കൊല്ലം ബൈപ്പാസ് പൂര്‍ത്തിയായിട്ട് ഇന്ന് രണ്ടുവര്‍ഷം

അരനൂറ്റാണ്ടായുള്ള കാത്തിരിപ്പിന്റെ ഫലമായി 2019 ജനുവരി 15ന് മോദിസര്‍ക്കാരാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കിയത്. ദേശീയപാതയില്‍ കൊല്ലം നഗരത്തിലേക്ക് കടക്കാതെ തിരുവനന്തപുരത്തേക്ക് പോകാന്‍ സഹായിക്കുന്ന ബൈപ്പാസ് കാവനാട് ആല്‍ത്തറമൂട് നിന്നും ആരംഭിച്ച്‌ കോര്‍പ്പറേഷന്റെ അതിര്‍ത്തിയായ മേവറത്താണ് സമാപിക്കുന്നത്. 13.14 കിലോമീറ്ററാണ് നീളം.ടൗണിലെ ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷ നേടാനും അതിവേഗ യാത്ര ഉറപ്പാക്കാനും ബൈപ്പാസ് സഹായിക്കുന്നു. ജില്ലയിലെ മൊത്തം അപകടങ്ങളില്‍ 20 ശതമാനം മാത്രമാണ് ബൈപ്പാസില്‍ സംഭവിക്കുന്നതെന്നാണ് രേഖകള്‍ തെളിയിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ അപകടങ്ങളും മരണങ്ങളും സംഭവിച്ചിട്ടുണ്ടെങ്കിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ കുറവുവന്നതായാണ് കണക്ക്. രണ്ട് വര്‍ഷത്തിനുള്ളില്‍ 80 ജീവനുകളാണ് ബൈപ്പാസില്‍ പൊലിഞ്ഞത്. 2020ല്‍ 35 പേരും 2019ല്‍ 45 പേരും.ബൈപ്പാസ് തുറന്നുകൊടുത്തതിന് ഒരാഴ്ചയ്ക്കിപ്പുറം 2019 ജനുവരി 22നാണ് ആദ്യത്തെ അപകടമരണം. കൊല്ലം കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടറായിരുന്ന ഷിഹാബുദീനാണ് (53) അപകടത്തില്‍ മരിച്ചത്. അമിതവേഗവും അശാസ്ത്രീയമായി റോഡിലേക്ക് കടക്കുന്ന ബൈ റോഡുകളും മുഴുവന്‍സമയ സിഗ്‌നല്‍ സംവിധാനമില്ലാത്തതുമാണ് പ്രധാന കാരണങ്ങള്‍.

സ്വപ്‌നം സാക്ഷാത്കരിച്ചത് നരേന്ദ്രമോദി സര്‍ക്കാര്‍

1972ല്‍ വിഭാവനം ചെയ്ത കൊല്ലം ബൈപ്പാസിന്റെ ചരിത്രം പരിശോധിച്ചാല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസനകാഴ്ചപ്പാടും പൊതുസമൂഹത്തോടുള്ള പ്രതിബദ്ധതയും ബോധ്യമാകും. ബൈപ്പാസിന്റെ ആദ്യഘട്ടം പൂര്‍ത്തിയായത് 1993ലാണ്. രണ്ടാംഘട്ടം പൂര്‍ത്തിയായത് 1997ലും. മേവറം മുതല്‍ അയത്തില്‍വരെയും അയത്തില്‍ മുതല്‍ കല്ലുംതാഴം വരെയും രണ്ടു ഘട്ടങ്ങളായി നിര്‍മാണം പൂര്‍ത്തിയാക്കി 2000ല്‍ അത്രയും ഭാഗം തുറന്നുകൊടുത്തു.വര്‍ഷങ്ങള്‍ക്കുശേഷം കല്ലുംതാഴംമുതല്‍ കാവനാടുവരെയുള്ള പാതകൂടി നിര്‍മിച്ചതോടെയാണ് കൊല്ലം ബൈപ്പാസ് പൂര്‍ണമായത്. കടവൂര്‍-മങ്ങാട് പാലം (826.62 മീ.), കാവനാട്-കുരീപ്പുഴ പാലം (620 മീ.), നീരാവില്‍ പാലം (95 മീ.) എന്നിങ്ങനെ മൂന്നു പാലങ്ങള്‍ ഉള്‍പ്പെടെയാണിത്. 2015 ഏപ്രിലില്‍ മൂന്നാംഘട്ട ബൈപ്പാസ് നിര്‍മാണ ഉദ്ഘാടനം നടത്തിയത് കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരിയാണ്.

Comments (0)
Add Comment