ലാസുകളിലൊതുങ്ങും. മിക്ക ജില്ലകളിലും ഹോട്ട്സ്പോടുകള്‍ ഉള്ളതിനാല്‍ പൊതുഗതാഗതം ജില്ലകള്‍ക്ക് പുറത്തേക്ക് ഉടന്‍ അനുവദിക്കില്ല. ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം ഇതിനകം ശക്തമായിട്ടുണ്ട്. നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കും. അന്തര്‍ സംസ്ഥാന യാത്രക്ക് പാസ് വേണ്ടെന്നാണ് കേന്ദ്ര മാര്‍ഗ്ഗ നിര്‍ദ്ദേശം. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള അവകാശം കേരളം വിനിയോഗിക്കും.ജൂണ്‍ 8 മുതല്‍ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. ബാറുകള്‍ തുറക്കണമെന്ന ഉടമകളുടെ ആവശ്യം ഇതോടെ ശക്തമാകും.*
🅾️ *സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. സ്കൂളുകളില്‍ വിക്ടേഴ്സ് ചാനല്‍ വഴിയും കോളേജുകളില്‍ വിവിധ ഓണ്‍ലൈന്‍ ആപ്പുകള്‍ ഉപയോഗിച്ചുമാണ് ക്ലാസുകള്‍ നടത്തുന്നത്. ലോക്ക്ഡൗണിനിടയിലും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനൊരുങ്ങുന്നത് . സ്കൂളുകളില്‍ ഓരോ ക്ലാസിനും പ്രത്യക സമയക്രമം നിശ്ചയിച്ച് വിക്ടേഴ്സ് ചാനലിലൂടെ പഠനം നടക്കും. സമയക്രമം ഇന്ന് പുറത്തിറക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചിരക്കുന്ന സ്കൂള്‍ ക്ലാസുകള്‍ യൂട്യൂബില്‍ നിന്ന് കാണോനോ ഡൗണ്‍ലോഡ് ചെയ്യാനോ സൗകര്യം ഏര്‍പ്പെടുത്തും.*
🅾️ *തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയില്‍ ഇരുദിശയിലേക്കും തിങ്കളാഴ്ച മുതല്‍ എല്ലാദിവസവും സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. തിരുവനന്തപുരത്തു നിന്നും എറണാകുളം ജംഗ്ഷനിലേക്കുള്ള ട്രെയിന്‍ തിങ്കളാഴ്ച മുതല്‍ ജൂണ്‍ 9 വരെ രാവിലെ 7.45 നു തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട് 12.30 ന് എറണാകുളത്ത് എത്തിച്ചേരും. ജൂണ്‍ 10 മുതല്‍ ഈ ട്രെയിന്‍ രാവിലെ 5.15 നായിരിക്കും പുറപ്പെടുക. 9.45 ന് എറണാകുളത്ത് എത്തിച്ചേരും. എറണാകുളം ജംഗ്ഷന്- തിരുവനന്തപുരം ട്രെയിന്‍ എറണാകുളത്തു നിന്ന് ഉച്ചയ്ക്ക് ഒന്നിനു പുറപ്പെട്ട് 5.30 നു തിരുവനന്തപുരത്ത് എത്തിച്ചരും. ഇരു ട്രെയിനുകള്‍ക്കും കൊല്ലം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകും.*
🅾️ *ടോം ജോസിനെപ്പോലെ ഇത്രയേറെ വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടം നേരിട്ട വേറൊരു ചീഫ് സെക്രട്ടറിയും കേരളത്തില്‍ പ്രവര്‍ത്തിക്കേണ്ടിവന്നിട്ടുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിസന്ധിഘട്ടങ്ങളില്‍ ഭരണനേതൃത്വത്തിന്റെ മനസറിഞ്ഞ് പ്രവര്‍ത്തിച്ചയാളാണ് ടോം ജോസെന്നും മുഖ്യമന്ത്രി പറഞ്ഞു. വിരമിക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസിന് നല്കിയ യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടോം ജോസ് ചീഫ് സെക്രട്ടറിയായ കാലത്താണ് പ്രളയം, നിപ, കാലവര്‍ഷക്കെടുതി, കോവിഡ് തുടങ്ങിയ പ്രതിസന്ധികള്‍ നേരിടേണ്ടിവന്നത്.അദ്ദേഹം ചീഫ് സെക്രട്ടറിയായിരുന്ന 23 മാസവും പ്രക്ഷുബ്ധവും വിശ്രമമെന്തെന്നറിയാത്ത രാപകലുകളുമായിരുന്നു. ഇത്രയും വിശ്രമരഹിതമായി വേറൊരു ചീഫ് സെക്രട്ടറിക്കും ടീമിനും പ്രവര്‍ത്തിക്കാന്‍ ഇടവന്നിട്ടുണ്ടാകില്ല. അര്‍പ്പണബോധം, കാര്യക്ഷമത, ആത്മാര്‍ഥത ഇതൊക്കെയാണ് വിജയത്തിളക്കം സ്വന്തമാക്കാന്‍ ടോംജോസിന് തുണയായതെന്നും മുഖ്യമന്ത്രി പറഞ്ഞു.*
🅾️ *വ്യക്തിഗത വിവര ശേഖരണത്തിനും കൈ മാറ്റത്തിനും സ൪ക്കാ൪ നിയന്ത്രണം ഏര്‍പ്പെടുത്തി. വ്യക്തിഗത വിവരം ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യുന്നത് വിവരം നല്‍കുന്നവരുടെ അനുമതിയോടെ മാത്രമായിരിക്കമണെന്നു വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചാകണം വ്യക്തിവിവരങ്ങള്‍ ശേഖരിക്കേണ്ടത്. സ്പ്രിങ്ക്ലര്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.ഏത് തരത്തിലുള്ള വിവരം ശേഖരിച്ചാലും ഇക്കാര്യത്തില്‍ വിവരം നല്കുന്നയാളില് നിന്നുള്ള അനുമതി ആവശ്യമാണ്. ശേഖരിച്ച വിവരങ്ങള്‍ കൈമാറുന്നത് അംഗീകൃത രഹസ്യ സംവിധാനങ്ങളിലൂടെയാകണം. ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറുമ്പോൾ വിവരം നല്‍കിയയാളെ തിരിച്ചറിയുന്ന കാര്യങ്ങള്‍ രഹസ്യമാക്കിവേണം അത് ചെയ്യാന്‍. ഇത് നിലവില്‍ ശേഖരിച്ച വിവരങ്ങള്‍ക്കും ഭാവിയില്‍ ശേഖരിക്കാനിരിക്കുന്ന വിവരങ്ങള്‍ക്കും ബാധകമാണ്. കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി വിവരശേഖരണം നടത്തുന്ന പശ്ചാത്തലത്തിലാണ് ഇത്തരം നിര്‍ദേശം. വിവരങ്ങള്‍ ശേഖരിക്കുമ്പോൾ വിവരം നല്‍കുന്നവരെ അക്കാര്യം അറിയിക്കുകയും മൂന്നാമതൊരു വ്യക്തിക്കോ ഏജന്‍സിക്കോ കൈമാറുന്നുണ്ടെങ്കില്‍ അക്കാര്യം അറിയിച്ച് വിവരം നല്കുന്നയാളില് നിന്ന് രേഖാമൂലമുള്ള അനുമതിയും വാങ്ങണം. വിവരം ശേഖരിക്കുന്ന ഉപകരണത്തില്‍ ഇതിനായി പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും സംവിധാനമുണ്ടാവണം. ഏതാവശ്യത്തിനാണോ ശേഖരിക്കുന്നത് അതിന് മാത്രമേ വിവരങ്ങള്‍ ഉപയോഗിക്കുന്നുള്ളൂവെന്നത് ഉറപ്പാക്കണം. വിവരങ്ങള്‍ സുരക്ഷിതമായ രീതിയില്‍ സ്റ്റേറ്റ് ഡേറ്റാ സെന്ററില്‍ സൂക്ഷിക്കണം. ക്ലൗഡിലാണ് സൂക്ഷിക്കുന്നതെങ്കില്‍, സേവനദാതാവ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതാവണം. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. വിവര ശേഖരണത്തിന് ജിപിഎസ്, ബ്ലൂടൂത്ത് തുടങ്ങിയവ ഉപയോഗിക്കുന്നുണ്ടെങ്കില്‍ വിവരം നല്കുന്നയാളില് നിന്ന് ഇതുസംബന്ധിച്ച വ്യക്തമായ അനുമതിയുമുണ്ടാകണം.മൂന്നാമതൊരു പാര്‍ട്ടിയുടെ സംവിധാനമാണ് വിവര ശേഖരണത്തിന് ഉപയോഗിക്കുന്നതെങ്കില്‍ ആ സംവിധാനത്തിന് ഐഎസ്ഒ സര്ട്ടിഫിക്കേഷനുണ്ടാകണം. ഡേറ്റ സംബന്ധിച്ച എല്ലാ വശങ്ങളും സുരക്ഷാ ഓഡിറ്റിംഗിന് വിധേയമാക്കണമെന്നും ഉത്തരവില്‍ പറയുന്നു.*
🅾️ *ചങ്ങനാശ്ശേരിയില്‍ മകന് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മയാണ് (55) കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന് ജിതിന് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരക്കായിരുന്നു സംഭവം. അമ്മയും മകനും മാത്രമാണ് വീട്ടില്‍ ഉള്ളത്. മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കാറുള്ള ജിതിന് രാത്രി ഭക്ഷണത്തെക്കുറിച്ച് തര്‍ക്കമുണ്ടാകുകയും, കയ്യിലുണ്ടായിരുന്ന കറിക്കത്തി കൊണ്ട് ഇയാള്‍ കുഞ്ഞന്നാമ്മയുടെ കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു. കൊലയ്ക്കു ശേഷം ഇയാള്‍ മദ്യപിച്ച് വീട്ടില്‍ അടച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും നാട്ടുകാരും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.ഹൃദ്രോഗിയായ കുഞ്ഞന്നാമ്മ ചികിത്സക്കായി മകനോട് പണം ആവശ്യപ്പെടാറുണ്ടായിരുന്നു. ഇക്കാര്യത്തിലാണ് ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നത്*
