1972 ൽ കേന്ദ്ര ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തനമാരംഭിച്ച ഹോട്ടൽ അശോകയാണ് ഇന്ന് ലീല റാവിസ് എന്ന പേരിൽ കോവള തല ഉയർത്തി നിൽക്കുന്നത്. കോവളത്തെ ലോകത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിൽ തലസ്ഥാനത്തെ ആദ്യ സമുദ്രതീര പഞ്ചനക്ഷത്ര ഹോട്ടൽ വഹിച്ച പങ്ക് വലുതാണ്.
ഹോട്ടലിന്റെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് ഉടമസ്ഥരായ ആർ പി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള പ്രഖ്യാപിച്ചിരിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ആയിരം വിദ്യാർഥികൾക്കായി സ്കോളർഷിപ്പും ആർപി ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഉപരിപഠനത്തിനായി ഒരു കോടി രൂപയുടെ സ്കോളർഷിപ്പ് നൽകുന്നത്.
കോവളത്ത് നിന്നുള്ള വിദ്യാർഥികൾക്കാകും പ്രഥമ പരിഗണന. 1000 വ്യാർഥികൾക്ക് 10000 രൂപ വീതമാണ് സ്കോളർഷിപ്പ്. ഇതിൽ 70 ശതമാനം പെൺകുട്ടികൾക്കായിരിക്കുമെന്നും ആർപി ഗ്രൂപ്പ് അറിയിച്ചു. വിഡിനു ശേഷം തിരിച്ചുവരവിന് ഒരുങ്ങുന്ന കേരളത്തിന്റെ ടൂറിസം വ്യവസായത്തിന് പുതിയ മാനം നൽകുന്ന പദ്ധതികൾ കോവളത്ത് നടപ്പിലാക്കുമെന്ന് ഡോക്ടർ രവി പിള്ള പറഞ്ഞു.അന്തർദേശീയ ദേശീയ പ്രാദേശിക തലത്തിൽ കോവളത്തിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന വിധത്തിലാകും ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ. 2023ൽ സന്ദർശിക്കേണ്ട 50 സ്ഥലങ്ങളിൽ ന്യൂയോർക്ക് ടൈംസിന്റെ പട്ടികയിൽ കേരളവും ഇടം പിടിച്ചിട്ടുണ്ടെന്നും ഇത് സംസ്ഥാനത്തിന്റെ ടൂറിസം സാധ്യതകൾ പതിൻമടങ്ങ് വർധിപ്പിച്ചതായും രവി പിള്ള ചൂണ്ടികാട്ടി.
സംസ്ഥാനത്തും രാജ്യത്തും ഇന്ന് ഏറ്റവും അധികം തൊഴിൽ നൽകുന്ന മേഖലയായി ടൂറിസവും ഹോസ്പിറ്റാലിറ്റി ഗ്രൂപ്പും മാറി കഴിഞ്ഞു. ഇത് പ്രയോജനപ്പെടുത്താനുള്ള പദ്ധതികൾക്ക് സംസ്ഥാനം തുടക്കം കുറിച്ചിട്ടുമുണ്ടെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും ആർ പി ഗ്രൂപ്പ് ചെയർമാൻ പറഞ്ഞു.