സ്‌നേഹ ഹസ്തം ആരോഗ്യപദ്ധതിക്ക് ആദിവാസി മേഖലകളില്‍ തുടക്കം മന്ത്രി എ. കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു

0

ആദിവാസി ജനതയ്ക്ക് ആരോഗ്യ സേവനങ്ങള്‍ നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യവുമായി സ്‌നേഹ ഹസ്തം പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. വഴുതക്കാട് വനം വകുപ്പ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിച്ചു. ആദിവാസി മേഖലകളിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതുള്‍പ്പെടെയുളള കാര്യങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. പട്ടികജാതി വര്‍ഗ്ഗ വകുപ്പിന്റെ നേൃതൃത്വത്തില്‍ മുന്‍പില്ലാത്ത വിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഈ മേഖലയില്‍ നടത്തിവരുന്നത്. എന്നാല്‍ ആരോഗ്യ മേഖലയുടെ കരുത്ത് ഇനിയും ഊരുകളില്‍ എത്തിച്ചേരേണ്ടതുണ്ട്. ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ അനുഭവിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലൂടെ അവരുടെ ജീവിത നിലവാരം ഉയരുമെന്നും, ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം കണക്കിലെടുക്കുന്നുവെന്നും ഇക്കാര്യത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആത്മാര്‍ത്ഥതയോടെയുള്ള സമീപനമാണ് സ്വീകരിച്ചു വരുന്നതെന്നും മന്ത്രി വ്യക്തമാക്കി. എല്ലാവരെയും പുതിയ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഏകോപിപ്പിച്ചു നിര്‍ത്തിയാല്‍ അത്ഭുതകരമായ മാറ്റങ്ങള്‍ ഈ രംഗത്ത് കൊണ്ടുവരാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
ആരോഗ്യ, പട്ടികജാതി പട്ടിക വര്‍ഗ വകുപ്പുകളുമായി ചേര്‍ന്നുകൊണ്ട് വനംവകുപ്പ് ഐ.എം.എ.യുടെ സഹകരണത്തോടെ കേരളത്തിലെ 100 ആദിവാസി കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
സ്‌നേഹ ഹസ്തം ഒന്നാം ഘട്ടത്തില്‍ മുപ്പത് സ്ഥലത്താണ് ആരംഭിക്കുന്നത്. അതിന്റെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ പോരായ്മകള്‍ പരിഹരിച്ച ശേഷ മായിരിക്കും ബാക്കി ക്യാമ്പുകള്‍ നടത്തുക. ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള വിവിധകാര്യങ്ങളില്‍ ബോധ വത്കരണവും ഇതോടൊപ്പം ഉണ്ടാകും. കേരളം എല്ലാ കാര്യത്തിലും മാതൃക സൃഷ്ടിച്ചിട്ടുണ്ട്. ഈ മേഖലയിലും പുതിയ മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ട് ആദിവാസി മേഖലയിലെ ജനജീവിതം അനായാസമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയണം എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളതെന്ന് മന്ത്രി പറഞ്ഞു.
എല്ലാ വകുപ്പുകളും ഏകോപിപ്പിച്ച് നടത്തിയ പ്രവര്‍ത്തനത്താല്‍ ഒട്ടേറെ ആദിവാസി ഊരുകളിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായിട്ടുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പു മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. ആദിവാസി ജനതയ്ക്കായി ആരോഗ്യ ക്യാമ്പുകള്‍ നടത്തി അവസാനിപ്പിക്കുകയല്ല, മറിച്ച് ഈ ജനതയെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് തുടര്‍ച്ചയുണ്ടാകുമെന്നും 30 ക്യാമ്പുകള്‍ നടത്തി പോരായ്മകള്‍ അവലോകനം ചെയ്ത് പരിഹരിച്ച ശേഷം ബാക്കി ക്യാമ്പുകള്‍ ഘട്ടം ഘട്ടമായി നടത്തുമെന്നും കൂടി മന്ത്രി പറഞ്ഞു.
പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ & ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ് ഗംഗാ സിംഗ് ഐ. എഫ്. എസ്, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. രാഖി രവികുമാര്‍, ഐ. എം. എ. മുന്‍ ദേശീയ പ്രസിഡണ്ട് ഡോക്ടര്‍ എ. മാര്‍ത്താണ്ഡപിള്ള, ഐ. എം. എ. കേരള പ്രസിഡന്റ് ഡോ.ജോസഫ് ബെനവന്‍, ഡി. ജയപ്രസാദ് ഐ. എഫ.് എസ്, ഡി. ആര്‍. മേഘശ്രീ, ഡോ. കെ. ആര്‍. റീന, ഡോ. ശശിധരന്‍ കെ, എല്‍ ചന്ദ്രശേഖര്‍ ഐ. എഫ്. എസ്, പ്രമോദ് ജി കൃഷ്ണന്‍ ഐ. എഫ്. എസ്, ജസ്റ്റിന്‍ മോഹന്‍ ഐ എഫ് എസ്, ഡോ. സഞ്ജയന്‍കുമാര്‍ ഐ. എഫ്. എസ്, ഡോ.ആര്‍ കമലാഹര്‍ ഐ. എഫ്. എസ്, കെ. എന്‍. ശ്യാംമോഹന്‍ലാല്‍ ഐ. എഫ്. എസ്, ഡോ.വേണുഗോപാലന്‍ കെ, ഡോ. വിജയകൃഷ്ണന്‍ ജി എസ്, ഡോ. ഹേമ ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു.

You might also like

Leave A Reply

Your email address will not be published.