വിജയത്തിന് ആറ് ഇലക്‌ട്രല്‍ വോട്ട് അകലെ ജോ ബിഡന്‍

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലെത്തിയപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബിഡന്‍റെ വിജയത്തിന് ആറ് ഇലക്‌ട്രല്‍ വോട്ട് മാത്രമാണ് അകലമുള്ളത്. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ജോ ബിഡന് 264 ഇലക്‌ട്രല്‍ വോട്ടും, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്‍റുമായ ഡൊണാള്‍ഡ് ട്രംപിന് 214 വോട്ടുമാണുള്ളത്. 270 ഇലക്‌ട്രല്‍ വോട്ടുകളാണ് ജയിക്കാന്‍ വേണ്ടത്.ചാഞ്ചാടിനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ജോര്‍ജിയയിലെ ഫലമാണ് ഏറെ നിര്‍ണായകമാകുന്നത്. 98 ശതമാനം വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ ഇവിടെ 23000-ല്‍ ഏറെ വോട്ടുകള്‍ക്ക് ട്രംപ് ലീഡ് ചെയ്യുകയാണ്. നേരത്തെ 38000-ല്‍ ഏറെ ഉണ്ടായിരുന്ന ലീഡാണ് ബിഡന്‍ കുറച്ചുകൊണ്ട് 23000-ല്‍ എത്തിച്ചത്. ഇനി രണ്ടു ശതമാനം വോട്ടുകള്‍ കൂടിയാണ് ഇവിടെ എണ്ണാനുള്ളത്. 16 ഇലക്‌ട്രല്‍ വോട്ടുകളുള്ള ജോര്‍ജിയയില്‍ ബിഡന്‍ ക്യാംപ് അട്ടിമറി പ്രതീക്ഷിക്കുന്നുണ്ട്.അതേസമയം നിലവില്‍ വോട്ടെണ്ണല്‍ നടക്കുന്ന നെവാദയില്‍ മാത്രമാണ് ബിഡന് ലീഡുള്ളത്. ഇവിടെനിന്ന് ആറു ഇലക്‌ട്രല്‍ വോട്ടാണുള്ളത്. നെവാദയില്‍ വിജയിക്കാനായാലും ബിഡന് അമേരിക്കന്‍ പ്രസിഡന്‍റാകാം. എന്നാല്‍ 75 ശതമാനം വോട്ടെണ്ണി കഴിഞ്ഞപ്പോള്‍, എണ്ണായിരത്തോളം വോട്ടുകളുടെ വ്യത്യാസം മാത്രമാണുള്ളത്.ചാഞ്ചാടി നില്‍ക്കുന്ന സംസ്ഥാനങ്ങളായ നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ ട്രംപിനാണ് ആധിപത്യം. നോര്‍ത്ത് കരോലിനയില്‍ 94 ശതമാനം വോട്ടെണ്ണിയപ്പോള്‍ ട്രംപിന്റെ ലീഡ് 77000-ല്‍ ഏറെയാണ്. 89 ശതമാനം എണ്ണി കഴിഞ്ഞപ്പോള്‍, 1.65 ലക്ഷത്തിലേറെ വോട്ടുകളുടെ ലീഡാണ് ട്രംപിനുള്ളത്.

Comments (0)
Add Comment