ആറ് ഫോണുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച്‌ ദിലീപ്

ജൂനിയര്‍ അഭിഭാഷകന്‍ മുഖേനയാണ് എത്തിച്ചത്. ഇത് രജിസ്ട്രാര്‍ ജനറലിന് കൈമാറി. ദിലീപിന്റെ മൂന്ന് ഫോണും സഹോദരന്‍ അനൂപിന്റെ കൈവശമുള്ള രണ്ട് ഫോണുകള്‍, സഹോദരി ഭര്‍ത്താവ് സുരാജിന്റെ കൈവശമുള്ള ഒരു ഫോണുമാണ് മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചത്.അതേസമയം കേസില്‍ നിര്‍ണായകം എന്ന് കരുതുന്ന നാലാമത്തെ ഫോണ്‍ കൈമാറിയില്ല. ദിലീപ് ഒളിപ്പിച്ച ഫോണ്‍ നിര്‍ണായകമാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ഈ ഫോണ്‍ ഉപയോഗിച്ചിട്ടില്ലായെന്ന ദിലീപിന്റെ വാദം കള്ളമാണെന്നും ദിലീപിന്റെ പേരിലുള്ള സിംകാര്‍ഡ് ഈ ഫോണില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു. ഇതിന്റെ കോള്‍ രേഖകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഫോണിന്റെ ഐ എം ഇ ഐ നമ്ബര്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു.ഫോണുകള്‍ കേരളത്തില്‍ പരിശോധിക്കരുത് എന്നും, കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കണമെന്നുമുള്ള ആവശ്യം ദീലിപ് നേരത്തെ ഉന്നയിച്ചിട്ടുണ്ട്. ഫോണില്‍ അഭിഭാഷകരുമായി സംസാരിച്ചത് ഉള്‍പ്പെടെയുള്ള സംഭാഷണങ്ങളുണ്ട്. ഇത് പ്രിവിലേജ്ഡ് സംഭാഷണങ്ങളാണ് ഇവയെല്ലാം സംരക്ഷിക്കപ്പെടണമെന്ന വാദവും ദിലീപിന്റെ അഭിഭാഷകര്‍ ഉയര്‍ത്തിയിരുന്നു.’സുപ്രീം കോടതി നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തിലും എവിഡന്‍സ് ആക്ടിലെ സെക്ഷന്‍ 45, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്‌ട് സെക്ഷന്‍ 79 എ എന്നിവ കണക്കിലെടുത്ത് തെളിവുകളുടെ ഫോറന്‍സിക് പരിശോധനയ്ക്ക് പ്രോസിക്യൂഷന് എല്ലാ അവകാശങ്ങളും ഉണ്ടെന്ന് കോടതി വിലയിരുത്തുകയാണ്. ഈ സാഹചര്യത്തില്‍ പ്രതികള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് മൊബൈല്‍ ഫോണുകള്‍ കൈമാറണം. ഐടി നിയമത്തിലെ സെക്ഷന്‍ 79 എ പ്രകാരം വിജ്ഞാപനം ചെയ്ത ഏജന്‍സികളിലൊന്ന് ഫോണുകളുടെ പരിശോധന നടത്തണം’ എന്നും കോടതി വ്യക്തമാക്കുന്നു. മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി കൈമാറണമെന്ന് ആവശ്യപ്പെടാന്‍ പ്രോസിക്യൂഷന് എല്ലാ അവകാശവുമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Comments (0)
Add Comment