🅾️ *മലപ്പുറം എടക്കരയില്‍ ഭക്ഷ്യസാധനങ്ങളുടെ മറവില്‍ ലഹരി ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച രണ്ട്പേരെ പിടികൂടി. ആനമറി എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. നേന്ത്രക്കായ നിറച്ച വാഹനത്തില്‍ ജില്ലയിലേക്ക് കടത്തുകയായിരുന്ന പതിനാല് ചാക്ക് ലഹരി വസ്തുക്കളുമായാണ് രണ്ട് പേര് വഴിക്കടവില്‍ എക്സൈസ് അധികൃതരുടെ പിടിയിലായത്. പെരിന്തല്‍മണ്ണ കോഡൂര്‍ വടക്കേമണ്ണ കൊളക്കാടന്‍ മൊയ്തീന്, പെരിന്തല്‍മണ്ണ മുണ്ടക്കോട് പെരുവന്‍ കുഴിയില്‍ അബ്ദു എന്നിവരാണ് പിടിയിലായത്. മൈസൂരുവില്‍ നിന്നും മലപ്പുറത്തേക്ക് വന്ന ബൊലേറോ പിക്കപ്പിലാണ് നേന്ത്രക്കായ നിറച്ച വാഹനത്തില്‍ ലഹരി വസ്തുക്കള്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്.പതിനാല് ചാക്കുകളിലായി 12000 ചെറു പാക്കറ്റ് ലഹരി വസ്തുക്കള്‍ വാഹനത്തില്‍ നിന്നും കണ്ടെടുത്തു.വാഹനത്തിലെ ഡ്രൈവര്‍ മൊയ്തീന്റെ പേരില്‍ സമാന കേസുകള്‍ നിലവിലുണ്ട്.*
🅾️ *സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ കൊവിഡ് ചികിത്സകള്‍ക്കായി പൂര്‍ണ സജ്ജമാക്കി സംസ്ഥാന സര്‍ക്കാര്‍. സമൂഹവ്യാപന സാധ്യത ഏറിയതോടെയാണ് സര്‍ക്കാര്‍ ആശുപത്രികള്‍ പൂര്ണ്ണസജ്ജമാക്കിയത്. ആയിരത്തിലേറെ പ്രത്യേക മുറികളും തീവ്രപരിചരണ യൂണിറ്റുകളും വെന്റിലേറ്ററുകളും ലേബര്‍ റൂമുകളും ഒരുക്കിയാണ് കൊവിഡ് ചികിത്സക്ക് ആശുപത്രികള്‍ സജ്ജമാക്കിയത്. മെഡിക്കല്‍ വിദ്യാര്‍ത്ഥി കളടക്കം ഉള്ളതിനാല്‍ മനുഷ്യവിഭവശേഷിക്ക് കുറവുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ആയിരക്കണക്കിന് കിടക്കകള്‍, പ്രത്യേകം മുറികള്‍, വിദഗ്ധ ചികിത്സക്കായി പ്രത്യേക സംഘം ഡോക്ടര്‍മാര്‍, ആഹാരം, വസ്ത്രം അങ്ങനെ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ എല്ലാം തയ്യാറാണ്. രോഗികളുടെ എണ്ണം അനിയന്ത്രിതമായി ഉയര്‍ന്നാല്‍ ശസ്ത്രക്രിയ തിയറ്റര്‍ പോലും കൊവിഡ് ചികിത്സ മുറികളാകും. നിലവിലുള്ള പരിശോധന സംവിധാനത്തിന് പുറമേ കൂടുതല്‍ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് പരിശോധനകളുടെ എണ്ണം കൂട്ടും. കൊവിഡ് ബാധിതരായ ഗര്‍ഭിണികളെത്തിയാല്‍ അവര്‍ക്കായി പ്രത്യേക ലേബര്‍ റൂം തയ്യാറാക്കിയിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്കായി പ്രത്യേക നിയോനേറ്റല്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. വ്യക്തിഗത സുരക്ഷ ഉപകരണങ്ങള്‍ പരമാവധി സമാഹരിക്കുകയാണ് സര്‍ക്കാര്‍. ഇതേ സമയം തന്നെ കൊവിഡ് ഇതര ചികിത്സ മുടങ്ങാതിരിക്കാനും പ്രത്യേക ഒപി, ശസ്ത്രക്രിയ വിഭാഗമടക്കം വിപുലമായ സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട് സര്‍ക്കാര്‍.*
🅾️ *സൈക്കിളില്‍ പശ്ചിമബംഗാളിലേക്ക് പോകാന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളികള്‍ കുളത്തൂപ്പുഴയില്‍ പൊലീസിന്റെ പിടിയിലായി. പശ്ചിമബംഗാള്‍ സ്വദേശികളായ നാലുപേരാണ് പിടിയിലായത്. തിരുവനന്തപുരത്ത് നിന്നും നാല് പുതിയ സൈക്കിള്‍ വാങ്ങി ഇവര്‍ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. പൊലീസ് ചോദിച്ചപ്പോള്‍ നാട്ടിലേക്ക് പോകുന്നു എന്ന് ഇവര്‍ മറുപടി നല്കി. ഇവരുടെ കൈവശം പാസോ യാത്ര രേഖകളോ ഉണ്ടായിരുന്നില്ല. ഇന്ന് ഇവരെ കുളത്തുപ്പുഴയില്‍ പാര്‍പ്പിച്ച ശേഷം നാളെ തിരികെ തിരുവനന്തപുരത്തേക്ക് അയക്കുമെന്ന് സിഐ കെ എസ് വിജയന് പറഞ്ഞു.*
🅾️ *ബുക്കിങ് രേഖകളില്ലാതെ മദ്യം വാങ്ങാനെത്തിയയാള്‍ ബവ്റിജസ് കോര്‍പറേഷന്റെ ജീവനക്കാരനെ ആക്രമിച്ചു. ചവറ നീണ്ടകരയിലെ ബവ്റിജസ് ചില്ലറ വില്പന ശാലയിലെ ജീവനക്കാരനെയാണ് ബുക്കിങ് രേഖകളിലില്ലാതെ എത്തിയയാള്‍ ഓഫിസിനുള്ളില്‍ കടന്നു ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ പന്മന കൊച്ചു മാമ്പുഴ മഹേന്ദ്രന് പിള്ളയ്ക്കാണ് (55) പരുക്കേറ്റത്. ഇയാളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.*
🅾️ *മരിച്ചയാളുടെ റേഷന്‍വിഹിതം തിരിമറി നടത്തിയെന്ന പരാതിയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറിയുടെ കടയുടെ ലൈസന്‍സ് റദ്ദാക്കി. തിരുവനന്തപുരം അണ്ടൂര്‍ക്കോണം പറമ്ബില്പാലത്തെ ഡി. അംബുജാക്ഷന് നായരുടെ 151ാം നമ്പർ റേഷന്‍കടയാണ് താലൂക്ക് സപ്ലെ ഓഫിസര്‍ പൂട്ടിയത്. ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ജില്ല സെപ്ലെ ഓഫിസര്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.*
🅾️ *ചെറിയ പലിശക്ക് വായ്പ വാഗ്ദാനം ചെയ്ത് കൂടുതല്‍ പണം തട്ടുന്ന സംഘം തൃശൂരില്‍ വിലസുന്നു. 20 ശതമാനം വാര്‍ഷിക പലിശക്ക് വായ്പ നല്കി പിന്നീട് 20 ശതമാനം പലിശ മാസത്തില്‍ വാങ്ങി സാധാരണക്കാരെ വിഴുങ്ങുന്ന സംഘമാണ് നഗരത്തില്‍ വിലസുന്നത്. ഇങ്ങനെ വരുമ്പോൾ 240 ശതമാനം വാര്‍ഷിക പലിശ തുക നല്‍കേണ്ട ഗതികേടില്‍ അമരുകയാണ് വായ്പ എടുത്തവര്‍. മുഖ്യമന്ത്രിയുടെ ഇടപെടലില്‍ പടിഞ്ഞാറെകോട്ട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൊള്ളപ്പലിശ സംഘത്തിനെതിരെ കേസ് എടുത്ത് അന്വേഷണം തുടങ്ങി*
🅾️ *വനിത ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനായ പി.എം. ജോണ്‍ (71) കൊല്ലപ്പെട്ട സംഭവത്തില്‍ വാളയാര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സി.ഐ യുസഫ് നടുത്തറമേലിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപവത്കരിച്ചു. വ്യാഴാഴ്ച രാത്രി 11.30നാണ് കഞ്ചിക്കോട് ‘ആതുരാശ്രമം’ വനിത ഹോസ്റ്റലിന്റെ മതില് ചാടിക്കടന്ന് സെക്യൂരിറ്റി ജീവനക്കാരനായ ജോണിനെ കമ്പിവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. ഹോസ്റ്റലില്‍ വാര്‍ഡനടക്കം 13 അന്തേവാസികളാണുണ്ടായിരുന്നത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തതയില്ലെങ്കിലും പ്രതിയെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായി അറിയുന്നു.പ്രദേശവാസികളില്‍ ചിലരുടെ മൊഴി അന്വേഷണത്തിന് സഹായകമായി. സൈബര്‍ സെല്‍ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഉൗര്‍ജിതമാണ്. അന്തേവാസികളില്‍ നിന്ന് ശനിയാഴ്ച മൊഴിയെടുത്തു. പ്രതി വാളയാര്‍ അതിര്‍ത്തി കടക്കാനുള്ള സാധ്യത കുറവാണെന്നാണ് നിഗമനം. ശാസ്ത്രീയ തെളിവുകളും പിന്‍ബലമാണ്. ദേശീയപാതയോരത്താണ് ഹോസ്റ്റൽ*
