‘താരപുത്രി’യുടെ ആനുകൂല്യം ഉപയോഗിച്ചിട്ടില്ല

ബോളിവുഡ് താരം സുശാന്ത് രാജ്പുത്തിന്റെ മരണത്തോടെ ആരാധകരില്‍ നിന്ന് സിനിമാ പാരമ്ബര്യമുള്ള താരങ്ങള്‍ക്ക് നിറയെ സിനിമകള്‍ കിട്ടുമെന്ന് വിവാദ പരാമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. തനിക്കെതിരെ വരുന്ന ഇത്തരം ആരോപണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ കൂടിയായ യുവനടി അഹാന.അച്ഛന്റെ സിനിമാ ബന്ധങ്ങളുടെ ആനുകൂല്യത്തിലാണ് അഹാനയുടെ സിനിമാ കരിയറെന്ന ആരോപണത്തിന് ‘താരപുത്രി’യുടെ ആനുകൂല്യം ലഭിച്ചിരുന്നെങ്കില്‍ അഞ്ചു വര്‍ഷം മികച്ച വേഷത്തിനായി കാത്തിരിക്കേണ്ടി വരില്ലായിരുന്നെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. സുശാന്ത് സിങ് രാജപുത്തിന്റെ മരണത്തെത്തുടര്‍ന്ന് സജീവമായ നെപ്പോട്ടിസം ചര്‍ച്ചകളെത്തുടര്‍ന്നാണ് അഹാന കൃഷ്ണയ്‍ക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ പ്രചരിച്ചത്.

അഹാനയുടെ ഫോട്ടോ ഉപയോഗിച്ചുള്ള ഒരു മീം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ‘ബോളിവുഡിലെ നെപ്പോട്ടിസത്തെക്കുറിച്ച്‌ യുട്യൂബില്‍ വിഡിയോ ചെയ്യാന്‍ ആഗ്രഹിക്കുന്ന നിങ്ങള്‍. പക്ഷേ, സിനിമയില്‍ അവസരം കിട്ടിയത് എങ്ങനെയാണെന്ന് ഓര്‍ക്കുമ്ബോള്‍’, എന്ന അടിക്കുറിപ്പോടെ ആണ്‌ അഹാനയുടെ ഫോട്ടോ ഉപയോഗിച്ചുള്ള ആ മീം പ്രചരിച്ചത്. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

“ഈ മീം കാണാനിടയായി. സംഭവം നല്ല തമാശയാണ്. എന്നാല്‍ ഇതിന് യോജിച്ച വ്യക്തി ഞാനല്ല. ആദ്യ സിനിമ കഴിഞ്ഞ് ഒരു അഭിനേതാവ് എന്ന നിലയില്‍ എല്ലാവരും അംഗീകരിക്കുന്ന വേഷം ലഭിക്കാന്‍ അഞ്ചു വര്‍ഷം കാത്തിരിക്കേണ്ടി വന്ന വ്യക്തി തീര്‍ച്ചയായും ഇതിനു യോജിച്ചതല്ല. താരപുത്രി എന്ന പരിഗണന എനിക്ക് ലഭിച്ചിട്ടുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പത്ത് സിനിമകളില്‍ അഭിനയിക്കുകയും, ഒരു അവാര്‍ഡെങ്കിലും വാങ്ങുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് ഇത്തരം ഗ്യാങ്ങിലേക്ക് എന്നെ വലിച്ചിടരുത്. ” അഹാന പറയുന്നു.

Comments (0)
Add Comment