സി.പി.എം പോലൊരു പാര്‍ട്ടിക്ക് അത് വെല്ലുവിളിയല്ല. രണ്ട് ദശാബ്ദത്തോളം നീണ്ട വിഭാഗീയത തുടച്ച് നീക്കാന്‍ പിണറായി വിജയനൊപ്പം നേതൃപരമായ പങ്ക് വഹിച്ചയാളാണ് കോടിയേരി. സംഘടനാ- പാര്‍ലമെന്‍റി രംഗം കാരിരുമ്ബിന്‍റെ ബലത്തോടെ അടക്കിവാണ വി.എസ്. അച്യുതാനന്ദനോ പിണറായി വിജയനോ അല്ലായിരുന്നു കോടിയേരി. വിഭാഗീയതയില്‍ ഒരു ഭാഗത്ത് നിന്നപ്പോഴും രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും മധ്യവര്‍ത്തി പാത സ്വീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. രാഷ്ട്രീയ ആക്രമണങ്ങള്‍ക്ക് ചിരിച്ച് കൊണ്ട് മറുപടി പറയുന്നതും സൗമ്യമായ ഇടപെടലുമായിരുന്നു കോടിയേരി ട്രേഡ് മാര്‍ക്ക്. 1969 ല്‍ പാര്‍ട്ടി അംഗത്വം ലഭിക്കുമ്ബോള്‍ പ്രായം 19, 20 ാം വയസ്സില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, അടിയന്തരാവസ്ഥ കാലത്ത് മിസ പ്രകാരം ഒന്നര വര്‍ഷം തടവ്.കോളജ് വിദ്യാര്‍ഥിയായിരിക്കെ ബ്രാഞ്ച് സെക്രട്ടറിയായും ലോക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 36 ാം വയസ്സില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയോഗം (ഈ റെക്കാര്‍ഡ് കോടിയേരിയുടെ പേരില്‍ തന്നെ) 54 ാം വയസ്സില്‍ പോളിറ്റ്ബ്യൂറോയിലേക്ക് (പാര്‍ട്ടിയില്‍ മൂപ്പ് എം.എ. ബേബിക്കായിരുന്നു), 62ാം വയസ്സില്‍ സംസ്ഥാന സെക്രട്ടറി. സ്ഥാനങ്ങളൊന്നും വൈകിയില്ല. 1988ലെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സമിതിയംഗമായ കോടിയേരി അതേ മണ്ണില്‍ നടന്ന സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറിയായത്. അച്ചടക്കത്തിന്‍റെ അതിര് ഭേദിച്ച് വി.എസ് ബഹിഷ്കരിച്ച 2015 ഫെബ്രുവരിയിലെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലായിരുന്നു പിണറായി വിജയനില്‍ നിന്ന് കോടിയേരിയുടെ സെക്രട്ടറി പദവി ഏറ്റെടുക്കല്‍. പാര്‍ട്ടിക്ക് പുറത്ത് പോകേണ്ട നേതാവല്ല വി.എസ് എന്ന കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട് പാലിക്കാന്‍ പിണറായിക്കും വി.എസിനും മധ്യേ കോടിയേരി പണിപ്പെട്ടു.മലപ്പുറം സമ്മേളനത്തില്‍ വി.എസിനെ നേരിടുന്നതില്‍ പിണറായിക്ക് പിന്നില്‍ മുഖ്യപങ്ക് വഹിച്ചത് കോടിയേരിയായിരുന്നു. പില്‍ക്കാലത്ത് പിണറായിയെയും വി.