*പ്രതി മോഷണം നടത്താനല്ല, കോമ്പൗണ്ടിൽ കയറിയതെന്നാണ് പൊലീസ് കരുതുന്നത്. നിഴലനടക്കം കണ്ടതിനെതുടര്‍ന്ന് താമസക്കാര്‍ വാര്‍ഡനെയും സെക്യൂരിറ്റി ജീവനക്കാരനെയും അറിയിക്കുകയായിരുന്നു. ടോര്‍ച്ചും ഇരുമ്പ് വടിയുമായി തെരച്ചിലിനിറങ്ങിയ ജോൺ, ഹോസ്റ്റല്‍ വളപ്പില്‍ കണ്ടെത്തിയ യുവാവിനെ പിടികൂടി മുന്‍വശത്തേക്ക് കൊണ്ടുവന്നു. അവിടെ തടഞ്ഞുവെച്ച് പൊലീസിനെ വിളിക്കാനുള്ള ശ്രമത്തിനിടയിലാണ് വാക്കേറ്റവും മല്പിടുത്തവും നടന്നത്. ഇതിനിടെ ജോണിന്റെ കൈവശമുള്ള ഇരുമ്പ് വടി പിടിച്ചുവാങ്ങി പ്രതി തലക്കടിച്ചുകൊലപ്പെടുത്തുകയായിരുന്നു.*
🅾️ *ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് അപകടം. യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. വണ്ടൂര്‍ അമ്പലപ്പടിvശിവക്ഷേത്രത്തിന് സമീപം ശനിയാഴ്ച ഉച്ചക്ക് രണ്ടിനാണ് സംഭവം. ശാന്തി നഗറില്‍നിന്ന് വണ്ടൂരിലേക്ക് വരുന്നതിനിടെയാണ് തീപിടിച്ചത്. എതിര്‍ദിശയില്‍നിന്ന് ബൈക്കില്‍ വന്ന യുവാക്കളാണ് വാഹനത്തില്‍ തീപടര്‍ന്നത് ശ്രദ്ധിച്ചത്. ഉടന്‍തന്നെ വാഹനമോടിച്ചിരുന്ന മോയിക്കല്‍ ജിന്‍ഷാദിനെ കൈകാണിച്ച് വിവരമറിയിച്ചു. വണ്ടൂര്‍ പൊലീസും തിരുവാലി അഗ്നിരക്ഷാസേനയും എത്തിയാണ് തീ പൂര്‍ണമായും അണച്ചത്.*
🅾️ *ദേവികുളത്ത് മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ പൊലീസുകാരനും കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ക്കും കുത്തേറ്റു. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഭവത്തില്‍ ആകെ എട്ടുപേര്‍ക്കാണ് പരിക്ക്. പൊലീസുകാരനും കൂട്ടാളികളും ടൈല്‍ ജോലിക്കെത്തിയവരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ദേവികുളം സ്റ്റേഷനിലെ പൊലീസുകാരന് സജുസണ്‍ സാമുവല്‍ (27), സുഹൃത്തുക്കളായ സുജി (25), വര്‍ക്കി (27), അലക്സ് (27) എന്നിവര്‍ക്കും ആലപ്പുഴ സ്വദേശികളും ടൈല്‍സ് ജോലിക്കാരുമായ ജിബിന്‍ ജോസഫ് (32), ജിത്തു (30), ബിബിന്‍ (25), ജോമോന് (32) എന്നിവര്‍ക്കുമാണ് പരിക്ക് . ഗുരുതര പരിക്കേറ്റ പൊലീസുകാരനെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേരെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലും ടൈല്‍ ജോലിക്കാരെ കോതമംഗലത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട മദ്യശാലകള്‍ തുറന്നത് ആഘോഷിക്കുന്നതിനിടയിലുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ഇരുസംഘവും ദേവികുളത്ത് തൊട്ടടുത്ത കോട്ടേജുകളിലിരുന്ന് മദ്യപിക്കുന്നതിനിടെ വാക്തര്‍ക്കമുണ്ടാകുകയും മര്‍ദനമേറ്റ ടൈല്‍ ജോലിക്കാര്‍ ആക്രമിക്കുകയുമായിരുന്നെന്നാണ് സൂചന. ദേവികുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.*
🅾️ *കണ്ണൂര്‍ പള്ളിക്കുന്നില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്ന യുവാവ് മതിലില്‍ പതിപ്പിച്ച നോട്ടീസ് കീറി തെരുവിലിറങ്ങി. യുവാവ് നിരീക്ഷണത്തില്‍ കഴിയാതെ നിരത്തിലിറങ്ങിയ വിവരം നാട്ടുകാര്‍ ഉടന്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം യുവാവിനെ ൈകയ്യോടെ പിടികൂടി തിരിച്ച് ക്വാറന്റീനില്‍ എത്തിക്കുകയും കേസെടുക്കുകയും ചെയ്തു.*
🅾️ *മൂന്ന് വര്‍ഷത്തിലധികമായി തരിശിട്ട സ്ഥലത്ത് നെല്‍കൃഷിക്ക് പരമാവധി സബ്സിഡി ഹെക്ടറിന് 40,000 രൂപയായി ക്രമപ്പെടുത്തി. ഇതില്‍ 5,000 രൂപ ഉടമയ്ക്കും 35,000 രൂപ കര്‍ഷകനും ലഭിക്കും. ഇതുള്‍പ്പെടെ ‘സുഭിക്ഷ കേരളം’ പദ്ധതിയുടെ സബ്സിഡി മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി തദ്ദേശ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. പച്ചക്കറി കൃഷിയില്‍ കര്ഷകന് 37,000 രൂപയും ഉടമക്ക് 3,000 രൂപയും സബ്സിഡിയായി നല്‍കും. വാഴ കൃഷിയില്‍ 32,000 രൂപ കര്‍ഷകനും 3,000 രൂപ ഉടമക്കും ലഭിക്കും. ചെറു ധാന്യ കൃഷി, മരച്ചീനിയും മറ്റു കിഴങ്ങുവര്‍ഗ കൃഷി എന്നിവയ്ക്ക് പരമാവധി 30,000 രൂപ സബ്സിഡി ലഭിക്കും.ഉത്തരവില്‍ പരാമര്‍ശിക്കാത്ത മറ്റ് വിളകള്‍ക്ക് പരമാവധി 10,000 രൂപയും അനുവദിക്കും. സ്ഥിരം കൃഷിക്ക് നെല്ലിന് 22,000, വാഴക്ക് -30,000 ചെറുധാന്യങ്ങള്‍- 20,000 എന്നിങ്ങനെയാണ് സബ്സിഡി. വീട്ടുവളപ്പില്‍ രണ്ട് സെന്റിലെ കുളത്തില്‍ മല്‍സ്യകൃഷി നടത്തിയാല്‍ 1.23 ലക്ഷവും ബയോഫ്ളോക്ക് മല്‍സ്യക്കൃഷിക്ക് 1.38 ലക്ഷവും അനുവദിക്കും. ഒരു ഗുണഭോക്താവിന് പരമാവധി നാല് യൂനിറ്റുകള്‍ വരെ ആകാം. കറവ പശു, എരുമ എന്നിവയുടെ യൂനിറ്റ് (രണ്ട് പശു) ചെലവിന് 60,000 രൂപയും ശുചിത്വ കാലിത്തൊഴുത്തിന് 50,000വും നല്‍കും.*
*മിനി ഡയറി ഫാമുകളുടെ ആധുനികവത്കരണം- ഒരു ലക്ഷം, തീറ്റപ്പുല്‍ കൃഷി ഹെക്ടറിന്-30,000, അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍- യൂനിറ്റിന് 600, പന്നിവളര്‍ത്തല്‍-90,000, കുളത്തിലെ കരിമീന്‍ കൃഷി – 1.5 ലക്ഷം എന്നിങ്ങനെ സബ്സിഡി നല്‍കും. മൃഗസംരക്ഷണ, ക്ഷീര വികസന, മല്‍സ്യ വികസന മേഖലകളില്‍ അഞ്ച് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കും. കുളം നിര്‍മിക്കല്‍ പോലുള്ള പദ്ധതിയില്‍ തൊഴിലുറപ്പ് ഉപയോഗപ്പെടുത്തും*
🅾️ *കേരള കോണ്‍ഗ്രസ് പി.ജെ. ജോസഫ് വിഭാഗം യു.ഡി.എഫുമായി ഇടയുന്നു. ജോസ് കെ. മാണി പക്ഷത്തിന്റെ കൈവശമുള്ള േകാട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നില്ലെങ്കില്‍ മുന്നണി വിടാനാണ് തയാറെടുക്കുന്നത്. മുന്നണി വിട്ടാലും സമദൂരം പ്രഖ്യാപിച്ച് സ്വതന്ത്ര നിലപാട് സ്വീകരിക്കും. മുന്നണി നേതൃത്വം ചര്‍ച്ച ചെയ്തുണ്ടാക്കിയ ധാരണ പ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കിട്ടുന്നില്ലെങ്കില്‍ യു.ഡി.എഫില്‍ തുടരേെണ്ടന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്.അപമാനം സഹിച്ച് മുന്നണിയില്‍ തുടര്‍ന്നാല്‍ പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തഴയപ്പെടുമെന്ന് അവര്‍ ഭയപ്പെടുന്നു. ഇൗ സാഹചര്യത്തിലാണ് സി.പി.എം നേതൃത്വവുമായുള്ള പഴയ സൗഹൃദം വിളക്കിച്ചേര്‍ക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മദിനത്തില് അദ്ദേഹത്തെ പുകഴ്ത്തിയത്. ശ്രമം വിജയിച്ചതില്‍ പി.