തൊഴില്‍ നൈപുണ്യത്തോടൊപ്പം ജോലി;കൊവിഡ് അതിജീവനത്തിന്‍റെ പുതിയ മാതൃകയായി സ്കൗട്ട്

0

കോട്ടയം: കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ടവരുള്‍പ്പെടെ വിദ്യാസമ്പന്നരും ജോലിപരിചയവുമുള്ള ഉദ്യോഗാര്‍ഥികളുടെ വൈദഗ്ധ്യം പരിശോധിച്ച് ആവശ്യമുള്ള നൈപുണ്യ പരിശീലനം നല്‍കി മികച്ച ജോലി നേടാന്‍ സഹായിക്കുന്ന ‘സ്കൗട്ട്’ സ്റ്റാര്‍ട്ടപ്പ് സംരംഭത്തിന് തുടക്കമായി. സ്കൗട്ടിന്‍റെ നൂതന സാങ്കേതികവിദ്യയിലൂടെ തൊഴിലന്വേഷണം, പരിശീലനം, തൊഴിലാളികളെ തേടല്‍ എന്നിവയെല്ലാം ഒരു കുടക്കീഴിലേക്കെത്തിക്കുന്നതിലൂടെ കമ്പനികള്‍ക്കും തൊഴിലന്വേഷകര്‍ക്കും ഒരുപോലെ സഹായകരമാണിത്.

സ്‌കൗട്ട് പോര്‍ട്ടല്‍ പ്രകാശന വേളയില്‍ ബിഷപ്പ് കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് ദീപം തെളിയിക്കുന്നു. സ്‌കൗട്ട് ചെയര്‍മാനും എച്ച്.എല്‍.എല്‍ മുന്‍ സിഎംഡിയുമായ ഡോ.എം.അയ്യപ്പന്‍, സ്‌കൗട്ട് ഡയറക്ടറും കെ.ടി.യു മുന്‍ വൈസ് ചാന്‍സലറുമായ ഡോ.കുഞ്ചറിയ പി.ഐസക്, മുന്‍ ഡി.ജി.പി ജേക്കബ്ബ് പുന്നൂസ്, പോബ്‌സ് ചെയര്‍മാന്‍ എബി മാത്യു, സ്‌കൗട്ട് സി.ഇ.ഒ മാത്യു കുരുവിള തുടങ്ങിയവര്‍ സമീപം.


എല്ലാ രാജ്യങ്ങളും നേരിടുന്ന തൊഴിലില്ലായ്മയെന്ന വലിയ പ്രശ്നത്തിന്‍റെ പരിഹാരമെന്നോണമാണ് സ്കൗട്ട് എന്ന ആശയം ഉരുത്തിരിഞ്ഞുവന്നതെന്ന് കമ്പനി ചെയര്‍മാന്‍ ഡോ.എം അയ്യപ്പന്‍ (എച്ച്.എല്‍.എല്‍ മുന്‍ സിഎംഡി) പറഞ്ഞു.

 
യോഗ്യത ഉണ്ടെങ്കിലും തൊഴില്‍ വൈദഗ്ധ്യമില്ലെന്നത് ഈ രംഗത്തെ വലിയ പ്രതിസന്ധിയാണെന്നും വിദ്യാഭ്യാസ മേഖലയിലെ കാലോചിതമായ പരിഷ്കാരങ്ങളിലൂടെ മാത്രമേ ഒരുപരിധി  വരെ ഇത് പരിഹരിക്കപ്പെടുകയുള്ളൂവെന്നും കമ്പനി ഡയറക്ടര്‍ ഡോ. കുഞ്ചറിയ പി. ഐസക് (കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍) പറഞ്ഞു.

