സൗദിയില്‍ ട്രാഫിക് ലൈന്‍ ലംഘിക്കുന്നതിനുള്ള പിഴ ബുധനാഴ്ച മുതല്‍ പ്രാബല്യത്തിലാകും

നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് മുന്നൂറ് മുതല്‍ അഞ്ഞൂറ് റിയാല്‍ വരെയാണ് പിഴ. ഓട്ടോമാറ്റിക് ക്യാമറകളാണ് നിയമ ലംഘനം പിടികൂടുക. ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്ന റിയാദ്, ദമ്മാം, ജിദ്ദ നഗരങ്ങളില്‍ ഇതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ ട്രാഫിക് ഡയറക്‌ട്രേറ്റ് അറിയിച്ചു. അടുത്ത വര്‍ഷം ആദ്യത്തോടെ രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളിലും പദ്ധതി നടപ്പിലാക്കുമെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി.റോഡുകളിലെ സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. റോഡുകളില്‍ സ്ഥാപിച്ച ട്രാഫിക് ലൈനുകള്‍ ലംഘിക്കുന്നവരെ പിടികൂടുന്നതിനാണ് ഓട്ടോമാറ്റിക് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. റോഡുകളില്‍ സിഗ്നല്‍ ഉപയോഗിക്കാതെ ട്രാക്കുകള്‍ മാറല്‍, ട്രാക്കുകള്‍ക്ക് അനുപാതികമായി വേഗത ക്രമീകരിക്കാതിരിക്കല്‍, നിയമ വിരുദ്ധമായ മാര്‍ഗത്തില്‍ വാഹനം മറികടക്കല്‍, എക്സിറ്റുകളും എന്‍ട്രികളും നിരോധിച്ച ഇടങ്ങളില്‍ വാഹനം അതിക്രമിച്ച്‌ കയറ്റല്‍ എന്നിവ നീരീക്ഷിക്കുന്നതിനാണ് സംവിധാനം.

Comments (0)
Add Comment