ഋഷി സുനാക്കിന്റെ ത്രസിപ്പിക്കുന്ന ജീവിതകഥ

പഞ്ചാബില്‍ നിന്നും ടാന്‍സാനിയയിലേക്ക് ജോലി തേടി പോയ കുടുംബത്തിലെ വീട്ടമ്മ ആഭരണങ്ങള്‍ വിറ്റ് പെറുക്കി ബ്രിട്ടനിലേക്ക് ഒറ്റക്ക് പോയപ്പോള്‍ ഓര്‍ത്തിരുന്നില്ല കൊച്ചുമകന്‍ രാജ്യത്തിന്റെ ചാന്‍സലര്‍ ആകുമെന്ന്; അടുത്ത പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങുന്ന ഋഷി സുനാക്കിന്റെ ത്രസിപ്പിക്കുന്ന ജീവിതകഥ സ്നേഹിക്കുന്ന മാതാപിതാക്കള്‍, സുസ്ഥിരമായ ഒരു ഗൃഹാന്തരീക്ഷം, വലിയൊരു വീട്, കളിക്കാന്‍ നിറയേ സ്ഥലം, വലിയ സ്‌കൂളിലെ പഠനം, ജീവിതവിജയം നേടാന്‍ ഒരു ബാല്യത്തിന് ആവശ്യമായതൊക്കെ അനുഭവിച്ച്‌ തന്നെയാണ് ഋഷി സുനാക് വളര്‍ന്നത്. എന്നാല്‍ അതിന് വഴിയൊരുക്കിയത് ആഫ്രിക്കയിലെ ഒരു കുഗ്രാമത്തില്‍ വളര്‍ന്ന ഒരു പഞ്ചാബി സ്ത്രീയുടെ അസാമാന്യമായ ധൈര്യവും നിശ്ചയദാര്‍ഢ്യവുമായിരുന്നു.വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്ലൊരു ജീവിതം തേടി ടാന്‍സാനിയയിലേക്ക് കുടിയേറിയ ഒരു പഞ്ചാബി കുടുംബത്തിലാണ് ശ്രക്ഷയുടെ ജനനം. ഒരു കുഗ്രാമത്തിലെ കുടിലില്‍ ബാല്യം കഴിച്ച അവര്‍ സ്വാഹിലി പഠിച്ച്‌, സ്വയം ഒരു ആഫ്രിക്കക്കാരിയായി പരിഗണിച്ച്‌ വളര്‍ന്ന ഒരു കുട്ടിയായിരുന്നു. എന്നാല്‍, അപ്പോഴുമാ കുടുംബം, തങ്ങള്‍ പുറകിലുപേക്ഷിച്ചുവന്ന ഇന്ത്യയുമായിം, അവിടെയുള്ള ബന്ധുക്കളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു.പതിനാറാം വയസ്സി, പഞ്ചാബില്‍ നിന്നും വന്ന്, ടാന്‍സാനിയയില്‍ റെയില്‍വേ എഞ്ചിനീയര്‍ ആയി ജോലിചെയ്യുന്ന രഘുബീര്‍ ബെറി എന്ന പഞ്ചാബി യുവാവിനെ അവര്‍ വിവാഹം കഴിക്കുന്നു.വിവാഹശേഷം, ശ്രക്കയുടെ നിര്‍ബന്ധപ്രകാരം, രഘുബീര്‍ ആഫ്രിക്കയില്‍ തന്നെ സ്ഥിരതാമസമാക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ഡെപ്യുട്ടേഷന്‍ കഴിഞ്ഞ് തിരിച്ചുപോകാതെ, ടന്‍സാനിയയില്‍ ടാക്സ് ഓഫീസര്‍ ആയി ജോലി നേടി ആഫ്രിക്കയില്‍ തുടരുന്നു. രണ്ട് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയുമാണ് അവര്‍ക്കുള്ളത്. എന്നും ഓക്സ്ഫോര്‍ഡും ഷേക്സ്പിയറും സ്വപ്നങ്ങളില്‍ കൊണ്ടുനടന്നിരുന്ന ശ്രക്ഷയുടെ നിര്‍ബന്ധത്തില്‍ 1960-ല്‍ ഈ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറുവാന്‍ തീരുമാനിക്കുകയായിരുന്നു. അന്ന് കുടിയേറ്റ നിയമങ്ങള്‍ ഇത്ര കര്‍ശനമായിരുന്നില്ല, എന്നാല്‍, സമ്ബത്തിക സ്ഥിതി ഒരു പ്രശ്നം തന്നെയായിരുന്നു.നിശ്ചയദാര്‍ഢ്യത്തിന്റെ പര്യായമായ ശ്രക്ഷയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതായി വന്നില്ല, തന്റെ വിവാഹാഭരണങ്ങള്‍ ഉള്‍പ്പടെ എല്ലാം വിറ്റുപെറുക്കി അവര്‍ ഒറ്റക്ക് ബ്രിട്ടനിലേക്ക് യാത്രയായി. തികച്ചും അനിശ്ചിതത്വം നിറഞ്ഞയാത്രയിലും അവരുടെ മനസ്സിലെ കെടാതെ നിന്നിരുന്നത്, ഒരുനാള്‍ തന്റെ ഭര്‍ത്താവിനേയും കുട്ടികളേയും തന്റെ കൂടെ ബ്രിട്ടനിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന സ്വപ്നമായിരുന്നു.വരവേല്‍ക്കാന്‍ സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ലാത്ത ലണ്ടനിലെത്തിയ ശ്രക്ഷ, ലെസ്റ്ററില്‍ ഒരു താമസസ്ഥലം വാടകയ്ക്ക് എടുത്ത് തന്റെ ജീവിതമാരംഭിച്ചു.കണക്കിലെ പ്രാവീണ്യം കൊണ്ടുതന്നെ, ഒരു എസ്റ്റേറ്റ് ഏജന്റിന്റെ ഓഫീസില്‍ ബുക്ക്-കീപ്പറായി ജോലിയില്‍ പ്രവേശിച്ച അവര്‍, മുണ്ട് മുറുക്കിയുടുത്തും തന്റെ ശമ്ബളത്തില്‍ നിന്നും മിച്ചം പിടിക്കാന്‍ തുടങ്ങി. ഇങ്ങനെ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, തന്റെ ഭര്‍ത്താവിനേയും കുട്ടികളേയും ലണ്ടനില്‍ എത്തിക്കാന്‍ അവര്‍ക്കായി. ഒരേയൊരു മകളായ ഉഷ, ഏസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ ഫാര്‍മക്കോളജി പഠിക്കാന്‍ ചേര്ന്നു. അവിടേ വച്ചാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന യശ്വീര്‍ സുനാകിനെ പരിചയപ്പെടുന്നതും അത് വിവാഹത്തില്‍ കലാശിക്കുന്നതും.1977 ല്‍ ലെസ്റ്ററില്‍ വച്ച്‌ വിവാഹിതരായ ഇവര്‍ പിന്നീട് സൗത്ത്‌ആമ്ബ്ടണിലേക്ക് താമസം മാറ്റി. 1980 മെയ്‌ 12 നാണ് അവവര്‍ക്ക് ആദ്യ പുത്രന്‍ ജനിക്കുന്നത്. അവര്‍ അവനെ പേരിട്ടു വിളിച്ചു, ഋഷി. ഔദ്യോഗിക രേഖകളില്‍ ആ പേര് ഋഷി സുനാക് എന്നറിയപ്പെട്ടു. പിന്നീട് ഒരു കോവിഡ് കാലത്ത്, ബ്രിട്ടനെ അതിധീരം മുന്നോട്ട് നയിക്കുവാന്‍ എത്തിയ ധീരപോരാളിയായി ആ പേര് ബ്രിട്ടന്റെ ചരിത്രത്തില്‍ സുവര്‍ണ്ണലിപികളില്‍ എഴുതപ്പെട്ടു..