മാര്‍ച്ച് 21 ലോക കവിതാ ദിനം

 

1999-ല്‍ പാരീസില്‍ നടന്ന യുനെസ്കോ സമ്മേളനത്തിലാണ് ഈ ദിവസം ലോക കവിതാ ദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചത്. മനുഷ്യന്‍റെ സര്‍ഗാത്മകതയെ പരിപോഷിപ്പിക്കാന്‍ കവിതക്ക് കഴിയുന്നു എന്നാണു യുനെസ്കോ നിരീക്ഷിക്കുന്നത്.

ഭാഷകളിലെ വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കാനും നശിച്ചു കൊണ്ടിരിക്കുന്ന ഭാഷകളെ വേണ്ട വിധത്തില്‍ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും ഈ ദിവസം ഓര്‍മ്മപെടുത്തുന്നു.

*കവിത*

ഗദ്യവും പദ്യവും എന്നീ രണ്ടു സാഹിത്യരൂപങ്ങളുള്ളതിൽ പദ്യരൂപത്തിനെ കവിത എന്നു പറയുന്നു.കവി ശബ്ദതിൽ നിന്ന് വ്യുല്പന്നമായ ഭാവനാമമാണു കവിത. .കവി സൃഷ്ടിയുടെ ഗുണ ധര്മ്മം മാത്രമാണ് കവിത. ഗാനരൂപത്തിൽ അവതരിപ്പിക്കാവുന്ന ശബ്ദാലങ്കാരവും വൃത്താലങ്കാരവും അർത്ഥാലങ്കാരവും യോജിച്ചു നില്ക്കുന്ന ആശയാവിഷ്കാരമാണു കവിത അഥവാ കാവ്യം. അർത്ഥവ്യാപ്തമായ വാക്കുകളെ ഗാനരൂപത്തിൽ ഘടിപ്പിച്ചു വായിക്കാനും വായിച്ചവ ഓർമ്മയിൽ നിറുത്താനും പദ്യരൂപങ്ങൾ കൂടുതൽ ഉചിതമാണു എന്നതിലൂടെ വ്യംഗ്യ- ഭാഷയിൽ സാഹിത്യപ്രാധാന്യം കല്പിച്ചിരുന്ന, ആശയാവിഷാരങ്ങള്ക്കു സൌന്ദര്യം കല്പിച്ചിരുന്ന ഒരുകാലഘട്ടത്തിൽ ഉദിച്ചുയർന്നതായിരുന്നു കവിത. രുചിക്കുംതോറും ആസ്വാദനം വർദ്ധിപ്പിക്കുന്നു എന്നതാണു കവിതയുടെ മഹത്ത്വം . വാച്യമായ അർത്ഥം ഭാഷാപ്രയോഗത്തിലൂടെ വ്യക്തമാക്കുക എന്നതിലുപരിയായോ പ്രസ്തുത അർത്ഥം വ്യക്തമാക്കുന്ന എന്ന ധർമ്മത്തിനു പകരമായിത്തന്നെ നിലനിന്നുകൊണ്ടോ ഭാഷയുടെ സൗന്ദര്യവും ആവാഹനശേഷിയും പ്രകടമാക്കുന്നതിന്‌ ഊന്നൽ നൽകുന്നവയാണ്‌ കവിതകൾ. സർഗാത്മക സൃഷ്ടിയിൽ ഒന്നാണ് കവിത. കവിതയ്ക്ക് ഏറ്റവും നല്ല വിശേഷണം കൊടുത്തത് വോർദ്സ്‌വോർത്ത്(Wordsworth) ആണ് :

“അനർഗളമായ വികാരത്തിൻറെ കുത്തൊഴുക്കാണ് കവിത”.

*പൗരസ്ത്യ സാഹിത്യത്തിൽ*

കവിയുടെ കർമ്മമാണ് കാവ്യം. കാവ്യത്തെ ഗദ്യം, പദ്യം, മിശ്രം എന്നും ദൃശ്യം, ശ്രവ്യം എന്നും വിഭജിക്കാം. കവിത എന്ന പദവുമായി കാര്യമായ വ്യത്യാസമില്ല. എന്നാൽ പൗരസ്ത്യസാഹിത്യത്തിൽ കൂടുതലും കവിത എന്ന പദത്തേക്കാൾ കാവ്യം എന്നാണ് പ്രയോഗിച്ചു കാണാറ്. നാടകത്തെയും വേണമെങ്കിൽ സാഹിത്യത്തെ തന്നെ മൊത്തത്തിൽ കാവ്യം എന്ന പദംകൊണ്ട് അർത്ഥമാക്കാം. ഉദാഹരണം. കാവ്യനാടകം, കാവ്യശാസ്ത്രം.

കാവ്യശാസ്ത്രം എന്നതിനു പകരം സാഹിത്യശാസ്ത്രം എന്നും പ്രയോഗിക്കാറുണ്ട്. ശബ്ദാർത്ഥങ്ങൾ സമഞ്ജസമായി സമ്മേളിക്കുന്നതാണ് സാഹിത്യം.

ശബ്ദാർഥൗ സഹിതൗ കാവ്യം- എന്നാണ് ഭാമഹൻ കാവ്യത്തെ നിർവ്വചിച്ചത്. കാവ്യശബ്ദത്തിന്റെ പര്യായമായാണ് സാഹിത്യം എന്ന വാക്ക് ഉപയോഗിച്ചത് സാർഥകശബ്ദങ്ങൾകൊണ്ട് രചിക്കുന്ന ഒരു കലാശിൽപ്പമായതുകൊണ്ട് ശബ്ദവും അർത്ഥവും മനോഞ്ജമായി സമ്മേളിക്കുന്നതാണ് കാവ്യമെന്ന് ഭാമഹൻ പറയുന്നു

”രമണീയാർഥപ്രതിപാദക ശബ്ദ കാവ്യം” എന്ന് രസഗംഗാധരത്തിൽ ജഗന്നാഥ പണ്ഡിതൻ കവിതയെ നിർവ്വചിക്കുന്നു.

വികാരനിർഭരമായി ഹൃദയം നിയതമോ അനിതയതമോ ആയ് താളത്തിൽ ഭാഷയിലൂടെ ആവിഷ്കാരം കണ്ടെത്തുന്നതാണ് കാവ്യം എന്നു പറയാം.- എന്ന് വാട്ട്സ് ഡൺടൺ പ്രസ്താവിച്ചിട്ടുണ്ട്.

Comments (0)
Add Comment