സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

കോവിഡ്-19 രോഗവ്യാപന പശ്ചാത്തലത്തില്‍ സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പുറത്തിറക്കിയ മാര്‍ഗരേഖ പ്രകാരമാണ് ഫലം കണക്കാക്കിയിരിക്കുന്നത്.99.04 ശതമാനമാണ് ഇത്തവണ വിജയം. റജിസറ്റര്‍ ചെയ്ത 20,97,128 പേരില്‍ 20,76,997 പേര്‍ വിജയിച്ചു. തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമത് 99.99% വിജയം. ബെംഗളൂരു(99.96), ചെന്നൈ(99.94) മേഖലകള്‍ രണ്ടും മൂന്നും സ്ഥാനത്ത്. ഗുവാഹത്തി 90.54% വിജയവുമായി 16 മേഖലകളില്‍ ഏറ്റവും പിന്നില്‍.
വിജയത്തില്‍ പെണ്‍കുട്ടികളാണ് മുന്നില്‍. 99.24% പെണ്‍കുട്ടികള്‍ വിജയിച്ചപ്പോള്‍ ആണ്‍കുട്ടികളുടെ വിജയശതമാനം 98.89 ആണ്. 95 ശതമാനത്തിനു മുകളില്‍ മാര്‍ക്കു നേടിയതു 57,824 പേര്‍(2.76%). 90 ശതമാനത്തിനു മുകളില്‍ മാര്‍ക്കു നേടിയതു 2,00,962 പേര്‍(9.58%). കേന്ദ്രീയ വിദ്യാലയങ്ങളില്‍ 100 ശതമാനം വിജയം.

20 ലക്ഷത്തിലധികം പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതു പരീക്ഷ ഒഴിവാക്കിയിരുന്നു. cbseresults.nic.in , cbse.gov.in എന്നി വെബ്സൈറ്റുകളില്‍ ഫലം അറിയാം.

കൂടാതെ, ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഡിജിലോക്കര്‍ വെബ്സൈറ്റ് digilocker.gov.in ലും ഫലം അറിയാനാകും. സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 30 ന് പ്രഖ്യാപിച്ചിരുന്നു.

മൂല്യനിര്‍ണയത്തില്‍ അതൃപ്തിയുള്ള കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അവസരം ലഭിക്കും. കോവിഡ് നിയന്ത്രണവിധേയമാകുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്തുമെന്നാണ് സിബിഎസ്‌ഇ അറിയിച്ചിട്ടുള്ളത്. ഇന്റേണല്‍ അസസ്‌മെന്റ്, വിവിധ ഘട്ടങ്ങളില്‍ നടത്തിയ പരീക്ഷകള്‍ തുടങ്ങിയവ പരിഗണിച്ചാണ് മൂല്യനിര്‍ണയം നടത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഏപ്രിലില്‍ പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ റദ്ദാക്കണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്റേണല്‍ അസസ്‌മെന്റ്, വിവിധ ഘട്ടങ്ങളില്‍ നടത്തിയ പരീക്ഷകള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തുകയായിരുന്നു.

Comments (0)
Add Comment