സമാധാനത്തിനുള്ള നോബല്‍ സമ്മാനം കിട്ടാന്‍ എന്നേക്കാള്‍ യോഗ്യത ആര്‍ക്കാണുള്ളത് ?

ഒബാമ എന്തു ചെയ്തിട്ടായിരുന്നു ആ സമ്മാനം ? ഉത്തര കൊറിയന്‍ സമാധാന നീക്കം പൊളിഞ്ഞതോടെ നഷ്ടപ്പെട്ടുപോയ നോബല്‍, യു എ ഇ – ഇസ്രയേല്‍ കരാറിന്റെ പേരില്‍ എങ്ങനെയെങ്കിലും ഒപ്പിച്ചെടുക്കുവാന്‍ രണ്ടും കല്‍പിച്ച്‌ ട്രംപ് രംഗത്ത്; സ്വന്തം നേട്ടങ്ങള്‍ നിരത്തി പ്രതീക്ഷയോടെ പ്രസിഡണ്ട്  2021-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് ഡൊണാള്‍ഡ് ട്രംപിനെ നാമനിര്‍ദ്ദേശം ചെയ്ത പശ്ചാത്തലത്തില്‍ ട്രംപ് ട്വീറ്ററില്‍ ഇന്നലെ സജീവമായിരുന്നു. യു എ ഇ യ്ക്കും ഇസ്രയേലിനും ഇടയില്‍ സമാധാനം ഊട്ടിയുറപ്പിക്കാന്‍ കാരണമായതിന്റെ പേരിലാണ് ട്രംപ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. സ്വീഡനിലെ ഒരു യാഥാസ്ഥിക പാര്‍ലമെന്റംഗമായ ക്രിസ്റ്റ്യന്‍ ടൈബ്രിങ്=ജെഡെയാണ് ട്രംപിനെ നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. മദ്ധ്യപൂര്‍വ്വേഷ്യയില്‍ ശാശ്വത സമാധാനം കൊണ്ടുവരുന്നതിനുള്ള ആദ്യപടി എന്നാണ് അദ്ദേഹം ട്രംപിന്റെ ശ്രമങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത്.നേരത്തേ 2018-ല്‍ ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്‌ച്ചയുടെ പശ്ചാത്തലത്തിലും ഇദ്ദേഹം തന്നെയായിരുന്നു ട്രംപിനെ ആ വര്‍ഷത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തത്. എന്നാല്‍, ഐസിസ് ഭീകരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് ഇപ്പോള്‍ യുദ്ധഭൂമികകളിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന നാദിയ മുറാദിനായിരുന്നു ആ വര്‍ഷം സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്.താന്‍ ട്രംപിന്റെ ഒരു ആരാധകനല്ല എന്ന് ഉറപ്പിച്ചു പറഞ്ഞുതന്നെയാണ് ടൈബ്രിങ്-ജെഡെ ഇപ്രാവശ്യവും ട്രംപിനെ നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. എന്നാല്‍, ലോകത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ആരേക്കാളും ലോകസമാധാനത്തിനായി പ്രവര്‍ത്തിച്ച വ്യക്തി എന്ന നിലയ്ക്കാണ് അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്യുന്നതെന്നും ടൈബ്രിങ്-ജെഡെ പറയുന്നു. ബാരക്ക് ഒബാമയ്ക്ക് പോലും ട്രംപ് ചെയ്തത്ര കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു.നോര്‍വീജിയന്‍ പാര്‍ലമെന്റിന്റെ അനുമതിയോടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരു അഞ്ചംഗ കമ്മിറ്റിയായിരിക്കും സമ്മാനം ആര്‍ക്കെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. അതില്‍ പക്ഷെ ടൈബ്രിങ്-ജെഡെയുടെ പാര്‍ട്ടിക്ക് പ്രാതിനിധ്യമില്ല. എന്നാല്‍ അതൊന്നും ട്രംപിനെ ബാധിക്കുന്ന പ്രശ്നമല്ല. