കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ രാജ്യത്തിന് പ്രതീക്ഷ നല്‍കി വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തിലേക്ക് കടന്നു

0

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അസ്ട്ര സെനക കമ്ബനിയുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘കൊവിഷീല്‍ഡ്’ വാക്‌സിന്റെ പരീക്ഷണമാണ് പുന:രാരംഭിച്ചിരിക്കുന്നത്. നേരത്തെ ബ്രിട്ടനിലെ ക്ലിനിക്കല്‍ പരീക്ഷണത്തിനിടെ അജ്ഞാത രോഗ ലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലെ പരീക്ഷണവും താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.പരീക്ഷണം വിജയമാകുന്നതോടെ രാജ്യത്ത് വാണിജ്യ ഉത്പ്പാദനം ആരംഭിക്കുന്ന ആദ്യത്തെ കൊവിഡ് വാക്സിന്‍ ആയി ഇത് മാറുമെന്നാണ് റിപ്പോര്‍ട്ട്. ഉത്പ്പാദന മുന്‍ഗണന നല്‍കുന്ന ലൈസന്‍സും വാക്സിന്‍ പരീക്ഷണം 58 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള അനുമതിയും ലഭിച്ചതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.കൊവിഷീല്‍ഡ് മൂന്നാംഘട്ട പരീക്ഷണം രണ്ട് ഘട്ടമായാണ് നടക്കുന്നത്. ആദ്യ ഡോസ് നല്‍കി 29 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് നല്‍കുന്നതാണ് ഈ രീതി. കൊവിഷീല്‍ഡിന്റെ മൂന്നാംഘട്ട പരീക്ഷണം രാജ്യത്തെ 20 കേന്ദ്രങ്ങളിലാണ് നടക്കുന്നത്. മഹാരാഷ്ട്രയിലെ പൂനെയും മുംബയും ഗുജറാത്തിലെ അഹമ്മദാബാദും ഉള്‍പ്പെടെയുളള കേന്ദ്രങ്ങളിലാണ് പരീക്ഷണം നടക്കുന്നത്. 1600 പേര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക.മൂന്നാംഘട്ട പരീക്ഷണത്തിനിടെ വാക്സിന്‍ കുത്തിവച്ച വൊളണ്ടിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനാല്‍ നിര്‍ത്തിവച്ച പരീക്ഷണം ബ്രിട്ടനില്‍ ഒരാഴ്ച മുമ്ബ് വീണ്ടും തുടങ്ങിയിരുന്നു. വൊളണ്ടിയര്‍ക്ക് ബാധിച്ച രോഗം വാക്സിന്റെ പാര്‍ശ്വഫലമാണെന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ പരീക്ഷണം പുന:രാരംഭിക്കാന്‍ ബ്രിട്ടനിലെ മെഡിസിന്‍സ് ഹെല്‍ത്ത് റെഗുലേറ്ററി അതോറിട്ടിയാണ് അള്‍ട്രാ സെനകിന് അനുമതി നല്‍കിയത്. ഇതോടെയാണ് വാക്‌സിന്‍ പരീക്ഷണത്തിന് വീണ്ടും തുടക്കമാകുന്നത്.ഇന്ത്യയിലെ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം വിവിധ സ്ഥാപനങ്ങള്‍ പരീക്ഷണത്തോട് സഹകരിക്കുന്നുണ്ട്. വാക്‌സിന്‍ വിജയമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. പരീക്ഷണം നിലച്ചതില്‍ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമാണ് ഇതെന്നും അസ്ട്ര സെനക മുന്‍കൂട്ടി അറിയിച്ചിരുന്നു. പാര്‍ശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരുമെന്നായിരുന്നു കമ്ബനി നല്‍കിയിരുന്ന വിശദീകരണം.

You might also like
Leave A Reply

Your email address will not be published.