കൊവിഡിനെതിരായ വാക്‌സിന്‍ പരീക്ഷണങ്ങള്‍ വിജയകരമായി മുന്നേറുന്നുണ്ടെങ്കിലും 2021 ന് മുന്‍പ് വാക്‌സിന്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന

ലോകമെമ്ബാടും കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ രോഗം വ്യാപനം തടയാനുള്ള ശ്രമത്തിലാണെന്നും അടിയന്തര കാര്യവിഭാഗം മേധാവി ഡോ മൈക്ക് റയാന്‍ പറഞ്ഞു. വാക്‌സിന്‍ പരീക്ഷണങ്ങളില്‍ നല്ല പുരോഗതി കൈവരിച്ചതായും ഡോ മൈക്ക് റയാന്‍ വ്യക്തമാക്കി. നിരവധി വാക്സിനുകള്‍ ഇപ്പോള്‍ മൂന്നാം ഘട്ട പരീക്ഷണങ്ങളിലാണെന്നും ഇതുവരെ ഒന്നും തന്നെ പരാജയപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അടുത്ത വര്‍ഷം ആദ്യത്തോടെ മാത്രമേ കൊവിഡിനെതിരെ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന രീതിയിലേക്ക് എത്തുകയുള്ളുവെന്നും ഡോ മൈക്ക് റയാന്‍ പറഞ്ഞു. വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനും ഉല്‍‌പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ലോകാരോഗ്യ സംഘടന ഇടപെടുന്നുണ്ട്.മനുഷ്യരില്‍ നടത്തിയ പരീക്ഷണത്തില്‍ വാക്‌സിന്‍ വിജയകരമെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല ഗവേഷണ വിഭാഗം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയിരുന്നു. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത വാക്‌സിന്‍ സുരക്ഷിതവും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് സര്‍വകലാശാല വ്യക്തമാക്കി. ഇതിന് പിന്നാലെ വിവിധ വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തില്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.ലോകമെമ്ബാടും ഇതുവരെ ഒന്നരകോടിയിലേറെ ആളുകള്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. ആറ് ലക്ഷത്തിലധികം പേരാണ് മരിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗമുള്ള അമേരിക്കയില്‍ 41 ലക്ഷത്തിലേറെ രോഗികളുണ്ട്. 1.46 ലക്ഷം പേര്‍ മരിച്ചു. രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 22.31 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചു. 82,890 പേരാണ് മരിച്ചത്.

Comments (0)
Add Comment