ക്യാപ്റ്റന്‍ രോഹിത് ഇനി ശമ്ബളത്തിലും കോലിയെ പിന്നിലാക്കുമോ? ഹിറ്റ്മാന്റെ ശമ്ബളമറിയാം

ടി20 ടീമിന്റെ നായകസസ്ഥാനം കോലി തന്നെ സ്വയം ഒഴിഞ്ഞതായിരുന്നെങ്കില്‍ ഏകദിനത്തില്‍ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നുവെന്നാണ് വിവരം. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രണ്ടു ക്യാപ്റ്റന്‍മാരെന്നത് പ്രായോഗികമല്ലെന്നു അറിയാവുന്നതിനാലാണ് ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി കോലിയെ നീക്കി പകരം രോഹിത്തിനെ ചുമതലയേല്‍പ്പിച്ചത്.ടി20യില്‍ മുഴുവന്‍ സമയ ക്യാപ്റ്റനായ ശേഷം രോഹിത് ആദ്യത്തെ പരമ്ബര കളിച്ചു കഴിഞ്ഞു. ന്യൂസിലാന്‍ഡിനെതിരേ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്ബരയിലാണ് അദ്ദേഹം ടീമിനെ നയിച്ചത്. പരമ്ബര ഇന്ത്യ തൂത്തുവാരുകയും ചെയ്തിരുന്നു. ഇനി സൗത്താഫ്രിക്കെതിരേയാണ് രോഹിത്തിനു കീഴില്‍ ഇന്ത്യയുടെ കന്നി ഏകദിന പരമ്ബര. നിശ്ചിത ഓവര്‍ ടീമുകളുടെ പുതിയ നായകനായതോടെ രോഹിത്തിന്റെ ശമ്ബളമെത്രയാണെന്നറിയാം.
രോഹിത്തിനു ലഭിക്കുന്ന ശമ്ബളംനിലവില്‍ ബിസിസിഐയുടെ എ പ്ലസ് കാറ്റഗറിയിലുള്‍പ്പെട്ട മൂന്നു താരങ്ങളിലൊരാളാണ് രോഹിത് ശര്‍മ. ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് മറ്റു രണ്ടു പേര്‍. ഈ കാറ്റഗറിയില്‍പ്പെട്ട മൂന്നു പേര്‍ക്കും ഏഴു കോടിയാണ് പ്രതിവര്‍ഷ ശമ്ബളം.
എന്നാല്‍ ഏകദിന, ടി20 ടീമുകളുടെ പുതിയ ക്യാപ്റ്റനായി ചുമതലയേറ്റത്തോടെ രോഹിത്തിന്റെ ശമ്ബളം വര്‍ധിക്കുമോയെന്നതാണ് പലരുടെയും സംശയം. ഇല്ല എന്നു തന്നെയാണ് ഇതിനുള്ള മറുപടി. ഏഴു കോടി തന്നെയായിരിക്കും തുടര്‍ന്നും ഹിറ്റ്മാന് ശമ്ബളമായി ലഭിക്കുന്നത്. പൊസിഷന്‍ മാറിയതു കൊണ്ടു മാത്രം ഒരേ കാറ്റഗറിയില്‍പ്പെട്ടവര്‍ക്കു വ്യത്യസ്ത ശമ്ബളം ലഭിക്കില്ല.