എസിനെയും കൈപൊള്ളാതെ കൈകാര്യം ചെയ്ത് വിജയിച്ച അപൂര്‍വ്വം നേതാക്കളില്‍ ഒരാളായി മാറി. പാര്‍ട്ടിയില്‍നിന്ന് പുറത്ത് പോയ എം.വി. രാഘവനെ നിയമസഭയില്‍ ‘കൈകാര്യം’ ചെയ്യാനും അകത്ത് കലഹിച്ച വി.എസിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കാനും കോടിയേരിക്ക് കഴിഞ്ഞു.സി.പി.എം മന്ത്രിമാരും മുഖ്യമന്ത്രി വി.എസും തമ്മിലെ ഭിന്നതകള്‍ മൂര്‍ച്ഛിച്ച് ഒടുവില്‍ മുഖ്യമന്ത്രിയെ മാറ്റണമെന്ന ഘട്ടത്തില്‍ എത്തിയപ്പോഴും കോടിയേരി വി.എസിനോട് സംസാരിക്കാന്‍ കഴിയുന്ന അകലം എന്നും സൂക്ഷിച്ചു. തര്‍ക്കങ്ങളില്‍ മധ്യസ്ഥന്‍റെ റോളില്‍ അദ്ദേഹം തിളങ്ങി. വെളിയം ഭാര്‍ഗവന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വി.എസ്. അച്യുതാനന്ദനുമായി ഉടക്കി എ.കെ.ജി സെന്‍റര്‍ വിട്ട് ഇറങ്ങിപോയ സംഭവമുണ്ടായി. അന്ന് ബന്ധം വഷളാകുന്നതില്‍ നിന്ന് തടയുന്നതില്‍ കൊടിയേരിയുടെ പങ്കുണ്ടായിരുന്നു.വി.എസിന്‍റെ പിന്‍വാങ്ങലിന് ശേഷം ഔദ്യോഗിക പക്ഷത്ത് തന്നെ ഉയര്‍ന്ന വിഭാഗീയതകളെയും പ്രാദേശിക സംഘടനാ പ്രശ്നങ്ങളെയും കൈകാര്യം ചെയ്യുന്നതില്‍ കോടിയേരിയുടെ പങ്ക് നിസ്തുലമായിരുന്നു. മുന്നണി വിട്ടുപോയവരില്‍ ആര്‍.എസ്.പി ഒഴികെ സോഷ്യലിസ്റ്റ് കക്ഷികളെ ഒപ്പം കൂട്ടാനായതും കേരള കോണ്‍ഗ്രസ് (എം) എന്ന വലത്പക്ഷ പാര്‍ട്ടിയെ ചുവപ്പണിയിച്ച് എത്തിക്കാനായതും കോടിയേരിയുടെ കാലത്തായിരുന്നു.2016 ല്‍ പിണറായി സര്‍ക്കാര്‍ രൂപവത്കരിച്ചശേഷം അദ്ദേഹം മനസ്സില്‍ കണ്ടതെല്ലാം നടത്തിയ സെക്രട്ടറി കൂടിയായിരുന്നു കോടിയേരി. ഈ മനഃപൊരുത്തം 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒഴികെ പ്രതിഫലിച്ചു. എല്‍.ഡി.എഫ് സര്‍ക്കാറിന് തുടര്‍ഭരണം നേടികൊടുക്കുന്നതില്‍ പിണറായിക്കൊപ്പം തുല്യ പങ്കാളിത്തം സെക്രട്ടറി എന്ന നിലയില്‍ കോടിയേരിക്കും ഉണ്ടായിരുന്നു. മന്ത്രിസഭയില്‍ പുതുമുഖം പരീക്ഷിക്കാനുള്ള ആശയം വിജയത്തിലെത്തിക്കുന്നതില്‍ കോടിയേരിയുടെ നേതൃപരമായ പങ്ക് വലുതാണ്. തുടര്‍ഭരണത്തില്‍ മന്ത്രിമാരുടെ പ്രവര്‍ത്തനം മോശമായ ആരോഗ്യത്തിനിടയിലും സംസ്ഥാന സമിതി വിളിച്ച് പരിശോധിച്ചാണ് അദ്ദേഹം മറയുന്നത്.