അന്ന്, അയല്ക്കാര്‍ക്കെല്ലാം പ്രിയപ്പെട്ടവരായിരുന്നു യശ്വീറും ഉഷയും. ഫാമിലി ഡോക്ടറായ യശ്വീറും, സ്ഥലത്തെ ഒരു ഫാര്‍മസിയില്‍ മാനേജരായ ഉഷയും ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിക്കാനായി അവിടെ അടുത്തുള്ള ഒരു ബംഗ്ലാദേശിയുടെ റെസ്റ്റോറന്റില്‍ പോകുമായിരുന്നു. കുട്ടി മിയാ എന്ന ആ റെസ്റ്റോറന്റ് ഉടമസ്ഥന്‍ ആ കുടുംബത്തിന്റെ ഉറ്റ സുഹൃത്തുമായി മാറി. ജനിച്ച അന്നു മുതല്‍ തന്നെ ഋഷി സുനാകിനെ അറിയാമായിരുന്ന മിയ പറയുന്നത് കേള്‍ക്കൂ, ”അവന്റെ പിതാവിനെ പോലെത്തന്നെ എല്ലാവരേയും ആകര്‍ഷിക്കുന്ന ഒരു പ്രഭാവം ഋഷിക്ക് ചെറുപ്പം മുതല്‍ക്കേ ഉണ്ടായിരുന്നു. ” ഋഷിയുടെ ബാല്യകാല സുഹൃത്തുകൂടിയായ ഓല്ലി കേസ് പറയുന്നത് നഴ്സറിയില്‍ ആദ്യ ദിവസം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട കുട്ടിയായിരുന്നു ഋഷി എന്നാണ്. അവന്‍ പ്രധാനമന്ത്രിയാകുമെന്ന് അദ്ധ്യാപകര്‍ പറയുമായിരുന്നു എന്നും ഒല്ലി പറയുന്നു.സ്‌കൂള്‍ അവധിക്കാലത്ത് തന്റെ അമ്മയുടെ ഫാര്‍മസി ബിസിനസ്സില്‍ സഹായിച്ചുകൊണ്ടായിരുന്നു ഋഷി ബിസിനസ്സ് രംഗത്ത് പിച്ചവച്ചത്. സര്‍ക്കാരിന്റെ സാമ്ബത്തിക നയങ്ങള്‍ തങ്ങളുടെ ബിസിനസ്സിനെ എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കാന്‍ തുടങ്ങിയതോടെ നാഷണല്‍ ഇന്‍ഷുറന്‍സ്, വാറ്റ് തുടങ്ങിയവയില്‍ വരുന്ന മറ്റങ്ങളെക്കുറിച്ചും കൂടുതല്‍ അറിയുവാനുള്ള താത്പര്യം ജനിച്ചു. മാത്രമല്ല, രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവയെ എങ്ങനെ വിലയിരുത്തുന്നു എന്ന് മനസ്സിലാക്കാനും ആരംഭിച്ചു,. ഇതായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള ആദ്യ കാല്‍വയ്പ്.