ജെ. ജോസഫ് തൃപ്തനാണ്. ജോസഫ് പക്ഷത്തെ ഒപ്പം കൂട്ടാനുള്ള സന്നദ്ധത കോടിയേരി ബാലകൃഷ്ണന് പരോക്ഷമായി പ്രകടിപ്പിച്ചു കഴിഞ്ഞു. ഒരിക്കല്‍കൂടി മന്ത്രിയാകാന്‍ ആഗ്രഹിക്കുന്ന ജോസഫിന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. ഇന്നത്തെ സാഹചര്യത്തില്‍ അതിന് ഏറ്റവും സഹായകം ഇടതുമുന്നണിയാണെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. എന്നാല്‍, ഇടതുമുന്നണിയിലേക്ക് ചേക്കാറാന്‍ യു.ഡി.എഫ് വിട്ടുവെന്നതരത്തില് ചര്ച്ചയുണ്ടാകരുതെന്ന് ജോസഫ് ആഗ്രഹിക്കുന്നു. മാണി ഗ്രൂപ്പുമായി ലയിക്കാന്‍ എല്‍.ഡി.എഫ് വിട്ടപ്പോള്‍ ഇത്തരത്തിലുണ്ടായ ചര്‍ച്ച തന്റെ സല്‍പ്പേരിന് വരുത്തിയ കളങ്കം ജോസഫിന്റെ മനസ്സിലുണ്ട്. അതിനാല്‍ യു.ഡി.എഫ് വിട്ടാലും തല്ക്കാലം സമദൂരം പ്രഖ്യാപിച്ച് സ്വതന്ത്ര നിലപാട് സ്വീകരിക്കുകയാണ് തന്ത്രം. യു.ഡി.എഫ് വിടുന്നതില്‍ അതൃപ്തിയുള്ള പഴയ മാണി ഗ്രൂപ്പുകാരെ അടക്കിനിര്‍ത്താനും ഇത് സഹായകമാകുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. കോണ്‍ഗ്രസുമായുള്ള അകലം ക്രമേണ വര്‍ധിക്കുന്നതോടെ അവരുടെ മനസ്സും തനിക്ക് അനുകൂലമാകുമെന്നും നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് എല്‍.ഡി.എഫില്‍ എത്താമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.*
🅾️ *അവസാന പ്രവര്‍ത്തിദിവസം സഹപ്രവര്‍ത്തകരുടെ യാത്ര അയപ്പ് ഇല്ലാതെ ഐപിഎസ് ഉദ്യോഗസ്ഥനും മുന്‍ വിജിസന്‍സ് ഡയറക്ടറുമായ ജേക്കബ് തോമസ് ഇന്ന് വിരമിക്കും. 35 വര്‍ഷത്തെ സര്‍വ്വീസിന് ശേഷമാണ് ഇന്ന് വിരമിക്കുന്നത്. മെറ്റല്‍ ഇന്‍ഡസ്ട്രീസ് ചെയര്‍മാനും എംഡിയുമായാണ് ജേക്കബ് തോമസ് വിവരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞ ഡിജിപി ജോക്കബ് തോമസ് യാത്ര അയപ്പ് ചടങ്ങില്‍ പോലും പങ്കെടുത്തിരുന്നില്ല.*
*🇮🇳 ദേശീയം 🇮🇳*
—————————->>>>>>>
*കോവിഡ് -19*
*ഇന്ത്യ:*
*രോഗബാധിതർ : 1,82,143*
*മരണം : 5185*
🅾️ *രാജ്യത്തെ ടെലികോം മേഖലയില്‍ വമ്പൻ മാറ്റങ്ങള്‍ നിര്‍ദേശിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). രാജ്യത്ത് ഏകീകൃത നമ്പർ നടപ്പാക്കുന്നതിന്‍െറ ഭാഗമായി ട്രായ് റെഗുലേറ്ററി ബോഡിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ വെള്ളിയാഴ്ച പുറത്തിറക്കി. രാജ്യത്ത് മൊബൈല്‍ നമ്പറിലെ അക്കങ്ങള്‍ 10ല്‍ നിന്ന് 11 ആക്കുന്നതാണ് അതില്‍ പ്രധാനം. രാജ്യത്ത് ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചതിനാല്‍ കൂടുതല്‍ നമ്പറുകള്‍ ലഭ്യമാക്കാനായാണ് ഇത്തരമൊരു നീക്കം. പുതിയ പരിഷ്കരണത്തിലൂടെ 1000 കോടി നമ്പറുകള്‍ ലഭ്യമാക്കാന്‍ കഴിയും. നിലവില്‍ 700 കോടി നമ്പറുകള്‍ മാത്രമേ ഉള്കൊള്ളൂ. ഇതിനോടകം തന്നെ അതില്‍ 70 ശതമാനം നമ്പറുകള്‍ ചെലവായി.ഒമ്പതിനായിരം പുതിയ നമ്പറുകള്‍ തുടങ്ങുക. എസ്.ടി.ഡി കാളുകള്‍ക്ക് സമാനമായി ലാന്ഡ്ഫോണില് നിന്നും മൊബൈല്‍ ഫോണിലേക്ക് വിളിക്കുമ്പോൾ ഇനി പൂജ്യം ചേര്‍ക്കണമെന്നതാണ് മറ്റൊരു സുപ്രധാന നിര്‍ദേശം. നിലവില്‍ മൊബൈലിലേക്ക് വിളിക്കാന്‍ ലാന്‍ഡ്ലൈനില്‍ നിന്നും ആദ്യം പൂജ്യം ചേര്‍ക്കേണ്ടതില്ലായിരുന്നു. ലാന്‍ഡ്ലൈന്‍- ലാന്‍ഡ്ലൈന്‍, മൊബൈല്‍-ലാന്‍ഡ്ലൈന്‍, മൊബൈല്‍-മൊബൈല്‍ വിളികള്‍ക്ക് മാറ്റങ്ങളില്ല. ഇന്റര്‍നെറ്റ് ഉപയോഗത്തിനുള്ള വൈഫൈ ഡോംഗിളുകള്‍ക്കും ഡേറ്റകാര്ഡുകള്ക്കും ഉപയോഗിക്കുന്ന സിമ്മിന്‍െറ നമ്പർ 10ല്‍ നിന്നും 13 അക്കങ്ങള്‍ ആക്കും. പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ ടെലികോം സേവനദാതാക്കള്‍ക്ക് ഒരുമാസം സമയം അനുവദിച്ചിട്ടുണ്ട്.*
🅾️ *കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിലും പരിസര പ്രദേശങ്ങളിലും വീണ്ടും ശുചീകരണം നടത്തി. പാര്‍ലമെന്റ് ജീവനക്കാരായ ആറ് പേര്‍ക്ക് ഇതിനോടകം കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്നാണ് നടപടി. പാര്‍ലമെന്റ് കെട്ടിടത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്സില്വകുപ്പുകള്ക്ക് പുറമേ മറ്റ് വിഭാഗങ്ങളിലും ശുചീകരണം നടത്തി. സോഡിയം ഹൈഡ്രോക്ലോറൈഡ് പോലുള്ള രാസ അണുനാശിനികളുപയോഗിച്ചാണ് ശുചീകരണം നടത്തിയത്.*
🅾️ *ജമ്മുകാഷ്മീരിലെ ബാരാമുള്ള ജില്ലയില്‍ മൂന്ന് തീവ്രവാദികളെ പോലീസ് പിടികൂടി. പിടിയിലായവര്‍ ലഷ്കര്‍ ഇ തൊയ്ബ പ്രവര്‍ത്തകരാണ്. ഇവരില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു. ശനിയാഴ്ച ബാരാമുള്ളയിലെ സോപോറില്നിന്നാണ് തീവ്രവാദികളെ പിടികൂടിയത്.*
🅾️ *കോവിഡ് പ്രതിരോധത്തില്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രവുമായി സഹകരിച്ച് പ്രവര്‍ത്തിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എല്ലാ സംസ്ഥാനങ്ങളും കോവിഡിനെതിരായി നന്നായി പോരാടി, ഇതാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ എല്ലാ മുഖ്യമന്ത്രിമാരുമായി അഞ്ച് തവണ യോഗം ചേര്‍ന്നു. താനും മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. ചില സമയങ്ങളില്‍ മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയെ സമീപിക്കുകയും ചിലപ്പോള്‍ പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിമാരെ അങ്ങോട്ട് ബന്ധപ്പെടുകയും ചെയ്തു.കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഈ ഏകോപനത്തിലൂടെയാണ് ഈ ഘട്ടത്തിലെത്തിയതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. കുടിയേറ്റ തൊഴിലാളി പ്രതിസന്ധി സംസ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഓരോ സംസ്ഥാനവും തങ്ങളുടെ കഴിവിന്റെ പരമാവധി പരിശ്രമിച്ചതായി അമിത് ഷാ പറഞ്ഞു,*
