കുറഞ്ഞ വിലയ്ക്ക് എണ്ണ തരാം ; ഇന്ത്യയോട് റഷ്യ

എണ്ണ ഇറക്കുമതിക്ക് ആവശ്യമായ സേവനങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ കമ്ബനികള്‍ വിലക്കിയാല്‍ എണ്ണ ഇറക്കുമതിക്ക് ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കി നല്‍കാമെന്നും റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്സാണ്ടര്‍ നൊവാക് ഉറപ്പുനല്‍കി.റഷ്യന്‍ എണ്ണയ്ക്ക് വിലപരിധി നിശ്ചയിച്ച ജി ഏഴ് രാജ്യങ്ങളുടെയും സഖ്യകക്ഷികളുടെയും തീരുമാനത്തെ പിന്തുണയ്ക്കേണ്ടതില്ലെന്ന ഇന്ത്യയുടെ തീരുമാനത്തെ റഷ്യ സ്വാഗതം ചെയ്തു. റഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂറുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ അഞ്ചിനാണ് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യന്‍ അസംസ്കൃത എണ്ണയ്ക്ക് ഒരു ബാരലിന് 60 യുഎസ് ഡോളര് എന്ന വിലപരിധി നിശ്ചയിച്ചത്. ഉക്രയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് റഷ്യന്‌എണ്ണ ബഹിഷ്കരിക്കാന്‍ യുഎസ് ആവശ്യപ്പെട്ടിരുന്നെങ്കിലും കുറഞ്ഞവിലയില്‍ ലഭിക്കുന്നതിനാല്‍ റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടുകയാണ് ഇന്ത്യ ചെയ്തത്.2022-ല്‍ റഷ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാരത്തില്‍ റെക്കോഡ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. എണ്ണയ്ക്ക് വിലപരിധി ഏര്‍പ്പെടുത്തുന്നത് വിപണിവിരുദ്ധ നടപടിയാണ്. ഇത് വിതരണശൃംഖലയെ തടസ്സപ്പെടുത്തും. ആഗോള ഊര്‍ജവിപണിയിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കും. യൂറോപ്പിലെ വികസിത രാജ്യങ്ങളിലും ഊര്‍ജക്ഷാമം രൂക്ഷമാക്കും.’–-അലക്സാണ്ടര്‍ നൊവാക് പറഞ്ഞു.2023 ഒക്ടോബര്‍ 11 മുതല്‍ 13 വരെ മോസ്കോയില്‍ നടക്കുന്ന റഷ്യന്‍ എനര്‍ജി വീക്ക് 2023 അന്താരാഷ്ട്ര സമ്മേളനത്തിലേക്ക് പെട്രോളിയം പ്രകൃതിവാതകമന്ത്രി ഹര്‍ദീപ് സിങ് പുരിയെ നൊവാക് ക്ഷണിച്ചു. എണ്ണ, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ദ്രവീകൃത പ്രകൃതിവാതകം, കല്‍ക്കരി, വളം തുടങ്ങിയവയുടെ വ്യാപാരത്തില്‍ റഷ്യ–-ഇന്ത്യ സഹകരണം വര്‍ധിപ്പിക്കുമെന്നും നൊവാകും പവന്‍ കപൂറും വ്യക്തമാക്കി.

Comments (0)
Add Comment