പദ്ധതിക്കു നല്കിയ പാരിസ്ഥിതിക അനുമതി കോടതി ശരിവച്ചു.പുതിയ പാര്‍ലമെന്റ് മന്ദിരമുള്‍പ്പെടുന്ന പദ്ധതിയുടെ കടലാസ് ജോലികളുമായി കേന്ദ്ര സര്‍ക്കാരിനു മുന്നോട്ടുപോകാമെന്നു സുപ്രീംകോടതി അറിയിച്ചു. പദ്ധതിക്കെതിരായ ഹര്‍ജികളില്‍ ജസ്റ്റീസ് എ.എം. ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ചാണു വിധി പറഞ്ഞത്. ഭൂമിയുടെ വിനിയോഗത്തില്‍ വരുത്തിയ മാറ്റവും അംഗീകരിച്ചു. നിര്‍മാണത്തിനിടെയുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം തടയാന്‍ നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു.പദ്ധതിയുടെ ശിലാസ്ഥാപനച്ചടങ്ങു നടത്താന്‍ സുപ്രീംകോടതി നേരത്തേ അനുമതി നല്‍കിയിരുന്നു. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണു പദ്ധതി സ്റ്റേ ചെയ്യില്ലെന്നു വ്യക്തമാക്കിയത്. ഡിസംബര്‍ പത്തിനു പ്രധാനമന്ത്രിയാണു ശിലാസ്ഥാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തത്.രാഷ്ട്രപതി ഭവന് മുതല്‍ ഇന്ത്യ ഗേറ്റ് വരെയുള്ള മൂന്നു കിലോമീറ്റര്‍ ഭാഗം പുനര്‍നിര്‍മിച്ചു പുതിയ പാര്‍ലമെന്റ് മന്ദിരവും മന്ത്രിമാര്‍ക്കുള്ള സെക്രട്ടറിയേറ്റ് കോംപ്ലക്സ്, പ്രധാനമന്ത്രിക്കു പുതിയ വസതി തുടങ്ങി പത്തോളം ബ്ലോക്കുകള്‍ നിര്മിക്കാനുള്ളതാണു സെന്‍ട്രല്‍ വിസ്ത പദ്ധതി. 2024 ഓടെ പദ്ധതി പൂര്‍ത്തിയാക്കുമെന്നാണു കണക്കുകൂട്ടല്‍. 20,000 കോടി രൂപയാണു പദ്ധതിക്കായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്.ദേശീയ ലോക്ക്ഡൗണ്‍, കോവിഡ് ഉയര്‍ത്തുന്ന സാന്പത്തിക പ്രതിസന്ധി എന്നിവ കണക്കിലെടുത്തു പദ്ധതി താത്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെട്ടിരുന്നു.