🅾️ *ആരാധനാലയങ്ങള്‍ തുറക്കുന്നതടക്കം നിരവധി ഇളവുകള്‍ നല്കി ദേശീയ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി. ജൂണ്‍ 30 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. അഞ്ചാം പതിപ്പില്‍ ഇതുവരെയുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂന്ന് ഘട്ടമായി നീക്കുകയാണ് ചെയ്യുന്നത്. അഞ്ചാം ഘട്ടം ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുമെങ്കിലും എട്ടാം തീയതി മുതല്‍ ഇളവുകള്‍ നല്കിത്തുടങ്ങും. ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശപ്രകാരം കോവിഡ് തീവ്രബാധിത പ്രദേശങ്ങള്‍ ഒഴിച്ച് എല്ലാ പ്രവര്‍ത്തനങ്ങളും ഘട്ടംഘട്ടമായി പുനരാരംഭിക്കാന്‍ അനുമതി നല്‍കുകയാണ്. കണ്ടെയ്ന്മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണം തുടരും. കണ്ടെയ്ന്മെന്റ് സോണുകള്‍ ഏതൊക്കെയെന്ന് ജില്ലാ ഭരണകൂ ടങ്ങള്‍ക്ക് തീരുമാനിക്കാം. കണ്ടെയ്ന്മെന്റ് സോണുകളില്‍ ജൂണ്‍ 30 വരെ അവശ്യ സേവനങ്ങള്‍ മാത്രമേ അനുവദിക്കൂ. ഇവിടെ കടക്കുന്നതും പുറത്തുപോവുന്നതും കര്‍ശനമായി നിയന്ത്രിക്കും. ഈ പ്രദേശങ്ങളില്‍ രോഗികളുമായി സമ്പർക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തലും വീടുതോറുമുള്ള നിരീക്ഷണവും ശക്തമാക്കുമെന്നും കേന്ദ്രം അറിയിച്ചു. ലോക്ക്ഡൗണ്‍ പുതിയ പതിപ്പില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാഹചര്യം വിലയിരുത്തി നിയന്ത്രണം ഏര്‍പ്പെടുത്താം. പൊതു സ്ഥലങ്ങളില്‍ മുഖാവരണവും സാമൂഹിക അകലം പാലിക്കലും ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ തുടരും.*
▪️ *ആദ്യഘട്ടം- ജൂണ്‍ എട്ട് മുതല്‍*
*ആരാധാനാലയങ്ങള്‍, ഹോട്ടല്‍, റസ്റ്റോറന്റുകള്‍, ഷോപ്പിംഗ് മാളുകള്‍, വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രവര്‍ത്തനാനുമതി. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് സാമൂഹിക അകലം ഉറപ്പുവരുത്തിയാകും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുക.*
▪️ *രണ്ടാം ഘട്ടം*
*സ്കൂളുകള്‍, കോളേജുകള്‍, കോച്ചിംഗ് സ്ഥാപനങ്ങള്‍ തുടങ്ങിയവ ജൂലൈ മാസത്തില്‍ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും കൂടിയാലോചിച്ച ശേഷം തുറക്കും.*
▪️ *മൂന്നാം ഘട്ടം*
*അന്താരാഷ്ട്ര വിമാന സര്‍വീസ്, മെട്രോ റെയില്‍, സിനിമ തിയേറ്റര്‍, ജിംനേഷ്യം, സ്വിമ്മിംഗ് പൂളുകള്‍, വിനോദ പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ തുറക്കാം. തീയതി പിന്നീടു തീരുമാനിക്കും. സാഹചര്യം വിലയിരുത്തി കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ അനുവദിക്കൂ.*
*ലോക്ക്ഡൗണ്‍ അഞ്ചാം പതിപ്പില്‍ അന്തര്‍സംസ്ഥാന, അന്തര്‍ജില്ലാ യാത്രകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാനം കടന്നും സംസ്ഥാനത്തിനുള്ളിലും യാത്രയ്ക്കും ചരക്ക് നീക്കത്തിനും നിയന്ത്രണവമുണ്ടാവില്ല. രാജ്യാന്തരവിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് സ്ഥിതി വിലയിരുത്തിയ ശേഷം മാത്രം. സാമൂഹിക, രാഷ്ട്രീയ, മത, സാംസ്കാരിക സമ്മേളനങ്ങള്‍ തുടങ്ങി പൊതുപരിപാടികള്‍ക്കുള്ള വിലക്ക് തുടരും. രാത്രിയാത്രാ നിയന്ത്രണവും തുടരും. രാത്രി 9 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ യാത്രാവിലക്കുണ്ടാകും. റിവേഴ്സ് ക്വാറന്റൈന് തുടരും. 65 വയസിനുമുകളിലും 10 വയസില്‍ താഴെയും പ്രായമുള്ളവര്‍ വീടുകളില്‍ കഴിയണം. അടിയന്തരാവശ്യങ്ങള്ക്കുമാത്രം സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് പുറത്തിറങ്ങാം. ജോലി സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ആരോഗ്യ സേതു മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ജില്ല അധികകൃതര്‍ ഇത് പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. കഴിയുന്നിടത്തോളം സ്ഥാപനങ്ങള്‍ വീട്ടില്‍ ഇരുന്നുള്ള വര്‍ക്ക് ഫ്രം ഹോം മാതൃക പ്രോത്സാഹിപ്പിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു.*
🅾️ *മഹാരാഷ്ട്രയില്‍ പോലീസിനെയും വിടാതെപിടിച്ച് കോവിഡ്. വെള്ളിയാഴ്ച മാത്രം സംസ്ഥാനത്ത് 114 പോലീസുകാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ചികിത്സയിലുള്ള പോലീസുകാരുടെ എണ്ണം 1,330 ആയി. 26 പോലീസുകാര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ച് ജീവന് നഷ്ടപ്പെട്ടു. വ്യാഴാഴ്ച കോവിഡ് ബാധിച്ച് ചികിത്സയിലുള്ള പോലീസുകാരുടെ എണ്ണം 1,216 ആയിരുന്നു. ബുധനാഴ്ച മാത്രം 131 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 2,095 പോലീസുകാര്‍ക്കാണ് കോവിഡ് ബാധിച്ചത്.*
🅾️ *കഴിഞ്ഞദിവസം രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലില്‍ ആഗ്രയില്‍ മൂന്ന് പേര് മരിച്ചു.ശക്തമായ കാറ്റിലും മഴയിലും താജ്മഹലിനും കേടുപാടുകള്‍ സംഭവിച്ചു. താജ്മഹലിന്റെ പിന്‍ഗേറ്റില്‍ പതിപ്പിച്ച മാര്‍ബിള്‍ ഫലകങ്ങളും റെഡ് സറ്റോണുകളും തകര്‍ന്നുവീണതായാണ് വിവരം./പരിസരത്തെ നിരവധി മരങ്ങള്‍ അതിശക്തമായ കാറ്റില്‍ നിലംപതിച്ചു. ശക്തമായകാറ്റും മഴയും ഇടിമിന്നലുമാണ് ആഗ്രയില്‍ വെള്ളിയാഴ്ച രാത്രി ഉണ്ടായത്. മണിക്കൂറില്‍ 124 കി.മീ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ ഇരുപതിലധികം വീടുകളും നിരവധി വാഹനങ്ങളും തകര്‍ന്നു. തകര്‍ന്നുവീണ വീടിനുള്ളില്‍ കുടുങ്ങി ആറ് വയസ്സുകാരി മരിച്ചു.*
🅾️ *മോദി സര്‍ക്കാരിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ. ലോക്ക്ഡൗണ്‍, കൊവിഡ് 19 എന്നിവയേക്കുറിച്ചെല്ലാമുള്ള കോണ്‍ഗ്രസ് നേതാവിന്റെ ഗ്രാഹ്യം വളരെ പരിമിതമാണെന്ന് നദ്ദ പരിഹസിച്ചു. കൊവിഡ് 19 കൈകാര്യം ചെയ്യുന്നതില്‍ മോദിക്ക് വീഴച്ചപറ്റിയെന്നാണ് രാഹുല്‍ഗാന്ധി മോദി സര്‍ക്കാരിനെ വിമര്‍ശിച്ചത്. രാഹുല്‍ഗാന്ധിയുടെ പ്രസ്താവനകള്‍ പ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കുന്നതല്ല മറിച്ച് രാഷ്ട്രീയ ലാഭം മുന്‍നിര്‍ത്തി മാത്രമുള്ളതാണെന്നും നദ്ദ ആരോപിച്ചു. ഉറച്ച തീരുമാനങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മോദി സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. വലിയ ശക്തരാണെന്ന് കരുതിയ രാജ്യങ്ങള്‍ പോലും കൊവിഡ് 19 ന് മുന്നില്‍ പതറിയപ്പോള്‍ കൃത്യസമയത്ത് മഹാമാരിയെ നേരിടാന്‍ മോദി സര്‍ക്കാരിന് സാധിച്ചു.പ്രതീക്ഷിക്കാത്ത വെല്ലുവിളികളെയാണ് മോദി സര്‍ക്കാരിന് രണ്ടാം അവസരത്തില്‍ നേരിടേണ്ടി വന്നത്. കുടിയേറ്റ തൊഴിലാളികള്‍ രാജ്യത്തിന്റെ ശക്തമായ കരങ്ങളാണ്. രാജ്യവും ബിജെപി അവര്‍ക്കൊപ്പമാണ് നിന്നത്. ലോക്ക്ഡൗണ്‍ സമയത്ത് ബുദ്ധിമുട്ട് നേരിട്ട ആളുകളെ സഹായിക്കാന്‍ ബിജെപി പ്രവര്‍ത്തകരുണ്ടായിരുന്നു. 80 കോടി ജനങ്ങള്‍ക്കാണ് മോദി സര്‍ക്കാര്‍ സൗജന്യ റേഷനെത്തിച്ചത്. വിധവകള്‍ക്കും മുതിര്‍ന്ന പൌരന്മാര്ക്കും ജന്‍ധന്‍ അക്കൌണ്ടുകളിലൂടെ പണമെത്തി. ഒരുദിവസം രാജ്യത്ത് കൊവിഡ് 19 പരിശോധനയ്ക്ക് വിധേയരാവുന്നവരുടെ എണ്ണം 1.6 ലക്ഷമായി. 4.5 ലക്ഷം പിപിഇ കിറ്റുകളാണ് ഒരു ദിവസം രാജ്യത്ത് നിര്‍മ്മിക്കുന്നതെന്നും നദ്ദ ചൂണ്ടികാട്ടി.*
