പരിശീലനത്തിന് തിരഞ്ഞെടുത്ത നാലു പേരില്‍ മൂന്ന് പേര് ബഹിരാകാശത്തേക്ക് പോകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സുരക്ഷ കണക്കിലെടുത്ത് ഒരാളെ അയച്ചാല്‍ മതിയെന്നാണ് ഐ.എസ്.ആര്.ഒ നിലപാട്.
നേരത്തെ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരെ അയയ്ക്കാനായിരുന്നു തീരുമാനം. പിന്നീട് സ്ത്രീകള്‍ വേണ്ട, പുരുഷന്മാര് മതിയെന്നാക്കിയിരുന്നു. തിരഞ്ഞെടുത്ത യാത്രികര്‍ പരിശീലനത്തിനായി ഇൗ മാസം റഷ്യയിലേക്ക് പോകും.
ഇന്ത്യയുടെ രാകേശ് ശര്‍മ്മ റഷ്യന്‍ പേടകത്തില്‍ ബഹിരാകാശത്തു പോയിട്ടുണ്ട് എന്നതൊഴിച്ചാല്‍ ഇന്ത്യ സ്വന്തം നിലയില്‍ ബഹിരാകാശത്ത്സഞ്ചാരിയെ അയച്ച അനുഭവമില്ല. അതാണ് ഒരാള്‍ മതിയെന്ന തീരുമാനത്തിന് പിന്നില്‍. മറ്റ് രാജ്യങ്ങളും ആദ്യയാത്രയില്‍ ഒരാളെയാണ് അയച്ചിട്ടുള്ളത്. പതിനായിരം കോടി രൂപയാണ് ഗഗന്യാന് പദ്ധതിക്ക് വകയിരുത്തിയിരിക്കുന്നത്.
ഗഗന്‍യാനിന്റെ അടിസ്ഥാനസൗകര്യങ്ങള്‍, യാത്രികരുടെ വസ്ത്രം, ഭക്ഷണം, പരിശീലനം, ചികിത്സ, പേടകത്തിന്റെ നിര്‍മ്മാണം, സുരക്ഷാമുന്‍കരുതലുകള്‍, വിക്ഷേപണ സൗകര്യം തുടങ്ങി നിരവധി തയ്യാറെടുപ്പുകളുണ്ടെന്ന് ഐ.എസ്.ആര്.ഒ ചെയര്‍മാര്‍ ഡോ. ശിവന് പറഞ്ഞു.
ഗഗന്യാന് പരിശീലന കേന്ദ്രം
ചലക്കരയില്‍ 2700 കോടിയുടെ ഹ്യൂമന്‍ സ്പെയ്സ് ഫ്ളൈറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെന്ററിന് തിങ്കളാഴ്ച തുടക്കമിട്ടു. മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകും. ഭാവിയില്‍ ബഹിരാകാശയാത്രികര്‍ക്ക് പരിശീലനം നല്‍കാനാണിത്. നിലവില്‍ റഷ്യ, അമേരിക്ക, ചെെന, ജപ്പാന്, ജര്‍മ്മനി എന്നിവിടങ്ങളിലാണ് പരിശീലനകേന്ദ്രങ്ങളുള്ളത്. അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ നാസയുടെ പരിശീലന കേന്ദ്രമായ ജോണ്സണ് സ്പെയ്സ് സെന്ററാണ് ഏറ്റവും വലുത്. കൃത്രിമ സ്പെയ്സ് ആണ് ഇവിടത്തെ പ്രത്യേകത. റഷ്യയിലെ യുറിഗഗാറിന്‍ റിസര്‍ച്ച് ആന്‍ഡ് ടെസ്റ്റ് കോസ്മോനാട്ട് ട്രെയിനിംഗ് സെന്ററിലാണ് ഗഗന്യാന് യാത്രികര്‍ക്ക് പരിശീലനം.