പ്രധാനപ്പെട്ട കമ്പനികളില്‍ മാത്രം ജോലി ആഗ്രഹിക്കുന്നവര്‍ മെച്ചപ്പെട്ട ശമ്പളത്തോടെയുള്ള ചെറുകിട കമ്പനികളെക്കുറിച്ച് അറിയുന്നില്ല. ഈയവസ്ഥയ്ക്ക് ശാശ്വതപരിഹാരമാണ് സ്കൗട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എല്ലാ മേഖലയിലുമുള്ള അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്കും സ്കൗട്ടില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് കമ്പനി സിഇഒ മാത്യു പി. കുരുവിള പറഞ്ഞു. തങ്ങളുടെ യോഗ്യതയ്ക്കും തൊഴില്‍പരിചയത്തിനും അനുസരിച്ചുളള തൊഴിലുകള്‍ ഏതെന്ന് സോഫ്റ്റ് വെയറിന്‍റെ സഹായത്തോടെയാണ് കണ്ടെത്തുന്നത്. വിദ്യാഭ്യാസവും മുന്‍പരിചയവും അളക്കുന്നതും ഈ മാര്‍ഗത്തിലൂടെ തന്നെയാണ്. അനുയോജ്യമായ ജോലി ഇല്ലെങ്കില്‍ അത് നേടാനായുള്ള നൈപുണ്യവികസന കോഴ്സുകളും സ്കൗട്ടിന്‍റെ ഭാഗമാണ്. ഇത്തരം കോഴ്സുകള്‍ക്ക് ശേഷം സ്കൗട്ടില്‍ തന്നെ ലിസ്റ്റ് ചെയ്തിട്ടുളള ജോലികളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.യുവ എന്‍ജിനീയര്‍മാരായ മാത്യു പി. കുരുവിള, മാത്യൂ ജോര്‍ജ്ജ്, രാഹുല്‍ ചെറിയാന്‍ എന്നിവരാണ് ഈ സംരംഭം ആരംഭിച്ചത്.തിരുവല്ല കുറ്റൂര്‍ പോബ്സ് കോര്‍പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ സ്കൗട്ട് പോര്‍ട്ടലിന് തുടക്കം കുറിച്ചു. ബിഷപ്പ് കുര്യാക്കോസ് മാര്‍ ഗ്രിഗോറിയസ്, മുന്‍ ഡിജിപി ജേക്കബ്ബ് പുന്നൂസ് എന്നിവര്‍ പങ്കെടുത്തു.കൊവിഡ് പ്രതിസന്ധി മൂലമോ, മറ്റ് കാരണങ്ങളാലോ ജോലി നഷ്ടപ്പെടുകയോ ജോലിയില്‍ നിന്ന് മാറിനില്‍ക്കുകയോ ചെയ്യുന്ന നൈപുണ്യശേഷിയുള്ളവരും അഭ്യസ്തവിദ്യരുമായ വളരെയധികം സ്ത്രീകള്‍ വീടുകളില്‍ വെറുതെയിരിക്കുന്നുണ്ട്. ഇവര്‍ക്ക് അനുയോജ്യമായ ജോലി തെരയുന്നതിനായി പ്രത്യേകം സംവിധാനവും സ്കൗട്ടിന്‍റെ വെബ്സൈറ്റില്‍ ഒരുക്കുന്നതാണ്.
ആളുകളെ തങ്ങള്‍ക്ക് കഴിവുള്ള മേഖലയില്‍ കര്‍മ്മോത്സുകരാക്കുക എന്ന ലക്ഷ്യം സ്കൗട്ടിനുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് തങ്ങളുടെ വൈദഗ്ധ്യം അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനദണ്ഡങ്ങള്‍  പാലിച്ചുകൊണ്ട് വിലയിരുത്തുന്നതിനുള്ള അവസരം സ്കൗട്ടിന്‍റെ വെബ്സൈറ്റിലൂടെ ലഭിക്കും. കൂടുതല്‍ ആഴത്തിലുള്ള വിശകലനത്തിന് നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെയുള്ള വിലയിരുത്തലും ലഭിക്കും.കമ്പനികളിലെ എച്ച്.ആര്‍ വിഭാഗത്തിന്‍റെ ജോലി ലഘൂകരിക്കുന്നതാണ് സ്കൗട്ടിന്‍റെ മറ്റൊരു പ്രത്യേകത. സ്കൗട്ട് വഴി ജോലിക്കപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികളുടെ യോഗ്യത, നൈപുണ്യം എന്നിവ മികച്ച വിശകലനത്തിലൂടെയും പരിശോധനയിലൂടെയും വിലയിരുന്നതിനാല്‍ റിക്രൂട്ടിംഗ് എളുപ്പമാകുന്നു. ഉദ്യോഗാര്‍ഥികളാകട്ടെ എന്തെങ്കിലും തൊഴില്‍ നൈപുണ്യത്തില്‍ കുറവുണ്ടെങ്കില്‍ അതത് കമ്പനിക്ക് അനുയോജ്യമായ കോഴ്സുകള്‍ സ്കൗട്ടില്‍ നിന്നു തന്നെ തെരഞ്ഞെടുക്കാനും അവസരമുണ്ട്. അതുവഴി ജോലിയിലേക്കെത്താനും സാധിക്കും. ലോകത്തിലെ മികച്ച  കമ്പനികള്‍ സ്കൗട്ടുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. 

You might also like
Leave A Reply

Your email address will not be published.