കരിപ്പൂർ റൺവേയിലേക്ക് കല്ലായ്പുഴയിലെ മണ്ണ്:പദ്ധതി പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി കോഴിക്കോട് കോർപ്പറേഷനും
കരിപ്പൂർ വിമാനത്താവള റൺവേ വികസനം:പദ്ധതി പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി കോഴിക്കോട് കോർപ്പറേഷനും.
കോഴിക്കോട്: കരിപ്പൂർ വിമാനത്താവള റൺവേ വികസനവുമായി ബന്ധപ്പെട്ട് മലബാർ ഡവലപ്മെൻ്റ് കൗൺസിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നൽകിയ നിർദ്ദേശങ്ങൾക്ക് പിന്തുണയേറുന്നു. റൺവേ വികസനത്തിനായി മണ്ണ് നൽകാമെന്ന് ഹാർബർ എൻജിനീയറിങ് വകുപ്പ് അറിയിച്ചതിന് പിന്നാലെ കോഴിക്കോട് കോർപ്പറേഷൻ അധികൃതരും സഹായംഅറിയിച്ചിട്ടുണ്ട്. കല്ലായി പുഴയിൽ നിന്ന് നീക്കം ചെയ്യുന്ന മണ്ണ് കരിപ്പൂരിലെത്തിച്ച് റൺവേ വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന തരത്തിലാണ് പദ്ധതി ഒരുങ്ങുന്നത്.
ചളിയും മണ്ണും നിറഞ്ഞ കല്ലായി പുഴയിൽ ട്രഞ്ചിംഗ് നടത്തി പുഴയൊഴുക്ക് സുഗമമാക്കുന്നതിനും പുഴ സംരക്ഷണത്തിനും കോഴിക്കോട് കോർപ്പറേഷൻ്റെ നേതൃത്വത്തിൽ കൈക്കൊണ്ട നടപടികളാണ് റൺവേ വികസനത്തിന് വഴിത്തിരിവായത്. പുഴയിൽ നിന്ന് മണ്ണ് നീക്കം ചെയ്യാൻ ഇറിഗേഷൻ വകുപ്പിനാണ് കോർപ്പറേഷൻ കരാർ നൽകിയത്. നീക്കം ചെയ്യുന്ന ലോഡ് കണക്കിന് മണ്ണ് ആഴക്കടലിൽ നിക്ഷേപിക്കാനായിരുന്നു ധാരണ. എന്നാൽ ഇത് പ്രായോഗികമല്ലെന്നും പരിസ്ഥിതിക പ്രശ്നങ്ങൾക്കും തീരദേശ മേഖലയുടെ സുരക്ഷയ്ക്കും കാരണമാകുമെന്ന അഭിപ്രായമുയർന്നു. ഇതോടെയാണ്
മലബാർ ഡവലപ്മെൻ്റ് കൗൺസിൽ പ്രസിഡൻ്റ് ഷെവ.സി.ഇ.ചാക്കുണ്ണി പുതിയ നിർദേശവുമായി കോർപ്പറേഷൻ അധികൃതരെ സമീപിച്ചത്.
കരിപ്പൂർ വിമാനത്താവള റൺവേ വികസനവുമായി ബന്ധപ്പെട്ട് മലബാർ ഡവലപ്മെൻ്റ് കൗൺസിൽ നിരന്തര ഇടപെടൽ നടത്തുന്നതിനിടെയാണ് കോഴിക്കോട് കോർപ്പറേഷൻ അടക്കമുള്ള ഭരണസംവിധാനങ്ങളിൽ നിന്ന് പിന്തുണ വർധിക്കുന്നത്. ഇത് ഏറെ ആവേശകരവും പ്രതീക്ഷാനിർഭരവുമാണെന്ന് എയർപോർട്ട് ഉപദേശക സമിതി മുൻ അംഗം കൂടിയായ ചാക്കുണ്ണി പറഞ്ഞു.
കരിപ്പൂർ വിമാനത്താവള വികസനത്തിന് ആവശ്യമായ മണ്ണ് നൽകാമെന്ന് ഹാർബർ എൻജിനീയറിങ് വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഡ്രെഡ്ജിങ് നടത്തുന്ന വെള്ളയിൽ, പുതിയാപ്പ എന്നിവിടങ്ങളിൽ നിന്ന് ആവശ്യമായ മണ്ണ് നൽകാൻ കഴിയുമെന്നായിരുന്നു ഹാർബർ എൻജിനീയറിങ് വകുപ്പ് സുപ്രണ്ടിംഗ് എൻജിനീയർ മുഹമ്മദ് അൻസാരി അറിയിച്ചത്. കരിപ്പൂർ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട മണ്ണിൻ്റെ ലഭ്യത കുറവ് പരിഹരിക്കാൻ ഇതിനൊപ്പം കോഴിക്കോട് കോർപ്പറേഷനും സഹായം വാഗ്ദാനം ചെയ്തതോടെ പ്രതീക്ഷ വർധിച്ചു.
ഈ അനുകൂല സാഹചര്യത്തിൽ കേന്ദ്ര -സംസ്ഥാനസർക്കാരുകൾ യോജിച്ച പദ്ധതികൾ അംഗീകരിച്ച് യുദ്ധകാല അടിസ്ഥാനത്തിൽ റൺവേ വികസനം പൂർത്തീകരിച്ച് മലബാറിലെ വ്യോ മയാന യാത്രക്കാരുടെയും കാർഗോ കയറ്റുമതി – ഇറക്കുമതിക്കാരുടെയും ഹജ്ജ് തീർത്ഥാടകരുടെയും ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നും ഇതിനായി
യാത്ര സൗകര്യത്തിന് വലിയ വിമാനം സർവീസ് പുനരാരംഭിക്കുകയും കൂടുതൽ ദേശീയ അന്തർദേശീയ സർവീസുകൾ ആരംഭിക്കണമെന്നും മലബാർ ഡവലപ്മെൻ്റ് കൗൺസിൽ അഭ്യർത്ഥിച്ചു. ഞായറാഴ്ച കോഴിക്കോട് എത്തുന്ന കായിക വകുപ്പ് മന്ത്രിയുമായി എം ഡി സി ഭാരവാഹികൾ ഇക്കാര്യത്തിൽ കൂടുതൽ ചർച്ച നടത്തുമെന്നും ഷെവ.സി.ഇ. ചാക്കുണ്ണി അറിയിച്ചു.
ഷെവ. സി. ഇ. ചാക്കുണ്ണി.98474 12000
അഡ്വ. എം. കെ. അയ്യപ്പൻ.ജനറൽ സെക്രട്ടറി.
O7.07.2023