🅾️ *കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന രാജ്യത്ത് രണ്ടു സംസ്ഥാനങ്ങളില്‍ മരണം 1000 കടന്നു. മഹാരാഷ്ട്രയില്‍ 2197ഉം ഗുജറാത്തില്‍ 1,007ഉം മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് മൊത്തം 5,185 പേര് മരിച്ചു. 1,81,827 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച 27 മരണമാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 24 ഉും അഹ്മദാബാദിലാണ്. ഇവിടെ മാത്രം ഇതുവരെ മരിച്ചവരുടെ എണ്ണം 822 ആയി. 284 പുതിയ കേസുകളാണ് അഹ്മദാബാദില്‍ സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിലെ ആകെ രോഗബാധിതരുടെ എണ്ണം 11,881 ആയി. സംസ്ഥാനത്ത് മൊത്തം 412 പേര്‍ക്കുകൂടി പുതുതായി രോഗം കണ്ടെത്തിയതോടെ രോഗബാധിതരുടെ എണ്ണം 16,356 ആയി.*
🅾️ *കര്‍ണാടകയില്‍ ഒരിടവേളക്കുശേഷം വിമത നീക്കങ്ങള്‍ സജീവമാക്കി നേതാക്കളുടെ പ്രതികരണം. മന്ത്രിസ്ഥാനം ലഭിക്കാത്ത ഉമേഷ് കട്ടി ഉള്‍പ്പെടെയുള്ളവര്‍ ബി.ജെ.പിയില്‍ വിമത നീക്കം ശക്തമാകുന്നതിനിടെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലെത്തുമെന്ന മറുപടിയുമായി ഉപമുഖ്യമന്ത്രി ലക്ഷ്മണ് സവാദി രംഗത്തെത്തി 20ഒാളം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കേന്ദ്രമായിരിക്കും തീരുമാനമെടുക്കുകയെന്നും ലക്ഷ്മണ് സവാദി പറഞ്ഞു.*
🅾️ *രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ വര്‍ഷം ദുരന്തപൂര്ണമായിരുന്നുവെന്ന് കോണ്‍ഗ്രസ് . മോദി സര്‍ക്കാര്‍ ജനങ്ങളുമായി യുദ്ധത്തിലാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു. വര്ഗീയതവും വിഭാഗീയവുമായ അക്രമങ്ങള്‍ക്ക് വഴിവെച്ച ഭരണമായിരുന്നു മോദി സര്‍ക്കാറിന്റെത് എന്ന് വേണുഗോപാല്‍ പറഞ്ഞു. കോവിഡ് നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമായെന്നും ലോക്ഡൗണിന് മുമ്പേ സാമ്പത്തിക രംഗം ഐ.സി.യുവിലാണെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി കുറ്റപ്പെടുത്തി.*
🅾️ *പൗരത്വ സമരത്തില്‍ പങ്കെടുത്തതിന് യു.എ.പി.എ ചുമത്തി ജയിലിലടച്ച ഡല്‍ഹിയിലെ അഭിഭാഷകകൂടിയായ വനിത കോണ്‍ഗ്രസ് നേതാവ് ഇശ്റത്ത് ജഹാന് വിവാഹിതയാകാന്‍ ഡല്‍ഹി കോടതി 10 ദിവസം ജാമ്യം അനുവദിച്ചു. 30 ദിവസത്തേക്കാണ് ജാമ്യം ആവശ്യപ്പെട്ടത്. ലക്ഷം രൂപയുടെ രണ്ട് ബോണ്ട് ജാമ്യത്തില്‍ ജൂണ്‍ 10 മുതല്‍ 19 വരെയാണ് ജാമ്യം. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശാഹീന്‍ബാഗ് മാതൃകയില്‍ വനിതകളെ സംഘടിപ്പിച്ച് സമാധാനപരമായി സമരം നയിച്ചതിനാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.*
*🌎 അന്താരാഷ്ട്രീയം 🌍*
————————->>>>>>>>>
🅾️ *വിവിധ രാജ്യങ്ങള്‍ ലോക്ക് ഡൗണുകള്‍ പിന്‍വലിക്കുമ്പോഴും ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. 61,53,372 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 3,70,870 പേര്‍ക്കാണ്് രോഗം ബാധിച്ച് ജീവന് നഷ്ടമായത്. 27,34,549 പേര് ഇതുവരെ രോഗമുക്തി നേടി.*
▪️ *വിവിധ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം*
*അമേരിക്ക-18,16,820, ബ്രസീല്‍-4,98,440, റഷ്യ-3,96,575, സ്പെയിന്-2,86,308, ബ്രിട്ടന്-2,72,826, ഇറ്റലി- 2,32,664, ഫ്രാന്‍സ്- 1,88,625, ജര്‍മനി- 183,294, ഇന്ത്യ-1,81,827, തുര്‍ക്കി-1,63,103, പെറു-1,55,671, ഇറാന്-1,48,950, ചിലി-94,858,* *കാനഡ-90,190, മെക്സിക്കോ- 87,512, സൗദി അറേബ്യ- 83,384, ചൈന-83,001, പാക്കിസ്ഥാന്- 66,457, ബെല്‍ജിയം- 58,186, ഖത്തര്‍- 55,262*
▪️ *മേല്പറഞ്ഞ രാജ്യങ്ങളില്‍ രോഗബാധയേത്തുടര്ന്ന്് മരണപ്പെട്ടവരുടെ എണ്ണം ഇനി പറയും വിധമാണ്*
*അമേരിക്ക-1,05,557, ബ്രസീല്‍-28,834, റഷ്യ-4,555, സ്പെയിന്-27,125, ബ്രിട്ടന്-38,376, ഇറ്റലി- 33,340, ഫ്രാന്‍സ്- 28,771, ജര്‍മനി- 8,600, ഇന്ത്യ-5,185, തുര്‍ക്കി-4,515, പെറു-4,371, ഇറാന്-7,734, ചിലി-997, കാനഡ-7,073, മെക്സിക്കോ- 9,779, സൗദി അറേബ്യ- 480, ചൈന-4,634, പാക്കിസ്ഥാന്- 1,395, ബെല്‍ജിയം- 9,453, ഖത്തര്‍- 36*
🅾️ *അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു. ഇതുവരെ 18,16,820 പേര്‍ക്കാണ് രോഗം ബാധിച്ചത്. മരിച്ചവരുടെ എണ്ണം 1,05,557 ആയി. 5,35,238 പേരാണ് രാജ്യത്ത് ഇതുവരെ രോഗത്തെ അതിജീവിച്ചത്.*
▪️ *വിവിധ സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം ഇനിപറയുംവിധമാണ്.*
*ന്യൂയോര്‍ക്ക്-3,78,951, ന്യൂജഴ്സി-1,60,916, ഇല്ലിനോയിസ്-1,18,917 , കാലിഫോര്‍ണിയ-1,09,883, മസാച്യുസെറ്റ്സ്- 96,301, പെന്‍സില്‍വേനിയ-75,794, ടെക്സസ്-63,416, മിഷിഗണ്‍-56,884, ഫ്ളോറിഡ-55,424, മെരിലാന്‍ഡ്-52,015, ജോര്‍ജിയ-46,331, വിര്‍ജീനിയ- 43,611, കണക്ടികട്-42,022, ലൂസിയാന-39,581, ഒഹിയോ-35,040.*
▪️ *മേല്പറഞ്ഞ സ്ഥലങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവര്‍*
*ന്യൂയോര്‍ക്ക്-29,829, ന്യൂജഴ്സി-11,637, ഇല്ലിനോയിസ്-5,330, കാലിഫോര്‍ണിയ-4,213, മസാച്യുസെറ്റ്സ്- 6,768, പെന്‍സില്‍വേനിയ-5,560, ടെക്സസ്-1,679, മിഷിഗണ്‍-5,463, ഫ്ളോറിഡ-2,447, മെരിലാന്‍ഡ്-2,509, ജോര്‍ജിയ- 2,004, കണക്ടികട്-3,912, വിര്‍ജീനിയ-1,370, ലൂസിയാന-2,785, ഒഹിയോ-2,150.*
🅾️ *അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡ് എന്ന യുവാവിനെ പോലീസ് കൊല ചെയ്ത സംഭവത്തില്‍ അമേരിക്കയില്‍ വന്‍ പ്രതിഷേധ സമരങ്ങള്‍ അരങ്ങേറുകയാണ്. ഈ സമരങ്ങള്‍ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍മീഡിയില്‍ നിരവധി പോസ്റ്റുകള്‍ ഇട്ടിരുന്നു. ഇതിനെതിരെ നടപടികള്‍ സ്വീകരിക്കാത്തതിവിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. ട്രംപിന്റെ പോസ്റ്റുകള്‍ ഫേസ്ബുക്കിന്റെ നയങ്ങള്‍ ലംഘിക്കുന്നില്ലെന്നും സര്‍ക്കാര്‍ സൈന്യത്തെ വിന്യസിക്കാന്‍ പദ്ധതിയിടുന്നുണ്ടോ എന്നത് ഫേസ്ബുക്ക് ഉപയോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യമാണെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.ഈ വിഷയത്തില്‍ പ്രസിഡന്റിന്റെ പ്രതികരണത്തില്‍ തനിക്ക് ശക്തമായ വിയോജിപ്പുണ്ട്. എന്നാല്‍, അധികാര സ്ഥാനങ്ങളിലുള്ളവരുടെ ഉത്തരവാദിത്വം എത്രത്തോളമുണ്ടെന്ന് അവരുടെ പ്രസ്താവനകള്‍ തുറന്നുകാണിക്കുമ്പോൾ മാത്രമേ മനസിലാകൂ എന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.*
