15,000 വര്‍ഷം പഴക്കമുള്ള ടിബറ്റന്‍ മഞ്ഞുപാളിയില്‍ ഗവേഷകര്‍ കണ്ടെത്തിയത്

ഇതുവരെ ലോകത്തിന് അജ്ഞാതമായ 28 എണ്ണം ഉള്‍പ്പെടെ 33 വൈറസുകളെ. ചൈനയിലെ ടിബറ്റന്‍ പീഠഭൂമി മേഖലയിലെ പടിഞ്ഞാറന്‍ കുന്‍ലുന്‍ ഷാന്‍ പ്രദേശത്തെ ഗുലിയ മഞ്ഞുപാളികളില്‍ നിന്ന് ശേഖരിച്ച രണ്ട് ഐസ് സാമ്ബിളുകളില്‍ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷക സംഘം നടത്തിയ ഗവേഷണങ്ങളിലാണ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്.ഈ വൈറസുകള്‍ ഒരിക്കല്‍ മണ്ണിലോ ചെടികളിലോ വസിച്ചിരിക്കാമെന്നാണ് ഗവേഷകരുടെ നിഗമനം. നൂറ്റാണ്ടുകളായുള്ള വൈറസുകളുടെ പരിണാമത്തിലേക്ക് ഈ കണ്ടുപിടുത്തം കൂടുതല്‍ വെളിച്ചം വീശുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.മഞ്ഞുപാളികള്‍ ക്രമേണ രൂപം കൊണ്ടപ്പോള്‍ പൊടിയ്ക്കും വാതകങ്ങള്‍ക്കുമൊപ്പം നിരവധി വൈറസുകളും അതില്‍ കുടുങ്ങുകയായിരുന്നു. പടിഞ്ഞാറന്‍ ചൈനയിലെ മഞ്ഞുപാളികളില്‍ ഇനിയും വിശദമായ പഠനങ്ങള്‍ നടക്കാനുണ്ട്. ഇപ്പോള്‍ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്ന ഐസ് സാമ്ബിളുകള്‍ 2015ലാണ് ഗവേഷക‌ര്‍ ശേഖരിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് 22,000 അടി ഉയരത്തിലാണ് ഇവ സ്ഥിതി ചെയ്തിരുന്നത്.15,000 വര്‍ഷങ്ങള്‍ വരെ പഴക്കമുള്ള 33 വൈറസുകളെയാണ് ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞത്. ഇതില്‍ നാലെണ്ണം ശാസ്ത്രത്തിന് പരിചിതമാണ്. എന്നാല്‍ കുറഞ്ഞത് 28 എണ്ണമെങ്കിലും ഇതുവരെ ശാസ്ത്രലോകത്തിന് പിടികൊടുക്കാത്ത അജ്ഞാത വൈറസുകളാണ്. പരിചിതമായ നാല് വൈറസുകള്‍ സമുദ്രത്തിലും മണ്ണിലും കാണപ്പെടുന്ന വൈറസ് കുടുംബത്തില്‍പ്പെട്ടവയാണ്. കണ്ടെത്തിയ പുതിയ അജ്ഞാത വൈറസുകള്‍ മണ്ണിലോ ചെടികളിലോ കാണപ്പെട്ടവയായിരുന്നിരിക്കാമെന്നും മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്നവയാകാനിടയില്ലെന്നുമാണ് വിലയിരുത്തല്‍.ഭൂമിയിലെ തന്നെ ഏറ്റവും പഴക്കമേറിയ മഞ്ഞുപാളികളാണ് ഗുലിയയില്‍ കാണാന്‍ സാധിക്കുക. ഇനിയും സൂഷ്മജീവികളുടെ വലിയ ശേഖരം ഈ മഞ്ഞുപാളികള്‍ക്കിടെയില്‍ ഉറഞ്ഞ് കിടക്കുന്നുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് മഞ്ഞിലകപ്പെട്ട ഈ വൈറസുകള്‍ കൊടും ശൈത്യത്തെ എങ്ങനെ നേരിട്ടെന്ന പഠനങ്ങള്‍ തുടരുകയാണ്. അതേ സമയം, ഒരു പക്ഷേ മനുഷ്യനും ജീവികള്‍ക്കും ദോഷകരമായി ഭവിക്കാവുന്ന സൂഷ്മജീവികളും ഇത്തരത്തില്‍ മഞ്ഞുപാളികളില്‍ മറഞ്ഞിരിക്കുന്നുണ്ടാകാം.ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മഞ്ഞുരുകുന്നതിലൂടെ ഇവ പുറത്തെത്തുമോ എന്ന് ഒരു വിഭാഗം ഗവേഷകര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മഞ്ഞുപാളികളിലെ വൈറസുകളയും മറ്റ് സൂഷ്മാണുക്കളെയും സംബന്ധിച്ച്‌ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താനാണ് ശാസ്ത്രലോകം ശ്രമിക്കുന്നത്.

Comments (0)
Add Comment