കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി യുവന്റസിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റാന്യോ റൊണാള്‍ഡോ

ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ റെക്കോര്‍ഡാണ് റൊണാള്‍ഡോ മറികടന്നത്. ആകെ ഗോള്‍ നേട്ടത്തില്‍ പെലെയുടെ 757 ഗോളുകളാണ് റൊണാള്‍ഡോ മറികടന്നത്. റൊണാള്‍ഡോയുടെ ഗോള്‍ വേട്ട 758 ല്‍ എത്തി. സെറി എയില്‍ ഇന്നലെ ഉഡിനീസിനെതിരെയാണ് റൊണാള്‍ഡോ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടി. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഓരോ ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. യുവന്റസ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജയിക്കുകയും ചെയ്തു.നേരത്തെ, പെലെയുടെ മറ്റൊരു റെക്കോര്‍ഡ് അര്‍ജന്റീന താരം ലയണല്‍ മെസി മറികടന്നിരുന്നു. ഒരു ക്ലബിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് പെലെയെ മറികടന്ന് മെസി കഴിഞ്ഞ മാസം സ്വന്തമാക്കിയത്. ബാഴ്‌സലോണയ്‌ക്ക് വേണ്ടി മെസി 644 ഗോള്‍ നേടി. ലാ ലിഗയില്‍ റയല്‍ വല്ലാഡോലിഡിനെതിരെയായിരുന്നു മെസിയുടെ റെക്കോര്‍ഡ് നേട്ടം. സാന്റോസിന് വേണ്ടിയാണ് പെലെ 643 ഗോളുകള്‍ നേടിയിട്ടുള്ളത്. 665 മത്സരങ്ങളില്‍ നിന്നായിരുന്നു പെലെ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. അതേസമയം, മെസി 749 മത്സരങ്ങളില്‍ നിന്നാണ് 644 ഗോളുകള്‍ നേടിയത്.

Comments (0)
Add Comment