🅾️ *രണ്ട് നാസ ശാസ്ത്രജ്ഞരെയും വഹിച്ച് അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലേക്ക് നാസയുടെ ആദ്യത്തെ സ്വകാര്യദൗത്യം സ്പേസ് എക്സിന്റെ യാത്ര തുടങ്ങി. മനുഷ്യരെ വഹിച്ചുള്ള നാസയുടെ ഈ സ്വകാര്യദൗത്യം മോശം കാലാവസ്ഥയെത്തുടര്‍ന്ന് മൂന്ന് ദിവസം വൈകിയ പ്രാദേശിക സമയം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.22ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ യാഥാര്‍ത്ഥ്യമായി. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി എട്ടോടെ ഡ്രാഗണ്‍ സ്പേസ് സ്റ്റേഷനിലെത്തും. നാസയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരായ റോബര്‍ട്ട് ബെഹ്ന്‍കെനും, ഡൗഗ്ലസ് ഹര്‍ലിയുമാണ് ‘ഡ്രാഗണ്‍ കാപ്സ്യൂള്‍’ എന്ന ഈ റോക്കറ്റിലെ മനുഷ്യര്‍ക്കിരിക്കാനുള്ള ഇടത്തില്‍ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് യാത്ര തിരിച്ചത്.49-കാരനായ ബെഹ്ന്‍കെനും 53-കാരനായ ഹര്‍ലിയും മുന്‍ യുഎസ് വായുസേനാ ടെസ്റ്റ് പൈലറ്റുമാരായിരുന്നു. ഇരുവരും നാസയിലെത്തുന്നത് 2000-ത്തിലാണ്. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് അമേരിക്ക ബഹിരാകാശ സഞ്ചാരികളെ സ്വന്തം രാജ്യത്ത് നിന്നും കൊണ്ടു പോകുന്നത്. 2011-ന് ശേഷം റഷ്യയുടെ സോയൂസ് പേടകത്തിലാണ് സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ചിരുന്നത്.*
🅾️ *പോലീസ് അതിക്രമത്തില്‍ കറുത്തവംശജനായ ജോര്‍ജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മിനിയപൊളിസില്‍ തുടക്കമിട്ട പ്രക്ഷോഭം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. പ്രതിഷേധത്തിന് തടയിടാന്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ലംഘിച്ച് നാലാംദിവസവും ആയിരങ്ങള്‍ തെരുവിലിറങ്ങി. വൈറ്റ് ഹൗസിനു മുന്നിലും പ്രതിഷേധക്കാര്‍ തടിച്ചുകൂടി. പലയിടത്തും റോഡുകള്‍ ഉപരോധിച്ചതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസിന് കണ്ണീര്‍വാതകവും മറ്റും ഉപയോഗിക്കേണ്ടിവന്നു. മിനിയപൊളിസിലും ഇരട്ട നഗരമായ സെന്റ് പോളിലും കര്‍ഫ്യൂ ലംഘിച്ചാണ് ആളുകള്‍ പ്രതിഷേധം തുടര്‍ന്നത്.ജോര്‍ജിന്റെ ചിത്രവും എനിക്ക് ശ്വസിക്കാനാവില്ലെന്ന ജോര്‍ജിന്റെ അവസാന വാക്കുകളുമൊക്കെ പതിച്ച പ്ലക്കാര്‍ഡുകളും ബാനറുകളും ഏന്തിയായിരുന്നു പ്രതിഷേധം. മിനിയപൊളിസിനൊപ്പം അറ്റ്ലാന്റ, പോര്‍ട്ട്ലാന്‍ഡ്, ഒറിഗണ്‍, ഡാളസ്, ഫീനിക്സ്, ഇന്ത്യാനപൊളിസ്, ഡെന്‍വര്‍, ബ്രൂക്ക്ലിന്‍, ലോസ് ഏഞ്ചല്‍സ്, ഓക്ലന്‍ഡ് എന്നിവിടങ്ങളിലും പ്രതിഷേധം ശക്തമായി. പലയിടത്തും പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. റോഡുകള്‍ ഉള്‍പ്പെടെ പ്രതിഷേധക്കാര്‍ ഉപരോധിച്ചതോടെ പൊലീസിന് കണ്ണീര്‍വാതകവും ജല പീരങ്കികളുമൊക്കെ ഉപയോഗിക്കേണ്ടിവന്നു.*
🅾️ *കോവിഡ് വാക്സിന് ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുമെന്ന് ചൈന. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അസറ്റ് സൂപ്പര്‍ വിഷന്‍ ആന്‍ഡ് അഡ്മിനിസ്ട്രേഷന് കമ്മീഷന് ആണ് ഇക്കാര്യം അറിയിച്ചത്. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ട്സും ബെയ്ജിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ട്സും ആണ് വാക്സിനുകള്‍ വികസിപ്പിച്ചത്. രണ്ടായിരത്തിലധികം ആളുകളില്‍ വാക്സിന് പരീക്ഷിച്ചു. ഈ വര്‍ഷം അവസാനത്തോടെയോ അടുത്തവര്‍ഷം ആദ്യമോ വാക്സിന് വിപണിയിലെത്തും.വാക്സിനുകളുടെ രണ്ടാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചതായും കമ്മീഷന് അറിയിച്ചു.*
🅾️ *അഫ്ഗാനിസ്ഥാനില്‍ ബോംബ് ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകനുള്‍പ്പെടെ രണ്ട് പേര് കൊല്ലപ്പെട്ടു. ശനിയാഴ്ച കാബൂളില്‍ സ്വകാര്യ വാര്‍ത്താ ചാനലിന്റെ വാഹനത്തിനു നേര്‍ക്കായിരുന്നു ആക്രമണം. . വഴിയിരികില്‍ സ്ഥാപിച്ച ബോംബ് ഉപയോഗിച്ച് വാഹനം സ്ഫോടനത്തിലൂടെ തകര്‍ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകനും വാഹനത്തിന്റെ ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. കുര്‍ഷിദ് ടിവി ചാനലിന്റെ വാഹനത്തിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ചാനലിലെ ജീവനക്കാര്‍ സഞ്ചരിച്ച മിനിവാനില്‍ 15 പേരാണ് ഉണ്ടായിരുന്നത്.മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.*
🅾️ *ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നത് പ്രവാസലോകത്ത് വലിയ ആശങ്ക സൃഷ്ടിക്കുന്നു. ഇതുവരെ 153 മലയാളികളാണ് ഗള്‍ഫ് നാടുകളില്‍ മരിച്ചത്. യുഎഇയിലും സൗദി അറേബ്യയിലുമാണ് കൂടുതല്‍ മലയാളി മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. ഗള്‍ഫിലെ മൊത്തം കോവിഡ് മരണം ഇതുവരെയായി 1043 ആണ്. ഇതില്‍ 153-ഉം മലയാളികളാണെന്നതാണ് ആശങ്കപ്പെടുത്തുന്നത്. യുഎഇ 91, സൗദി 34, കുവൈറ്റ് 25, ഒമാന്‍ രണ്ട്, ഖത്തര്‍ ഒന്ന് എന്നിങ്ങനെയാണ് കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം.ഹൃദയാഘാതം ഉള്‍പ്പെടെ മറ്റു കാരണങ്ങളാല്‍ മരിച്ചവര്‍ക്ക് പിന്നീട് പരിശോധനയില്‍ കോവിഡ് കണ്ടെത്തിയ സംഭവങ്ങളുമുണ്ട്. താരതമ്യേന മരണനിരക്ക് കുറവുള്ള ബഹ്റൈനില്‍ മലയാളികളാരും കോവിഡ് മൂലം മരിച്ചിട്ടില്ല.*
🅾️ *ട്രംപിന്റെ വംശീയപരമായ സമീപനത്തിനെതിരെ രാജ്യം നവംബറില്‍ വോട്ട് ചെയ്ത് നവംബറില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പുറത്താക്കുമെന്ന് പ്രശസ്തഗായിക ടെയ്ലര് സ്വിഫ്റ്റ്. എല്ലാക്കാലവും ഭീഷണിപ്പെടുത്തിയും അക്രമത്തിലൂടെയും മുന്നോട്ട് പോകാനാവുമോയെന്നും ടെയ്ലര് സ്വിഫ്റ്റ് ട്വീറ്റില്‍ കുറിച്ചു. കറുത്ത വര്‍ഗ്ഗക്കാരനായ യുവാവിനെ പൊലീസുകാരന് കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ ട്രംപിന്റെ നിലപാടിനെ വിമര്‍ശിച്ചാണ് ടെയ്ലര് സ്വിഫ്റ്റിന്റെ പ്രതികരണം.കൊള്ളയടിക്കല്‍ ആരംഭിക്കുന്നതോടെ വെടിവയ്പ് തുടങ്ങുമെന്നായിരുന്നു ട്രംപ് മെയ് 29 ട്വീറ്റ് ചെയ്തത്. ട്രംപിന്റെ ട്വീറ്റ് അക്രമത്തെ മഹത്വവല്‍ക്കരിക്കുന്ന രീതിയിലുള്ളതാണെന്നും തങ്ങളുടെ പോളിസികള്‍ക്ക് വിരുദ്ധമാണെന്നും ട്വിറ്റര്‍ വിശദമാക്കിയിരുന്നു.*
