ദ്യാപരയുഗസ്മൃതിയിലലിഞ്ഞ സംഗീതസാഗരം: നാഗനർത്തകിമാരും പാഴ്മുളം തണ്ടിലെ നാദവിസ്മയവും ചന്ദ്രകളഭം തീരത്ത് ശബ്ദമരാളങ്ങളുടെ ധന്യത പകർന്നു
ഉത്തരമലബാർ ഗാനാലാപന മൽസരം:ഷിജിൽ,അജിത്ത്, ഷാനിമ ജേതാക്കൾ:
✍️ സുകുമാർ ആശീർവാദ്:
കാഞ്ഞങ്ങാട്: മലയാളക്കരയുടെ അനശ്വര കവികളായ വയലാർ പി.ഭാസ്കരൻ ഒ എൻ വി എന്നിവരുടെ ഒളിമങ്ങാത്ത ഓർമ്മകൾക്ക് ശ്രദ്ധാഞ്ജലികൾ അർപ്പിച്ച് ത്രിമൂർത്തിസ്മൃതിഗീതങ്ങൾ എന്ന ശീർഷകത്തിൽ കാഞ്ഞങ്ങാട്ടെ കലാസാംസ്കാരിക കൂട്ടായ്മയായ ക്രിയേറ്റീവ് കാഞ്ഞങ്ങാട് ഒരുക്കിയ സംഗീത സായാഹ്നം കൊടിയ ചൂടിനെ പുളകമണിയിച്ച് പെയ്തിറങ്ങിയ സംഗീത തേൻമഴ തുള്ളികളായി.
പോയ അഞ്ച് വർഷക്കാലം വൈവിദ്ധ്യങ്ങളായ കലാപരിപാടികൾ കാഴ്ച്ചവെച്ച് കാഞ്ഞങ്ങാട്ടെ സാംസ്കാരിക മണ്ഡലത്തിൽ നിത്യശോഭയോടെ നിറഞ്ഞ് നിൽക്കുന്ന ക്രിയേറ്റിവ് കാഞ്ഞങ്ങാടാണ് ഇത്തവണ വേറിട്ട കലാവിരുന്ന് ആസ്വാദകർക്ക് സമ്മാനിച്ചത്. ശ്രീഷ്മ ശങ്കറിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച
ഗാനാലാപനമൽസരം പ്രശസ്ത കവിയും പ്രഭാഷകനുമായ സി.എം.വിനയചന്ദ്രൻ ഉൽഘാടനം ചെയ്തു. സ്നേഹത്തിന്റെ മഹാത്തായ സന്ദേശം പകരുകയാണ് കലയുടെ ഉദാത്തമായ ധർമ്മമെന്ന് അദ്ദേഹം പറഞ്ഞു. ജനമനസുകളിൽ സ്ഥിര പ്രതിഷ്ഠ നേടിയ കവികളായ വയലാർ രാമവർമ്മയും പി.ഭാസ്കരൻ മാഷും ഒ എൻ വി കുറുപ്പും ഈ മഹാത്തായ കലാധർമ്മത്തിന്റെ നാമധേയത്തിലാണ് അനശ്വരരായത്; തങ്ങൾ ജീവിച്ച കാലത്തിന്റെ പ്രതി സ്പന്ദങ്ങളായിരുന്നു അവരുടെ കവിതകളും ഗാനങ്ങളും മാനവികതയായിരുന്നു അവരുടെ മധുരമൂറുന്ന ഗാനങ്ങളുടെ കൊടിയടയാളമെന്നും വിനയചന്ദ്രൻ പറഞ്ഞു

ക്രിയേറ്റീവ് പ്രസിഡണ്ട് ജബ്ബാർ കാഞ്ഞങ്ങാട് അദ്ധ്യക്ഷനായി കേരള ക്ഷേത്ര കല അക്കാദമി ചെയർമാനായി നിയമിതനായ സംഗീതരത്നം ഡോ:കാഞ്ഞങ്ങാട് രാമചന്ദ്രൻ,കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഡോ: എ.എം.ശ്രീധരൻ എന്നിവരെ കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ:ഖാദർ മാങ്ങാട് ആദരിച്ചു. പ്രസ്സ് ഫോറം പ്രസിഡണ്ട് ടി.കെ.നാരായണൻ, പത്രാധിപൻമാരായ ബഷീർ ആറങ്ങാടി, അരവിന്ദൻ മാണിക്കോത്ത്,മാനുവൽ കുറിച്ചിത്താനം, സംഘടനുടെ മുൻ പ്രസിഡണ്ട് കെ.പി.മോഹനൻ, ക്രിയേറ്റീവ് എക്സിക്യൂട്ടിവ് അംഗം എ.ഹമീദ് ഹാജി എന്നിവർ സംസാരിച്ചു.സെക്രട്ടറി ഇ.വി.സുധാകരൻ സ്വാഗതവും ട്രഷറർ സത്താർ ആവിക്കര നന്ദിയും പറഞ്ഞു.
ചന്ദ്രകളഭം സീസൺ ( 3 ) ഉത്തരമലബാർ ഗാനാലാപനമൽസരം അക്ഷരാർഥത്തിൽ കാഞ്ഞങ്ങാട് മുനിസിപ്പൽ ഹാളിൽ തിങ്ങി നിറഞ്ഞ കലാസ്വാദകർക്ക് നവ്യാനുഭവവും വേറിട്ട കാഴ്ച്ചകളുമായി.
പ്രിയ കവികളുടെ തങ്കലിപികളാൽ പിറവിയെടുത്ത അനശ്വര ഗാനങ്ങളായ നാദബ്രഹ്മത്തിൻ സാഗരം നീന്തിയെത്തിയ നാഗ സുന്ദരിമാരും… കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്ന് പാട്ടിന്റെ പാലാഴി തീർത്ത് ഗാനവിമോഹിനിക്ക് സ്വാഗതമോതുന്ന കാമുകനും…. ദ്വാപരയുഗത്തിലെ പ്രേമസ്വരൂപന്റെ സോപാനഗാന ഗന്ധർവ്വനെയും മൽസരാർത്തികൾ പാടി തകർത്തപ്പോൾ നിലയ്ക്കാത്ത കരഘോഷങ്ങളോടെയാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചവരെ കാണികൾ എതിരേറ്റത്
പതിനഞ്ച് മൽസരാർത്ഥികളാണ് ഫൈനൽ റൗഡിൽ മാറ്റുരച്ചത് അതിൽ നിന്നും അഞ്ച് പേരെ വീണ്ടും തെരഞ്ഞെടുത്തു അവസാന റൗഡിലെ വിധി നിർണ്ണയത്തിൽ ഷിജിൽ പയ്യന്നൂർ ഒന്നാം സ്ഥാനവും അജിത്ത് കരിവെള്ളൂർ രണ്ടാം സ്ഥാനവും ഷാനിമ പ്രകാശ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
വിജയികൾക്കുള്ള ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും മലബാർ വാർത്ത പത്രാധിപർ ബഷീർ ആറങ്ങാടി രാജീവ് ലാസർ ഡ്രഗ്ഗ് വേൾഡ് സൗദി അബൂബക്കർ എന്നിവർ വിതരണം ചെയ്തു.