മുംബൈയില്‍ കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി

പ്രധാന റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ ഗതാഗതം താറുമാറായി.റോഡിനരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ പലതും വെള്ളത്തില്‍ ഒഴുകി നടന്നു.മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും 176.96 മില്ലിമീറ്റര്‍ മഴയാണ് രണ്ടു ദിവസമായി രേഖപ്പെടുത്തിയത്. കിഴക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ യഥാക്രമം 204.07 മില്ലിമീറ്ററും പടിഞ്ഞാറന്‍ 195.48 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.കനത്ത മഴയില്‍ ലോക്കല്‍ ട്രെയിന്‍ സേവനം പൂര്‍ണമായും നിലച്ചു.മുംബൈയിലെ ചെമ്ബൂര്‍, വിക്രോളി, ഭാണ്ഡൂപ്പ് എന്നിവിടങ്ങളിലാണ് മഴയില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായത്. മൂന്നിടങ്ങളിലായി നടന്ന അപകടങ്ങളില്‍ 24 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.ചുനഭട്ടി, സയണ്‍, ദാദര്‍, ഗാന്ധി മാര്‍ക്കറ്റ്, ചെമ്ബൂര്‍, കുര്‍ള, എല്‍ബിഎസ് മാര്‍ഗ് തുടങ്ങി നിരവധി പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍ വലഞ്ഞു .താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ വീടുകളില്‍ വെള്ളം കയറിയതോടെ പലര്‍ക്കും വീട് വിട്ടിറങ്ങേണ്ടി വന്നു. ജനങ്ങള്‍ കിട്ടിയ സാധനങ്ങളുമായി മുട്ടോളം വെള്ളത്തില്‍ നീന്തിയാണ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയത്.അടുത്ത അഞ്ച് ദിവസങ്ങളില്‍ മുംബൈയില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Comments (0)
Add Comment