ടോണി ബ്ലെയറിന്റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി വളര്‍ച്ചയുടെ പാരമ്യതയിലെത്തി നില്‍ക്കുന്ന കാലം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അതിന്റെ ഏറ്റവും മോശപ്പെട്ട കാലത്തിലൂടെ കടന്നു പോകുന്നു. അന്ന്, ഏതൊരു സാഹചര്യത്തിലും ഋഷിയെ പോലൊരു ചെറുപ്പക്കാരന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുവാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തെരഞ്ഞെടുക്കില്ല.എന്നിട്ടും ഋഷി തെരഞ്ഞെടുത്തത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ. വിദ്യാഭ്യാസത്തിന്റെ മൂല്യം, കഠിനാദ്ധ്വാനം തുടങ്ങിയ പലകാര്യങ്ങളിലും തന്റെ പിതാവ് പഠിപ്പിച്ച മൂല്യങ്ങളോട് അടുത്തു നില്‍ക്കുന്നത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയായിരുന്നു എന്നതായിരുന്നു അതിന് കാരണം.ഇതിനിടയിലാണ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പ്രവേശനത്തിന് ശ്രമിക്കുന്നത്. മിക്ക വിദ്യാര്‍ത്ഥികളേയും പോലെ സാമ്ബത്തികം ഒരു പ്രധാന പ്രശ്നമായി ഉയര്ന്നു വന്നു. അവിടെ രക്ഷക്കെത്തിയത് കുടുംബ സുഹൃത്തായ കുട്ടിമിയ തന്നെയായിരുന്നു. 1998 ലും 1999 ലും രണ്ട് വേനലവധിക്കാലങ്ങളില്‍ ഋഷി കുട്ടി മിയയുടെ റെസ്റ്റോറന്റില്‍ ജോലിചെയ്തു. അന്ന് ഋഷി അവിടെ ഒരു വെയിറ്റര്‍ അല്ലായിരുന്നു മറിച്ച്‌ ഒരു എന്റര്‍ടെയ്നര്‍ ആയിരുന്നു എന്നാണ് കുട്ടി മിയ പറയുന്നത്. തികച്ചും സന്തോഷവാനായി ഓരോ ഉപഭോക്താവിന്റെയും ആവശ്യങ്ങള്‍ മനസ്സിലാക്കി പെരുമാറാന്‍ ഋഷിക്ക് കഴിഞ്ഞിരുന്നു. കൂടെ അവരെ സന്തോഷിപ്പിക്കുവാനും.

പഠനശേഷ അമേരിക്കയിലെത്തി വര്‍ഷങ്ങളോളം ഇന്‍വെസ്റ്റ്മെന്റ് ബ്രോക്കറായി ജോലിചെയ്തതിനു ശേഷം തിരിച്ചെത്തിയിട്ടാണ് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിക്കുന്നത്. അന്ന് നോര്‍ത്ത് യോര്‍ക്ക്ഷയറിലെ റിച്ച്‌മോണ്ട് മണ്ഡലത്തില്‍ ദീര്‍ഘകാലം എം പി ആയിരുന്ന വില്യം ഹേഗ് തനിക്ക് വീണ്ടും മത്സരിക്കാനുള്ള താത്പര്യം ഇല്ലെന്നറിയിച്ച സമയം. അവിടെ ഒരു കൈ നോക്കുവാന്‍ ഋഷി തീരുമാനിച്ചു. അന്ന് ഋഷിയോടൊപ്പം സീറ്റിനായി മത്സരിച്ച സ്റ്റീഫന്‍ പര്‍കിന്‍സണ്‍ (ഇപ്പോള്‍ വൈറ്റ്ലി ബേയിലെ പാര്‍ക്കിന്‍സണ്‍ പ്രഭു) പറയുന്നത് അനിതര സാധാരണമായ ബുദ്ധിവൈഭവമാണ് മത്സരത്തില്‍ ഋഷി കാഴ്‌ച്ചവച്ചതെന്നാണ്.

