ചൈനീസ് ആപ്പായ ടിക് ടോക്കിന് സെപ്റ്റംബര്‍ 15 വരെ സമയം അനുവദിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ചൈനീസ് കമ്ബനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്കിന് അമേരിക്കയില്‍ നിലനില്‍ക്കണമെങ്കില്‍ ആപ്പിന്റെ ഉടമസ്ഥാവകാശം അമേരിക്കന്‍ കമ്ബനിക്കായിരിക്കണമെന്നാണ് ആവശ്യം.ടിക് ടോക്ക് മൈക്രോസോഫ്റ്റ് വാങ്ങിക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് ഇത്തരമൊരു റിപ്പോര്‍ട്ടു കൂടി വരുന്നത്. ഇന്ത്യ ടിക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ അമേരിക്കയിലും ആപ്പ് നിരോധിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റുമായി ടിക് ടോക്ക് ചര്‍ച്ച നടത്തിയതെന്നായിരുന്നു വാര്‍ത്തകള്‍. ടിക് ടോക്കിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള രാജ്യമാണ് അമേരിക്ക. നിരോധനം മറികടക്കാന്‍ അമേരിക്കയിലെങ്കിലും ഉടമസ്ഥാവകാശം കൈമാറാന്‍ ടിക് ടോക്ക് ഒരുങ്ങുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌, യുഎസ്സില്‍ മാത്രമല്ല, കാനഡ‍, ന്യൂസിലന്റ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലും ബൈറ്റ്ഡാന്‍സില്‍ നിന്നും ഉടമസ്ഥാവകാശം മൈക്രോസോഫ്റ്റോ മറ്റേതെങ്കിലും അമേരിക്കന്‍ കമ്ബനിയോ വാങ്ങിക്കണം.കൂടാതെ, കൈമാറ്റത്തിന്റെ നിശ്ചിത തുക യുഎസ് ട്രഷറി ഡിപ്പാര്‍ട്മെന്റിന് നല്‍കുകയും വേണം.
ഇന്ത്യയില്‍ നിരോധനം തുടരുന്നതിനിടയില്‍ അമേരിക്ക കൂടി കൈവിട്ടാല്‍ വന്‍ തിരിച്ചടിയാകും ടിക് ടോക്കിന് നേരിടേണ്ടി വരിക. 80 ദശലക്ഷത്തിലധികം പേരാണ് അമേരിക്കയില്‍ ടിക് ടോക്ക് ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ അമേരിക്കയില്‍ തുടരേണ്ടത് കമ്ബനിക്ക് ആവശ്യവുമാണ്. എന്നാല്‍ ട്രംപിന്റെ ഭീഷണിക്ക് മുന്നില്‍ ബൈറ്റ് ഡാന്‍സ് വഴങ്ങുമോ എന്നാണ് ഇനി കാണേണ്ടത്.അതേസമയം, നിരോധനം മറികടക്കാന്‍ അമേരിക്കന്‍ കമ്ബനിക്ക് ഉടമസ്ഥാവകാശം വില്‍ക്കുന്നതില്‍ ബൈറ്റ് ഡാന്‍സിനെതിരെ ചൈനയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. അമേരിക്കന്‍ ഭരണകൂടത്തോട് ബൈറ്റ് ഡാന്‍സ് കാണിക്കുന്ന വിധേയത്വമാണ് ചൈനീസ് ജനതയെ രോഷാകുലരാക്കിയത്. രാജ്യദ്രോഹിയെന്നും അമേരിക്കയോടെ മാപ്പ് പറയുന്ന ഭീരു എന്നുമുള്ള വിളികളാണ് ചൈനീസ് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ ബൈറ്റ് ഡാന്‍സ് സ്ഥാപകനും സിഇഒയുമായ ഷാങ് യിമിങ് ചൈനയില്‍ നേരിടുന്നത്.
നിരോധനം നേരിടുക അല്ലെങ്കില്‍ അമേരിക്കയിലെ ടിക് ടോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വില്‍ക്കണമെന്ന ട്രംപിന്റെ ആവശ്യം വൈമനസ്യത്തോടെയാണെങ്കിലും അംഗീകരിക്കുക എന്നതാണ് മുന്നിലുള്ള വഴിയെന്ന് ഷാങ് യിമിങ് പറഞ്ഞിരുന്നു.

Comments (0)
Add Comment