ഇന്ന്‌ ലോക ഹോമിയോപ്പതി ദിനം

 

ഇന്ന്‌ ഏപ്രിൽ 10 ലോക ഹോമിയോപ്പതി ദിനം. ഹോമിയോപ്പതി ചികിത്സാ സമ്പ്രദായത്തിന്റെ പിതാവെന്നറിയപ്പെടുന്ന സാമുവൽ ഹാനിമാന്റെ ജന്മദിനമായ ഏപ്രിൽ 10 ലോക ഹോമിയോപതി ദിനമായി ആചരിക്കുന്നു.

ചികിത്സ പരാജയമടയുന്നിടത്ത് ചികിത്സകനും പൂര്‍ണ്ണമായി പരാജയപ്പെടുകയാണ് പതിവ്. എന്നാല്‍ ഈ പരാജയത്തിന്‍റെ കയ്പ് നീര്‍ മറ്റൊരു ലോകോപകാര ചികിത്സയുടെ ആവിഷ്ക്കാരത്തിന് വഴിവച്ച സംഭവമാണ് ഹോമിയോപ്പതി ചികിത്സയുടെ ചരിത്രത്തിന് പറയാനുള്ളത്.

ഡോ. സാമുവല്‍ ഹനിമാന്‍ എന്ന ജര്‍മന്‍ അലോപ്പതി ചികിത്സകന്‍ ടൈഫോയിഡ് ബാധിച്ച സ്വന്തം കുഞ്ഞിനെ, അലോപ്പതി ചികിത്സാ വിധി പ്രകാരം ചികിത്സിക്കുകയായിരുന്നു. എന്നാല്‍ പഠിച്ച അലാപ്പതി വൈദ്യ ശാസ്ത്രം ടൈഫോയിഡിനു മുന്നില്‍ തോറ്റു തുന്നം പാടിയതു കണ്ട് അദ്ദേഹം അമ്പരന്നു. ഇതുവരെ ഏറെ ഫലപ്രദമെന്ന് താന്‍ കരുതുകയും പ്രചരിപ്പിക്കുകയും ചെയ്ത ശാസ്ത്രശാഖയ്ക്ക് ഏറെ പോരായ്മകള്‍ ഉള്ളതായി അദ്ദേഹത്തിന് മനസ്സിലായി. ഇതദ്ദേഹത്തെ ഏറെ ചിന്താകുലനാക്കി. എങ്ങനെ ഈ പ്രതിസന്ധി പരിഹരിക്കാം? അദ്ദേഹം ചിന്തിച്ചു തുടങ്ങി.

അപ്പോഴാണ് ക്വയിനാ മരങ്ങളുടെ പ്രത്യകതകള്‍ അദ്ദേഹത്തിന്‍റെ മനസ്സില്‍ പതിഞ്ഞത്. പിന്നീട് അതേ കുറിച്ചായി പഠനങ്ങള്‍. മലമ്പനിയെ പ്രതിരോധിക്കാന്‍ ഗ്രാമീണര്‍ ഈ വൃക്ഷത്തെ ഉപയോഗിക്കുമെന്ന പുത്തനറിവ് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. കാരണം രോഗാണുക്കളിലൂടെ പകരുന്ന മലേറിയയെ, രോഗുണുവില്ലാതെ തന്നെ പരത്താന്‍ ക്വയിനാ മരങ്ങള്‍ക്കാവും. അപ്പോള്‍ പിന്നെ രോഗപ്രതിരോധ ശേഷി എങ്ങനെ പ്രാവര്‍ത്തികമാകും? അദ്ദേഹത്തിന് സംശയങ്ങള്‍ വര്‍ധിച്ചു വന്നു. ക്വയിനാ വൃക്ഷ ചില്ലകള്‍ ഉപയോഗിച്ച് അദ്ദേഹം പരീക്ഷണം ആരംഭിച്ചു. പരീക്ഷണ ഫലങ്ങള്‍ ഏറെ ആശാവഹമായിരുന്നു. ക്വയ്നാ ഇലകളിലെ രോഗകാരിയായ അംശം നേര്‍ത്ത അളവില്‍ പ്രതി ഔഷധമായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് അദ്ദേഹം കണ്ടെത്തി.

ഈ അറിവാണ് ഹോമിയോപ്പതി വൈദ്യശാസ്ത്രശാഖയ്ക്ക് അസ്ഥിവാരം നല്‍കിയത്. രോഗ ഹേതുകൊണ്ട് തന്നെ രോഗത്തെ ചികിത്സിക്കുന്ന സമ്പ്രദായത്തിന് ഇപ്രകാരം ആരംഭമായി. “ലൈക്ക് ക്യൂയേഴ്സ് ലൈക്ക്’എന്ന തന്‍റെ ഗ്രന്ഥത്തില്‍ ഇതേക്കുറിച്ച് അദ്ദേഹം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

രോഗഹേതുവിനെ കണ്ടെത്തി രോഗപരിഹാരം നടത്തുന്ന ഹോമിയോ ചികിത്സയില്‍ പ്രകൃതിജന്യ വസ്തുക്കളാണ് ഔഷധമായി ഉപയോഗിക്കുന്നത്. വൈറസുകള്‍ മൂലമുണ്ടാകുന്ന അസുഖങ്ങള്‍ക്കും ഹോമിയോ ചികിത്സ ഏറെ ഫലപ്രദമാണ്. പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നത് ചികിത്സയെ ഏറെ ജനപ്രിയമാക്കുന്നു. ഹൃദയ സ്തംഭനം, അര്‍ബുദം, എച്ച്.ഐ.വി., ഹെപ്പറ്റൈറ്റിസ് എന്നിവയ്ക്ക് ഫലപ്രദമായ ഔഷധങ്ങള്‍ ഹോമിയോപ്പതി വാഗ്ദാനം ചെയ്യുന്നു.

Comments (0)
Add Comment