സമ്മേളനത്തിനു ശേഷം ഇരുവരും ഒരുമിച്ചാണ് ലണ്ടനിലേക്ക് തിരിച്ചത്. ലണ്ടനില്‍ ട്രെയിന്‍ ഇറങ്ങുന്നതിനു മുന്‍പ് തന്നെ താന്‍ ഋഷിക്ക് വോട്ടുചെയ്യാന്‍ തീരുമാനിച്ചതായി പാര്‍ക്കിന്‍സണ്‍ പറയുന്നു. അപ്പോല്‍ പിന്നെ സെലക്ഷന്‍ കമ്മിറ്റിയുടെ കാര്യം പറയേണ്ടല്ലോ. അവര്‍ ഐക്യകണ്ഠമായി തന്നെ സുനാകിനെ തെരഞ്ഞെടുത്തു. 2015 ലെ തെരഞ്ഞെടുപ്പില്‍ 51 ശതമാനത്തിലേറെ വോട്ട് നേടിയാണ് ഋഷി സുനാക് ജയിച്ചത്.പിന്നീട് നടന്നതെല്ലാം ചരിത്രമാണ്. സമ്ബദ്വ്യവസ്ഥയുടെ നടുവൊടിക്കാന്‍ എത്തിയ കൊറോണയെ നെഞ്ചുവിരിച്ചു നിന്ന് നേരിടുന്ന ചാന്‍സലര്‍ ഇന്ന് ബ്രിട്ടീഷ് ജനതയുടെ പ്രിയപ്പെട്ടവനാണ്. തൊഴില്‍ നഷ്ടവും, ലോക്ക്ഡൗണ്‍ മൂലമുള്ള അടച്ചുപൂട്ടലുമൊക്കെ കാരണമായുള്ള ആഘാതത്തിന്റെ തീവ്രത കുറയ്ക്കുവാന്‍ ഋഷിയുടെ നയങ്ങള്‍ക്ക് കഴിഞ്ഞു. താഴെ കിടയിലുള്ള തൊഴിലാളികള്‍ മുതല്‍, ഹോസ്പിറ്റാലിറ്റി മേഖലയിലെ വമ്ബന്മാര്‍ വരെ ഇന്ന് പാടിപ്പുകഴ്‌ത്തുന്നത് ഋഷിയുടെ നയങ്ങളാണ്.ഫര്‍ലോ പദ്ധതി പോലുള്ള വിവിധ പദ്ധതികള്‍ കൊണ്ട്, തൊഴില്‍ നഷ്ടങ്ങള്‍ പരിമിതപ്പെടുത്തുവാനും, അതുമൂലം തൊഴിലാളികള്‍ക്ക് ഉണ്ടാകുന്ന സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഇല്ലാതെയാക്കുവാനും കഴിഞ്ഞു. സ്വയം തൊഴില്‍ കണ്ടെത്തിയവര്‍ക്കുള്ള ആശ്വാസ പാക്കേജുകള്‍, ഏകദേശം മൃതപ്രായമായ റിയല്‍ എസ്റ്റേറ്റ് മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ ഉള്ള സ്റ്റാമ്ബ് ഡ്യുട്ടി ഇളവ്, ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രിക്ക് പുതുജീവന്‍ നല്‍കിയ ഈറ്റ് ഔട്ട് ടു ഹെല്‍പ് ഔട്ട് പദ്ധതി തുടങ്ങിയവ, തകര്‍ന്നടിയുന്ന ബ്രിട്ടന്റെ സമ്ബദ്വ്യവസ്ഥയെ, കൂടുതല്‍ തകരാതെ സംരക്ഷിക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്.സാമ്ബത്തിക കാര്യങ്ങള്‍ കൈകാര്യംചെയ്യുന്നതിലെ മികവ് കൊണ്ടുതന്നെ ഒരു ജനതയുടെ പ്രിയപ്പെട്ട നേതാവായി മാറിയ ഋഷി സുനാക് തന്നെയായിരിക്കും ഭാവിയിലെ ബ്രിട്ടീഷ് പ്രധാനമന്ത്രി എന്ന് കരുതുന്നവരുടെ എണ്ണം ബ്രിട്ടനില്‍ ദിനംപ്രതി പെരുകുകയാണ്. നഴ്സറി സ്‌കൂളിലെ അദ്ധ്യാപകര്‍ കളിയായി പറഞ്ഞതാണെങ്കിലും അത് അറംപറ്റുന്ന വാക്കുകളായി മാറുമോ എന്നറിയാന്‍ ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹവും കാത്തിരിക്കുന്നു.

Comments (0)
Add Comment