അരുവിക്കരയിലെ പുതിയ 75 എം.എല്‍.ഡി പ്ളാന്റ് ഉടന്‍ കമ്മിഷന്‍ ചെയ്യുന്നതിനൊപ്പം പേപ്പാറ ഡാമിലെ ജലനിരപ്പ് ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ 107.5 മീറ്റര്‍ ആണ് ജലസംഭരണിയുടെ ശേഷി. ഇത് 109.5 മീറ്റര്‍ ആയി ഉയര്‍ത്താനാണ് ആലോചിക്കുന്നത്. 110.5 മീറ്റാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് 109.5 മീറ്ററിലേക്കെങ്കിലും ഉയര്‍ത്തിയാലേ പുതിയ പ്ളാന്റിന്റെ നേട്ടം നഗരത്തിലെ കുടിവെള്ള വിതരണത്തില്‍ ലഭിക്കുകയുള്ളൂവെന്നാണ് വാട്ടര്‍ അതോറിട്ടി പറയുന്നത്. ജലനിരപ്പ് ഉയര്‍ത്തുന്നതിന് അനുമതി തേടിക്കൊണ്ട് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ്.അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും നഗരസഭയും സംയുക്തമായാണ് മൂന്ന് ഏക്കര്‍ സ്ഥലത്ത് 75 എം.എല്‍.ഡി പ്ലാന്റ് സ്ഥാപിക്കുന്നത്. ഇത് ഡിസംബറില്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഇതോടെ നഗരത്തിലേക്ക് 375 എം.എല്‍.ഡി വെള്ളം പമ്ബ് ചെയ്യാന്‍ കഴിയും. എന്നാല്‍, കൊടുംവേനലിന്റെ സമയത്ത് ജലക്ഷാമം പരിഹരിക്കണമെങ്കില്‍ ഡാമിന്റെ ശേഷി 109.5 മീറ്റര്‍ എങ്കിലും ആക്കിയേ തീരു.1973ല്‍ തുടങ്ങിയ 72 എം.എല്‍.ഡി പ്ലാന്റ്, 99 ലെ 86 എം.എല്‍.ഡി പ്ലാന്റ്, 2011ല്‍ നിര്‍മ്മിച്ച 74 എം.എല്‍.ഡി പ്ലാന്റ്, 36 എം.എല്‍.ഡി ബൂസ്റ്റര്‍ പമ്ബ് ഹൗസ് എന്നിവയിലൂടെയാണ് നിലവില്‍ പേപ്പാറയില്‍ നിന്ന് ശുദ്ധജലമെത്തിക്കുന്നത്.പുതിയ പ്ളാന്റ് പ്രവര്‍ത്തനം ആരംഭിച്ചാലും നിലവിലുള്ള പ്ളാന്റുകളും ഒരുമിച്ച് പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രമേ നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുകയുള്ളൂവെന്നാണ് വിലയിരുത്തല്‍. ആദ്യം നിര്‍മ്മിച്ച 72എം.എല്‍.ഡി പ്ളാന്റ് തകര്‍ന്ന് തരിപ്പണമായ അവസ്ഥയിലാണ്. അതിന്റെ അറ്റകുറ്റപ്പണിക്ക് അനുവദിച്ച 40 കോടി ഒന്നുമായില്ല.ഈ പ്ളാന്റും കൂടി പ്രവര്‍ത്തന സജ്ജമാക്കിയാലേ ഉദ്ദേശിക്കുന്ന രീതിയില്‍ നഗരത്തില്‍ കുടിവെള്ളമെത്തിക്കാന്‍ കഴിയൂവെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. പ്രതിദിനം നഗരത്തിന് വേണ്ടിവരുന്നത് 350 ദശലക്ഷം ലിറ്റര്‍ വെള്ളമാണ്. എന്നാല്‍ ഇപ്പോള്‍ കിട്ടുന്നത് 240 ദശലക്ഷം ലിറ്റര്‍. പുതിയ പ്ളാന്റില്‍ നിന്ന് കിട്ടുന്നത് 74 ദശലക്ഷം ലിറ്ററാണ്. പുതിയ പ്ളാന്റ് പ്രവര്‍ത്തിച്ചു തുടങ്ങിയാലും പഴയ പ്ളാന്റുകള്‍ നിലവിലുള്ള അളവില്‍ പ്രവര്‍ത്തിച്ചാല്‍ തന്നെ 350 ദശലക്ഷം ലിറ്ററില്‍ എത്താനാവില്ല. പഴയ പ്ളാന്റിന്റെ അറ്റകുറ്റപ്പണി വിവാദത്തില്‍ കുരുങ്ങി ഉപേക്ഷിച്ച മട്ടാണ്. പുതിയ പ്ളാന്റ് വരുന്നതോടെ അതിനെ പൂര്‍ണമായും കൈവിടാനാണ് സാദ്ധ്യത.