വരുന്നു രാജ്യത്തെ ആദ്യ വാട്ടര്‍ ടാക്‌സി ആലപ്പുഴയില്‍

ആലപ്പുഴ > ജലഗതാഗത വകുപ്പിന് കീഴില്‍ പൊതുജനങ്ങള്‍ക്കായി വാട്ടര്‍ ടാക്സി വരുന്നു. രാജ്യത്ത് ആദ്യമാണിതെന്ന് സംസ്ഥാന ജലഗതാഗത വകുപ്പ് അധികൃതര്‍ പറഞ്ഞു.യാത്രക്കാര്‍ക്ക് അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്താനാവുന്ന ആധുനിക സുരക്ഷാ സംവിധാനങ്ങളോടെയുള്ള നാല് കറ്റമരന്‍ ബോട്ടാണ് ഉപയോഗിക്കുന്നത്. ഒരു ബോട്ടില്‍ 10 പേര്‍ക്ക് യാത്രചെയ്യാം. 15 നോട്ടിക്കല്‍ മൈല്‍ (35 കിലോമീറ്റര്‍) വേഗമുണ്ടാകും. സാധാരണ ബോട്ടിനേക്കാള്‍ സൗകര്യപ്രദമാകും ഇതിലെ യാത്ര. സ്വീഡനില്‍ നിന്നും എത്തിച്ച എന്‍ജിനുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ജലഗതാഗത വകുപ്പിന്റെ മേല്‍നോട്ടത്തില്‍ അരൂരിലെ ഷിപ്പ് യാര്‍ഡില്‍ ബോട്ട് തയ്യാറായി.ഒന്ന് വിളിച്ചാല്‍മതി
മൊബൈല്‍ നമ്ബറിലൂടെ ടാക്സി ബുക്ക് ചെയ്യാം. നില്‍ക്കുന്ന സ്ഥലത്തെത്തി യാത്രക്കാരെ എടുക്കും. ആദ്യഘട്ടം ആലപ്പുഴയിലാണ് സര്‍വീസ്. ആലപ്പുഴയില്‍ എവിടെനിന്നും ബോട്ടിനായി വിളിക്കാം. മണിക്കൂറിനാണ് നിരക്ക്. ഒരു ഡ്രൈവര്‍ കം സ്രാങ്ക്, ലാസ്കര്‍ തുടങ്ങി മൂന്ന് ജീവനക്കാരുണ്ടാകും. 50 ലക്ഷം രൂപയാണ് ഒരു ബോട്ടിന്റെ നിര്‍മാണച്ചെലവ്. ടാക്സി സര്‍വീസ് ഉദ്ഘാടനം മുഖ്യമന്ത്രിയുടെ നൂറ് ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഔദ്യോഗികമായി നവംബറോടെ സര്‍വീസ് തുടങ്ങാനാകുമെന്നാണ് കരുതുന്നതെന്നും ജലഗതാഗത അധികൃതര്‍ പറഞ്ഞു.

Comments (0)
Add Comment