അമേരിക്കയില്‍ ചൊവ്വാഴ്ച പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കാനിരിക്കെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ മുന്നിലെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്
റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 10 ശതമാനം വോട്ട് അധികം ലഭിക്കുക ബൈഡനാണ് എന്ന് എന്‍ബിസി സര്‍വ്വെയില്‍ വ്യക്തമാക്കുന്നു. ബൈഡന് 52 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്ന് വ്യക്തമാക്കുന്ന സര്‍വ്വെ, ട്രംപിന് 42 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്.12 സംസ്ഥാനങ്ങളില്‍ ട്രംപിനേക്കള്‍ ആറ് ശതമാനം വോട്ട് ബൈഡന് അധികം ലഭിക്കും. അരിസോണ, ഫ്‌ളോറിഡ, ജോര്‍ജിയ, അയോവ, മെയ്ന്‍, മിഷിഗണ്‍, മിന്നെസോട്ട, നോര്‍ത്ത് കാരലിന, ന്യൂ ഹാംപ്‌ഷെയര്‍, നെവാഡ, പെന്‍സില്‍വാനിയ, വിസ്‌കോസിന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ആറ് ശതമാനം വോട്ടിന് ബൈഡന്‍ ലീഡ് ചെയ്യുക എന്ന് സര്‍വ്വെയില്‍ വ്യക്തമാക്കുന്നു. ഒക്ടോബര്‍ 29 മുതല്‍ 31 വരെ നടത്തിയ സര്‍വ്വെയാണിത്. ഞായറാഴ്ചയാണ് ഫലം പുറത്തുവിട്ടത്. ബൈഡന്‍ ജയിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. നിര്‍ണയകമായ സംസ്ഥാനങ്ങളിലെല്ലാം ബൈഡനാണ് നേരിയ മുന്‍തൂക്കം.നേരത്തെ വോട്ട് ചെയ്തത് ലക്ഷക്കണക്കിന് അമേരിക്കക്കരാണ്. മെയില്‍ വഴിയും നേരിട്ടെത്തിയുമാണ് ഇവര്‍ വോട്ട് രേഖപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട സര്‍വ്വെകളിലും ബൈഡനാണ് മുന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ചൊവ്വാഴ്ച വോട്ടെടുപ്പ് ദിനത്തില്‍ പോളിങ് സ്‌റ്റേഷനിലെത്തുന്നവര്‍ ട്രംപിനെ അനുകൂലിക്കുമെന്ന പ്രതീക്ഷയിലാണ് റിപബ്ലിക്കന്‍ പാര്‍ട്ടി. പെന്‍സില്‍വാനിയ, വിസ്‌കോസിന്‍, അരിസോണ, ഫ്‌ളോറിഡ എന്നീ റിപബ്ലിക്കന്‍ ശക്തി കേന്ദ്രങ്ങളില്‍ ബൈഡന്‍ നേരിയ മുന്‍തൂക്കം നേടി എന്നാണ് പ്രവചനം. ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ സര്‍വ്വെയില്‍ ഇക്കാര്യം സൂചിപ്പിക്കുന്നു.കൊറോണ പ്രതിരോധ രംഗത്ത് ട്രംപ് പരാജയമാണെന്ന വിലയിരുത്തലാണ് അദ്ദേഹത്തിന് തിരിച്ചടിയായത് എന്ന് സര്‍വ്വെകള്‍ പറയുന്നു. എന്നാല്‍ 2016ലേത് പോലെ സംഭവിക്കുമെന്ന പ്രതീക്ഷയും റിപബ്ലിക്കന്‍ പാര്‍ട്ടിക്കുണ്ട്. അഭിപ്രായ സര്‍വ്വെകളിലെല്ലാം അന്ന് ഹിലാരി ക്ലിന്റണ്‍ ആയിരുന്നു മുന്നില്‍. യഥാര്‍ഥ ഫലം വന്നപ്പോള്‍ ട്രംപ് ജയിച്ചു. ജനകീയ വോട്ടില്‍ ഹിലാരി മുന്നിലെത്തിയെങ്കിലും ഇലക്‌ട്രല്‍ കോളജില്‍ പിന്നിലായതാണ് പരാജയപ്പെടാന്‍ ഇടയാക്കിയത്.