ക്യാപ്റ്റന്‍സി റെക്കോര്‍ഡ്

വളരെ മികച്ച ക്യാപ്റ്റന്‍സി റെകക്കോര്‍ഡാണ് അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം രോഹിത് ശര്‍മയ്ക്കുള്ളത്. ഇതു തന്നെയാണ് അേേദ്ദഹത്തിനു ഇപ്പോള്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമുകളുടെ നായകസ്ഥാനവും നല്‍കിയിരിക്കുന്നത്. ഏകദിനത്തില്‍ 10 തവണയാണ് ഹിറ്റ്മാന്‍ ഇന്ത്യയെ നയിച്ചിട്ടുള്ളത്. ഇവയില്‍ എട്ടിലും ടീമിനു വിജയം നേടിക്കൊടുക്കാന്‍ സാധിച്ചു.
ടി20 ഫോര്‍മാറ്റിലേക്കു വന്നാല്‍ 22 മല്‍സരങ്ങളില്‍ രോഹിത് ഇന്ത്യയുടെ നായകനായിട്ടുണ്ട്. ഇവയില്‍ 18 എണ്ണത്തില്‍ ടീം വിജയിക്കുകയും ചെയ്തു. 2018ലെ ഏഷ്യാ കപ്പിലും ഇതേ വര്‍ഷം നടന്ന നിദാഹാസ് ട്രോഫിയിലും ഇന്ത്യ ജേതാക്കളായപ്പോള്‍ ടീമിനെ നയിച്ചത് രോഹിത്തായിരുന്നു. 2022ലെ ടി20 ലോകകപ്പായിരിക്കും അദ്ദേഹത്തിനു കീഴില്‍ ഇന്ത്യ ഇനി കളിക്കാനൊരുങ്ങുന്ന ഏറ്റവും വലിയ ടൂര്‍ണമെന്റ്.
ഐപിഎല്ലിലേക്കു വന്നാല്‍ 2013 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനാണ് രോഹിത്. അഞ്ചു തവണ ടീമിനെ കിരീടത്തിലേക്കു നയിക്കാനും അദ്ദേഹത്തിനു സാധിച്ചു. നിലവില്‍ ഏറ്റവുമധികം തവണ ഐപിഎല്‍ ട്രോഫി സ്വന്തമാക്കിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡും ഹിറ്റ്മാന്റെ പേരിലാണ്.

ഗാംഗുലിയുടെ വിശദീകരണം

രോഹിത് ശര്‍മയെ പുതിയ ഏകദിന ക്യാപ്റ്റനാക്കിയത് ബിസിസിഐയും സെലക്ടര്‍മാരും സംയുകംതമായെടുത്ത തീരുമാനമാണെന്നാണ് കഴിഞ്ഞ ദിവസം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വിശദീകരിച്ചത്. നേരത്തേ കോലി ടി20 ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിയുന്നതായി പ്രഖ്യാപിച്ചപ്പോള്‍ അതു പാടില്ലെന്നു ഞങ്ങള്‍ അഭ്യര്‍ഥിച്ചിരുന്നു. പക്ഷെ അദ്ദേഹം ഇതിനു സമ്മതിച്ചില്ല. നിശ്ചിത ഓവര്‍ ടീമുകള്‍ക്കു രണ്ടു ക്യാപ്റ്റന്‍മാരെന്നത് ശരിയാവില്ലെന്നു സെലക്ടര്‍മാര്‍ക്കു തോന്നിയതിനാലാണ് ഇപ്പോള്‍ രോഹിത്തിന് ഏകദിനത്തിലും ക്യാപ്റ്റന്‍സി നല്‍കിയതെന്നും ഗാംഗുലി വ്യക്തമാക്കിയിരുന്നു.
ഏകദിനത്തില്‍ രോഹിത്തിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചതിനെക്കുറിച്ച്‌ വിരാട് കോലിയെ വിളിച്ചു സംസാരിച്ചിരുന്നു. രോഹിത് ശര്‍മയുടെ നേതൃമികവില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ശരിയായ കരങ്ങളിലാണെന്നു ബിസിസിഐയ്ക്കു ആത്മവിശ്വാസമുണ്ട്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഇതുവരെ നല്‍കിയ സംഭാവനകള്‍ക്കു വിരാട് കോലിക്കു നന്ദി പറയുന്നതായും ഗാംഗുലി കൂട്ടിച്ചേര്‍ത്തിരുന്നു.

Comments (0)
Add Comment