‘ഇന്‍ മെമ്മോറിയം’ എന്ന പ്രത്യേക സെഗ്മന്റിലൂടെ 93-ാമത് അക്കാദമി അവാര്‍ഡ് ദാന ചടങ്ങില്‍ അതുല്യനായ ഹിന്ദി ചലച്ചിത്ര നടന്‍ ഇര്‍ഫാന്‍ ഖാന്‍

ഹിന്ദി ചലച്ചിത്ര നടന്‍ ഇര്‍ഫാന്‍ ഖാനെയും കോസ്റ്റ്യൂം ഡിസൈനര്‍ ഭാനു അത്തയ്യയെയും അനുസ്മരിച്ചു. ലോകസിനിമയ്ക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയ, നമ്മെ വിട്ടു പിരിഞ്ഞ ചാഡ്‌വിക്ക് ബോസ്‌മാന്‍, ഇയാന്‍ ഹോള്‍, സീന്‍ കോണറി, മാക്സ് വോന്‍ സൈഡോ തുടങ്ങിയ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരെ അനുസ്മരിക്കുന്ന കൂട്ടത്തിലാണ് ഇര്‍ഫാന്‍ ഖാനും ഭാനു അത്തയ്യയും ആദരവ് പിടിച്ചു പറ്റിയത്.അന്താരാഷ്ട്ര സിനിമാ പ്രേമികള്‍ക്ക് പരിചിതനായ ഇര്‍ഫാന്‍ ഖാന്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 29-ന് മുംബൈയില്‍ വച്ചാണ് വിടവാങ്ങിയത്. രണ്ട് വര്‍ഷക്കാലം ന്യൂറോ എന്‍ഡ്രോക്രൈന്‍ ട്യുമറിനോട് പട പൊരുതി ഒടുവില്‍ 53 വയസുകാരനായ ഇര്‍ഫാന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. മരണത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം തന്നെ അക്കാദമി ഒരു ട്വീറ്റിലൂടെ ഇര്‍ഫാന്‍ ഖാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. ഓസ്കാര്‍ നേടിയ നിരവധി സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ഇര്‍ഫാന്‍ ഖാന്‍ തനിക്ക് എന്നെങ്കിലും ഒരു ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചാല്‍ അത് എവിടെ സൂക്ഷിക്കുമെന്നതിനെക്കുറിച്ച്‌ തുറന്നു പറഞ്ഞിട്ടുണ്ട്.”ഒരുപാട് അവാര്‍ഡുകള്‍ നേടുക എന്നത് ചെറിയൊരു കാര്യമാണ്. എന്നാല്‍ ആ അവാര്‍ഡ് (ഓസ്കര്‍) എല്ലാത്തിനെയും മാറ്റിമറിക്കുന്ന ഒന്നാണ്. ഒരു അഭിനേതാവിന്റെ മുന്നിലെ എല്ലാ സാധ്യതകളെയും തുറന്നിടുന്ന അവാര്‍ഡ് ആയിരിക്കും അത്. അത് ഞാന്‍ കുളിമുറിയില്‍ സൂക്ഷിക്കില്ല എന്നെനിക്കറിയാം. അത് എപ്പോഴെങ്കിലും എന്നെത്തേടി വരികയാണെങ്കില്‍ അതിന് വേണ്ട സ്ഥലവും കൂടെ വരും. അതിന് വേണ്ട ഇടം അത് തന്നെ കണ്ടെത്തും,” എന്നാണ് 2017-ല്‍ ആര്‍ക്കിടെക്ച്ചറല്‍ ഡൈജസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞത്.ദി വാര്‍യര്‍, ദി നെയിംസെയ്ക്ക്, സ്ലംഡോഗ് മില്യണയര്‍, ദി അമേസിങ് സ്‌പൈഡര്‍മാന്‍, ലൈഫ്‌ഓഫ് പൈ, ജുറാസിക് വേള്‍ഡ്, ഇന്‍ഫേര്‍ണോ എന്നീ ചിത്രങ്ങളിലൂടെ ലോകശ്രദ്ധ പിടിച്ചു പറ്റിയ അഭിനേതാവാണ് ഇര്‍ഫാന്‍ ഖാന്‍. കൂടാതെ നിരൂപക പ്രശംസ നേടിയ ബോളിവുഡ് സിനിമകളായ പാന്‍ സിങ് തോമര്‍, മക്ബൂല്‍, ദി ലഞ്ച്‌ബോക്‌സ് എന്നീ ചിത്രങ്ങളിലും ഇര്‍ഫാന്‍ അഭിനയിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രമായ ‘സലാം ബോംബെ’ ഓസ്കര്‍ അവാര്‍ഡിനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. മികച്ച ചിത്രം, മികച്ച സംവിധായകന്‍ എന്നിവ ഉള്‍പ്പെടെ എട്ട് ഓസ്കാര്‍ അവാര്‍ഡുകളാണ് സ്ലംഡോഗ് മില്യണയര്‍ വാരിക്കൂട്ടിയത്. ലൈഫ്‌ഓഫ് പൈയ്ക്ക് നാല് ഓസ്കര്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്ഇര്‍ഫാനോടൊപ്പം സ്ലംഡോഗ് മില്യണയറില്‍ അഭിനയിച്ച ഫ്രീഡ പിന്റോ എന്ന അഭിനേത്രി ‘ഇന്‍ മെമ്മോറിയം’ പേജില്‍ ഇര്‍ഫാന്‍ ഖാനോടുള്ള ആദരവ് രേഖപ്പെടുത്തി. ഒപ്പം തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഇര്‍ഫാന്‍ ഖാന്‍ ചിത്രങ്ങളുടെ പേരും അവര്‍ പരാമര്‍ശിച്ചു.ലോസ് ആഞ്ചലസില്‍ യൂണിയന്‍ സ്റ്റേഷനില്‍ വച്ചാണ് ഇത്തവണ ഓസ്കര്‍ അവാര്‍ഡ്ദാന ചടങ്ങ് സംഘടിപ്പിച്ചത്.

Keywords: Oscar, Academy Awards 2021, Irrfan Khan, Slumdog Millionaire
ഓസ്കര്‍, അക്കാദമി അവാര്‍ഡ് 2021, ഇര്‍ഫാന്‍ ഖാന്‍, സ്ലംഡോഗ് മില്യണയര്‍

Comments (0)
Add Comment