🅾️ *ലോകത്ത് ഇനി വരാന്‍ പോകുന്നത് മനുഷ്യരാശിയുടെ പകുതിയോളം തന്നെ ആളുകളെ തുടച്ച് നീക്കാന്‍ ശക്തിയുള്ള വൈറസെന്ന് മുന്നറിയിപ്പ്. വലിയ രീതിയില്‍ ഉത്പാദിപ്പിക്കുന്ന കോഴികളില്‍ നിന്നാവും ഈ വൈറസ് എത്തുകയെന്നാണ് അമേരിക്കന്‍ ശാസ്ത്രജ്ഞനായ ഡോ മൈക്കള്‍ ഗ്രിഗര്‍ നല്കുന്ന മുന്നറിയിപ്പ്. കൊറോണ വൈറസിനേക്കാള്‍ മാരകമായ മഹാമാരിയാവും കോഴിഫാമുകളിലൂടെ മനുഷ്യരിലേക്ക് പടരുകയെന്നാണ് ഹൌ ടു സര്‍വൈവ് എ പാന്‍ഡമിക് എന്ന പുസ്തകത്തില്‍ ഡോ മൈക്കള്‍ ഗ്രിഗര്‍ വിശദമാക്കുന്നത്. ആഹാരത്തില്‍ ഇറച്ചി ഉള്‍പ്പെടുത്തുന്നത് ഇത്തരം മഹാമാരികളെ മനുഷ്യനെ വളരെ എളുപ്പത്തില്‍ കീഴടക്കാന്‍ കഴിയുമെന്നാണ് വെജിറ്റേറിയന്‍ ഭക്ഷണ ശൈലിയെ പ്രോത്സാഹിപ്പിക്കുന്ന ഈ ശാസ്ത്രജ്ഞന് പറയുന്നത്. മനുഷ്യനില്‍ നിന്ന് മുനഷ്യനിലേക്കാണ് വൈറസ് പടരുന്നത്. 1997ല്‍ വലിയ രീതിയില്‍ കോഴികളെ വൈറസ് ബാധ മൂലം കൊന്നൊടുക്കിയിരുന്നു. എന്നാല്‍ കോഴികളെ കൊന്നൊടുക്കിയത് കൊണ്ട് മാത്രം രോഗകാരിയായ വൈറസിനെ തുടച്ച് നീക്കാന്‍ സാധിച്ചിട്ടില്ല. സസ്യങ്ങളെ ആശ്രയിച്ചുള്ള ഭക്ഷണ രീതിയാണ് നമ്മള് കൂടുതലായി പിന്തുടരേണ്ടതെന്നും ഇദ്ദേഹം പറയുന്നു. ഇടുങ്ങിയ സ്ഥലത്ത് വളരെയധികം കോഴികളെ ഉത്പാദിപ്പിക്കുമ്പോൾ ചലിക്കാന്‍ പോലും കോഴികള്‍ക്ക് ഇടം ലഭിക്കാറില്ല. ഇത് ഇവയുടെ വിസര്‍ജ്യങ്ങളില്‍ അമോണിയയുടെയും അംശം വളരെ കൂടിയ അളവില്‍ കാണാന്‍ കാരണമാകും. ഇത്തരം ഫാമുകളുടെ പരിസരം പോലും വൈറസ് പകരാന്‍ കാരണമാകുമെന്നാണ് മുന്നറിയിപ്പ്. ജീവികളെ എത്രയധികം ഇടുങ്ങിയ സാഹചര്യങ്ങളില്‍ വളര്‍ത്തുന്നോ അത്രയധികം അവയില്‍ നിന്ന് വൈറസ് ബാധ പടരാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ലോകത്തെ ആകെ ജനസംഖ്യയുടെ പകുതിയോളം പേരെ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കുന്ന വലിയൊരു മഹാമാരിക്ക് മുന്നോടിയായുള്ള സൂചന മാത്രമാണ് കൊറോണ വൈറസെന്നും ഇദ്ദേഹം പറയുന്നു.20ാം നൂറ്റാണ്ടില്‍ പക്ഷിപ്പനി പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് മാരകമായ ഒരു വൈറസിന്റെ പരിവര്‍ത്തനത്തിന്റെ സൂചനകളാണ് നല്‍കുന്നതെന്നും ഇദ്ദേഹം പറയുന്നു.*
🅾️ *ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 61 ലക്ഷം കടന്നു. ലാറ്റിനമേരിക്കയില്‍ കോവിഡ് മരണം 50,000 കഴിഞ്ഞു. വന്‍കരയിലെ രോഗബാധിതരുടെ എണം 10 ലക്ഷത്തില്‍ കൂടുതലാണ്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ലോകത്തില്‍ തന്നെ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിലാണ് വന്‍കരയിലെ പകുതിയിലേറെ രോഗികളും. ഒരുദിവസത്തെ റെക്കോഡ് രോഗബാധിതരെ രേഖപ്പെടുത്തിയ ബ്രസീലില്‍ ആകെ കേസുകളുടെ എണ്ണം അഞ്ചുലക്ഷത്തിനടുത്തെത്തി. ബ്രസീലില്‍ ശനിയാഴ്ച മാത്രം 33,274 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 956 പേരാണ് മരിച്ചത്. ഇതോടെ ബ്രസീലിലെ മൊത്തം രോഗബാധിതരുടെ എണ്ണം 498,440 ആയി. 28,834 പേരാണ് ഇതുവരെ മരിച്ചത്.*
*⚽ കായികം, സിനിമ 🎥*
—————————->>>>>>>>>>
🅾️ *ഇഷാന്ത് ശര്‍മ, ശിഖര്‍ ധവാന്, വതിനാ ഓള് റൗണ്ടര്‍ ദീപ്തി ശര്‍മ എന്നിവരെ അര്‍ജുന അവാര്‍ഡിനും രോഹിത് ശര്‍മയെ രാജീവ് ഗാന്ധി ഖേല്‍ രത്നാ പുരസ്കാരത്തിനും നാമനിര്‍ദേശം ചെയ്ത് ബിസിസിഐ. അഞ്ച് ടെസ്റ്റ് മാച്ചുകളിലായി 556 റണുകള്‍, 1657 ഒഡിഐ റണുകള്‍, ലോക കപ്പിലെ അഞ്ച് സെഞ്ചുറികള്‍ എന്നിവ പരിഗണിച്ചാണ് രോഹിത് ശര്‍മയെ ഖേല്‍ രത്ന പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്തത്. പുരസ്കാരം ലഭിച്ചാല്‍ സച്ചിന് തെന്‍ഡുല്‍ക്കറിനും, എംഎസ് ധോണിക്കും, വിരാട് കോഹ്ലിക്കും ശേഷം ഈ പുരസ്കാരം ലഭിക്കുന്ന നാലാമത് ക്രിക്കറ്റ് താരമായിരിക്കും രോഹിത് ശര്‍മ. ശിഖര്‍ ധവാന്, ദീപ്തി ശര്‍മ, ഇഷാന്ത് ശര്‍മ തുടങ്ങിയവര്‍ ഗംഭീര പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നതെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.*
🅾️ *തമിഴ് സംവിധായകന് എ എല്‍ വിജയ്യ്ക്ക് ആണ്‍കുഞ്ഞ് പിറന്നു. വിജയ്യുടെ സഹോദരനും നടനുമായ ഉദയ ആണ് വാര്‍ത്ത പങ്കുവെച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് വിജയിയുടെ ഭാര്യ ഐശ്വര്യ കുഞ്ഞിന് ജന്മമേകിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് വിജയ്യോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂലായ് 11നാണ് വിജയും ഐശ്വര്യയും വിവാഹിതരായത്. ചെന്നൈ സ്വദേശിയാണ് ഡോക്ടര്‍ ഐശ്വര്യ. വിജയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. അമല പോള്‍ ആയിരുന്നു വജയിയുടെ ആദ്യ ഭാര്യ.*
🅾️ *ഈ വര്‍ഷം നടത്താന്‍ നിശ്ചയിച്ചിരുന്ന ബോളിവുഡിലെ രണ്ട് താര വിവാഹങ്ങള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചു.രണ്‍ബീര്‍ കപൂര്‍ - ആലിയാ ഭട്ട് ജോടികളുടെ വിവാഹമാണ് ഇതിലൊന്ന്. കൊവിഡ് - 19 മഹാമാരിയും രണ്‍ബീര്‍ കബീറിന്റെ പിതാവ് ഋഷികപൂറിന്റെ മരണവുമാണ് രണ്‍ബീര്‍ - ആലിയ വിവാഹം അടുത്ത വര്‍ഷത്തേക്ക് മാറ്റിവയ്ക്കാനുള്ള കാരണം. ഇരുവരുടെയും കുടുംബാംഗങ്ങള്‍ ഒരുമിച്ചാണ് ഈ തീരുമാനമെടുത്തത്.അടുത്ത വര്‍ഷം പകുതിക്ക് ശേഷമായിരിക്കും ഇവരുടെ വിവാഹമെന്നാണ് സൂചന.ഈ വര്‍ഷം നടക്കാനിരുന്ന വരുണ്‍ ധവാന് - നടാഷാ ദലാല്‍ ജോടികളുടെ വിവാഹവും അടുത്ത വര്‍ഷത്തേക്ക് മാറ്റി. ധവാന് - ദലാല്‍ കുടുംബങ്ങള്‍ ഒരുമിച്ചാണ് തീരുമാനമെടുത്തത്.*
🅾️ *ജ്യോതിക കേന്ദ്രകഥാപാത്രമായി എത്തുന്ന ‘പൊന്മകള് വന്താല്‍’ചിത്രം ആമസോണ്‍ പ്രൈമില്‍ എത്തിയിരിക്കുകയാണ്. ലോക് ഡൗണ്‍ സമയം തമിഴില്‍ നിന്നും ഓണ്‍ലൈന്‍ റിലീസ് പ്രഖ്യാപിച്ച ആദ്യ ചിത്രമാണ് പൊന്മകള് വന്താല്‍. ജ്യോതികയുടെ ഭര്‍ത്താവ് സൂര്യയുടെ ഉടമസ്ഥതയിലുളള 2ഡി എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രം നിര്‍മ്മിച്ചത്. കടുത്ത എതിര്‍പ്പുകള്‍ക്കിടെയാണ് സിനിമ ഇന്ന് റിലീസ് ചെയ്തത്. സിനിമ കണ്ടവരെല്ലാം മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് പങ്കുവെക്കുന്നത്. ജ്യോതികയ്ക്കൊപ്പം പൊന്മകള് വന്താല്‍ വീട്ടില്‍ കാണുന്ന ചിത്രം സൂര്യ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. ഫസ്റ്റ് ഡേ ഫസ്റ്റ് സ്ട്രീം എന്ന ഹാഷ്ടാഗിലായിരുന്ന സൂര്യ ജ്യോതികയ്ക്കൊപ്പമുളള പുതിയ ചിത്രം പോസ്റ്റ് ചെയ്തത്.ഭാഗ്യരാജ്, പ്രതാപ് പോത്തന്, ആര്.പാര്ഥിപന് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.*
🅾️ *വിജീഷ്മണി സംവിധാനം ചെയ്യുന്ന സംസ്കൃത ചിത്രം നാമോയിലെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്യും. ജയറാം നായകനായി എത്തുന്ന ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് രാവിലെ പത്ത് മണിക്ക് മോഹന്‍ലാല്‍ ആണ് റിലീസ് ചെയ്യുന്നത്. എസ്. ലോകനാഥനാണ് ചിത്രത്തിന്റെ ക്യാമറാമാന്.