ഇലക്‌ട്രോണിക് തപാല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍ പ്രവാസി ഇന്ത്യക്കാരെ അനുവദിക്കാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയത് സംസ്ഥാന രാഷ്ട്രീയത്തില്‍ അടക്കം നാഴികക്കല്ലാകും. കമ്മിഷന്‍ തീരുമാനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍ പ്രവാസികള്‍ ഏറ്റവുമധികം ഉളള കേരളത്തിലെ തിരഞ്ഞെടുപ്പ് ചിത്രം തന്നെ മാറിമറിയും. മൂന്നര മാസം കഴിഞ്ഞ് പ്രഖ്യാപിക്കാനിരിക്കുന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് മുമ്ബ് ഇലക്‌ട്രോണിക് തപാല്‍ വോട്ടുകളുടെ കാര്യത്തില്‍ തീരുമാനമാകുമോ എന്നാണ് ഇനിയറിയേണ്ടത്. അത്തരമൊരു തീരുമാനമുണ്ടായാല്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്കുകൂട്ടലുകള്‍ ആകെ തെറ്റും.സി പി എമ്മിനും മുസ്ലീംലീഗിനും സ്വാധീനമുളള മലബാര്‍ മേഖലയില്‍ നിന്നാണ് കേരളത്തില്‍ പ്രവാസികള്‍ കൂടുതലുളളത്. എങ്കില്‍ തന്നെയും മദ്ധ്യതിരുവിതാംകൂറിലേയും തെക്കന്‍ ജില്ലകളിലേയും പ്രവാസികളുടെ എണ്ണവും തളളിക്കളയാനാകില്ല. കേരളത്തിലെ ഒട്ടുമിക്ക മണ്ഡലങ്ങളിലും നേരിയ വ്യത്യാസത്തിലാണ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച് കയറുന്നത്. അതുകൊണ്ട് തന്നെ പ്രവാസി വോട്ടുകള്‍ കേരള രാഷ്ട്രീയത്തിലെ ഗെയിം ചെയിഞ്ചര്‍ ആയി മാറുമെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ മാത്രം 31,446 പ്രവാസികളാണ് വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതില്‍ തന്നെ ലീഗ് സ്വാധീന കേന്ദ്രമായ കുറ്റ്യാടിയിലായിരുന്നു ഏറ്റവും കൂടുതല്‍ പേര്‍. മുന്‍കാലങ്ങളില്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്‌ത് പ്രവാസികളെ നാട്ടിലെത്തിക്കുന്നതായിരുന്നു പതിവ്. നിരക്ക് കുത്തനെ കൂടിയതിനാല്‍ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് ബുക്കിംഗ് വഴിയാണ് സംഘടനകള്‍ വോട്ടര്‍മാരെ നാട്ടിലെത്തിച്ചത്. സാധാരണ വിമാനങ്ങളില്‍ നാട്ടിലെത്തി വോട്ട് ചെയ്‌ത് മടങ്ങിയവരും ധാരാളം ഉണ്ടായിരുന്നു.സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ റിപ്പോര്‍ട്ട് പ്രകാരം 22.71 ലക്ഷം പ്രവാസി മലയാളികളുണ്ട്. ഇതില്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് വോട്ടര്‍പട്ടിയില്‍ ഇടംനേടുന്നത്. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് തദ്ദേശ തിരഞ്ഞെടുപ്പിലാണ് പ്രവാസി വോട്ടര്‍മാര്‍ കുറവ്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിനായി 457 പ്രവാസികള്‍ മാത്രമാണ് രജിസ്റ്റര്‍ചെയ്തത്. ഇത്തവണ വോട്ടുചെയ്യണമെങ്കില്‍ വീണ്ടും പേരുചേര്‍ത്ത് നേരിട്ട് ഇവര്‍ ബൂത്തിലെത്തണം. ഇതിനെല്ലാമുളള പ്രതിവിധിയായിരിക്കും ഇലക്‌ട്രോണിക് പോസ്റ്റല്‍ വോട്ടുകള്‍.