ഗുജറാത്തിലെ ഗാന്ധിനഗറില്‍ റെയില്‍വേയും സംസ്ഥാന സര്‍കാരും സംയുക്തമായി ഏറ്റെടുത്ത് ആധുനികവത്കരിച്ച റെയില്‍വേ സ്റ്റേഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും

റെയില്‍വേ സ്റ്റേഷനുമുകളില്‍ പഞ്ചനക്ഷത്ര ഹോടെലടക്കമുള്ള ബൃഹത് പദ്ധതിയാണ് ഉദ്ഘാടനം ചെയ്യുക.വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദി ഉദ്ഘാടനം ചെയ്യുക. സ്ഥലം എംപിയായ അമിത് ഷായും പങ്കെടുക്കും. മഹാത്മാ മന്ദിറിലെത്തുന്ന വി ഐ പികളെ ലക്ഷ്യമിട്ടാണ് ഹോടെല്‍ നിര്‍മിച്ചിരിക്കുന്നത്. രണ്ട് ടവറുകളും ഒമ്ബത് നിലകളുമായി മൊത്തം 11 നിലകളിലാണ് കെട്ടിടം. 32 കോടി രൂപ ചെലവില്‍ നിര്‍മിച്ച അടിപ്പാതയിലൂടെ ഹോടെലില്‍ നിന്ന് നേരിട്ട് സ്റ്റേഷനിലെത്താം.

790 കോടി നിര്‍മാണ ചെലവില്‍ സ്റ്റേഷനിലെ മൂന്ന് പ്ലാറ്റ് ഫോമുകളില്‍ നിന്ന് 22 മീറ്റര്‍ ഉയരത്തിലാണ് ഹോടെല്‍ നിര്‍മിച്ചിരിക്കുന്നത്. 243 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ ചെലവ് പ്രതീക്ഷിച്ചത്. പിന്നീട് മൂന്നിരട്ടിയായി ഉയരുകയായിരുന്നു. 318 മുറികളുള്ള ഹോടെല്‍ ലീലാ ഗ്രൂപ് നടത്തും. റെയില്‍വേ സ്റ്റേഷന് മുകളിലുള്ള രാജ്യത്തെ ആദ്യത്തെ ഹോടെലാണിത്.2017ലാണ് ഇതിന്റെ നിര്‍മാണം തുടങ്ങിയത്. റെയില്‍വേയും സംസ്ഥാന സര്‍കാരും ചേര്‍ന്ന് പൂര്‍ത്തിയാക്കിയ പദ്ധതിയില്‍ സംസ്ഥാന സര്‍കാരിന് 74 ശതമാനമാണ് പങ്കാളിത്തം. വിമാനത്താവളങ്ങളുടെ തുല്യ നിലവാരത്തിലാണ് റെയില്‍വേ സ്റ്റേഷന്‍ പുതുക്കിയതെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സുനീത് ശര്‍മ പറഞ്ഞു.ഉദ്ഘാടനദിവസം തന്നെ സോള സയന്‍സ് സിറ്റിയില്‍ 264 കോടി രൂപയുടെ അക്വാറ്റിക് ഗ്യാലറി, 127 കോടി രൂപയുടെ റോബോടിക് ഗ്യാലറി എന്നിവയും മോദി തുറന്നുകൊടുക്കും.

Comments (0)
Add Comment