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു എന്ന വാര്‍ത്ത അറിഞ്ഞതോടെ ട്രംപ് ട്വീറ്ററില്‍ സജീവമായി. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതിന് പലരും പോസ്റ്റ് ചെയ്ത ടീറ്റുകളൊക്കെ റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ട്രംപ് ഇതൊരു മഹാകാര്യമാക്കിയത്.ഇസ്രയേലിനോട് അനുഭാവം വച്ചുപുലര്‍ത്തുന്നടൈബ്രിങ്-ജെഡിന്റെ അഭിപ്രായത്തില്‍ സ്വീഡന്‍ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രശ്നം കുടിയേറ്റം തന്നെയാണ്. നാസികള്‍ ധരിച്ചിരുന്ന മേല്‍വസ്ത്രത്തോടാണ് അദ്ദേഹം മുസ്ലീങ്ങളുടെ ശിരോവസ്ത്രമായ ഹിജാബിനെ താരതമ്യം ചെയ്തത്. ഇസ്ലാം വിമര്‍ശകനും സിനിമാ സംവിധായകനുമായ ഹിര്‍സി അലിയേയും ടൈബ്രിങ്=ജെഡെ 2006-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്തിരുന്നു നിയമമനുസരിച്ച്‌ലോകത്തിലെ വിവിധ പാരലമെന്റംഗങ്ങള്‍ ഉള്‍പ്പടെ നോബല്‍ പുരസ്‌കാര കമ്മിറ്റിയുടെ നിബന്ധനകള്‍ക്ക് അനുസരിച്ച്‌ യോഗ്യരായ ആര്‍ക്ക് വേണമെങ്കിലും ആരേ വേണമെങ്കിലും നാമനിര്‍ദ്ദേശം ചെയ്യാം. കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ കണക്കനുസരിച്ച്‌ ഇതുവരെ 318 നാമനിര്‍ദ്ദേശങ്ങളാണ് ഇതുവരെ വന്നിട്ടുള്ളത്. മദ്ധ്യപൂര്‍വ്വ മേഖലയിലെ മറ്റു രാജ്യങ്ങളും യു എ ഇയുടെ മാര്‍ഗ്ഗം പിന്തുടരുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇങ്ങനെ സംഭവിച്ചാല്‍ അത് ആ മേഖലയിലെ ശാശ്വത സമാധാനത്തിന് വഴിയൊരുക്കുമെന്നും അതിന് കാരണക്കാരനായത് ട്രംപാണെന്നുമാണ് ടൈബ്രിങ്- ജെഡെയുടെ വാദം.ഒരു യുദ്ധം ആരംഭിക്കുക അല്ലെങ്കില്‍ ഒരു അന്താരാഷ്ട്ര സായുധ പോരാട്ടത്തില്‍ അമേരിക്കയെ പങ്കാളിയാക്കുക എന്ന കഴിഞ്ഞ 39 വര്‍ഷങ്ങളായി അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ പിന്തുടര്ന്നു വന്നിരുന്ന രീതി ട്രംപ് മാറ്റിമറിച്ചു എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സമ്മാനത്തിന്‍! അര്‍ഹനാകാന്‍ മൂന്നു കാര്യങ്ങളാണ് പ്രധാനമായും ടൈബ്രിങ് -ജെഡെ പറയുന്നു. ഒന്ന്, മറ്റു രാജ്യങ്ങളുമായി സൗഹാര്‍ദ്ദം വര്‍ദ്ധിപ്പിച്ചു. രണ്ട്, മദ്ധ്യപൂര്‍വ്വ ദേശത്തുനിന്നുള്‍പ്പടെ വലിയൊരു വിഭാഗം സേനയെ പിന്‍വലിച്ചുകൊണ്ട് സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈ എടുത്തു. മൂന്ന്, മറ്റു രാഷ്ട്രങ്ങള്‍ക്കിടയില്‍ സമാധാനം കൊണ്ടുവരാന്‍ മുന്‍കൈ എടുത്തു.ഇതുവരെ നാല് അമേരിക്കന്‍ പ്രസിഡണ്ട്മാരാണ് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയിട്ടുള്ളത്. 1906- ല്‍ തിയോഡര്‍ റൂസ്വെല്‍റ്റ്, 1920-ല്‍ വുഡ്രോ വില്‍സണ്‍, 2002-ല്‍ ജിമ്മി കാര്‍ട്ടര്‍ പിന്നെ 2009 ല്‍ ബാരക്ക് ഒബാമ.

Comments (0)
Add Comment