കാലം തെറ്റി പെയ്ത മഴ തിരിച്ചടിയായതോടെയാണ് തേനീച്ച കർഷകർ പ്രതിസന്ധിയിലായത്. ഈ വർഷം തുടരെത്തുടരെ ഉണ്ടായ കാലാവസ്ഥാ വ്യതിയാനം തേനിന്റെ വിളവെടുപ്പ് വലിയ രീതിയിൽ കുറയാൻ കാരണമായിട്ടുണ്ട്. പ്രതിസന്ധി നേരിട്ടതോടെ സർക്കാർ സഹായം വേണമെന്നാണ് കർഷകരുടെ ആവശ്യം.ഒരു പെട്ടിയിൽ നിന്ന് സാധാരണ 10 കിലോ തേൻ വരെയാണ് ലഭിച്ചിരുന്നത്. എന്നാൽ, ഇത്തവണ ഒരു പെട്ടിയിൽ നിന്ന് ഒരു കിലോ തേൻ മാത്രമാണ് കർഷകർക്ക് ശേഖരിക്കാൻ സാധിച്ചത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് സംസ്ഥാനത്ത് തേനിന്റെ പ്രധാന വിളവെടുപ്പ് നടത്തുന്നത്. സാധാരണയായി ഖാദി ബോർഡ്, ഹോർട്ടി കോർപ്പ് എന്നീ സ്ഥാപനങ്ങൾ കർഷകരിൽ നിന്നും തേൻ സംഭരിച്ചിരുന്നു. കുടിശ്ശിക കൂടിയതോടെ ഈ സംഭരണ മാർഗ്ഗവും നിലച്ച അവസ്ഥയിലാണ്.കഴിഞ്ഞ ഏതാനും മാസങ്ങളായി വിപണിയിൽ വില കുറഞ്ഞ തേനുകൾ ഇടം പിടിച്ചിട്ടുണ്ട്. മായം കലർന്ന തേനിന്റെ വിൽപ്പന വിപണിയിൽ തകൃതിയായി നടക്കുന്നതിനാൽ, കേരളത്തിലെ കർഷകരുടെ വിൽപ്പനയും കുറഞ്ഞിരിക്കുകയാണ്. ഗുണനിലവാരമില്ലാത്ത തേനുകൾക്ക് താരതമ്യേന വില കുറവാണ്.