‘ചാമ്ബ്യന്‍ പോരി’ല്‍ വീണ് ആഴ്സണല്‍; സിറ്റി ഒന്നാം സ്ഥാനത്ത്

പകുതിയിലേറെ പിന്നിട്ട ലീഗില്‍ അജയ്യരായി ഇതുവരെയും ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ഗണ്ണേഴ്സിനെ 3-1ന്റെ ആധികാരിക ജയവുമായി കടന്നാണ് ക്ലോപ്പിന്റെ കുട്ടികള്‍ കിരീടത്തുടര്‍ച്ചയിലേക്ക് ഒരു ചുവട് അടുത്തത്.ഇതോടെ, സീസണില്‍ തുടര്‍ന്നുള്ള പോരാട്ടങ്ങള്‍ക്ക് കടുപ്പമേറും.എമിറേറ്റ്സ് മൈതാനത്ത് ആദ്യാവസാനം നയം വ്യക്തമാക്കിയായിരുന്നു കെവിന്‍ ഡി ബ്രുയിനും സംഘവും കളി നയിച്ചത്. ആദ്യ അവസരം തുറന്നത് ആതിഥേയരായിരുന്നെങ്കിലും ഗോള്‍ കുറിച്ചത് സന്ദര്‍ശകര്‍. 24ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഹാഫില്‍നിന്ന് ഉയര്‍ത്തിയടിച്ച പന്ത് അപകടമൊഴിവാക്കാന്‍ ഗണ്ണേഴ്സ് താരം തകെഹിറോ ടോമിയാസു ഗോളിക്ക് നല്‍കിയതില്‍നിന്നായിരുന്നു ആദ്യ ഗോളിന്റെ പിറവി. ഗോളി കാലിലെടുക്കുംമുമ്ബ് ഓടിപ്പിടിച്ച ഡി ബ്രുയിന്‍ ഇടംകാല്‍ കൊണ്ട് ആദ്യ ടച്ചില്‍ ഗോളിക്കു മുകളിലൂടെ പന്ത് വലയിലെത്തിച്ചു. ഞെട്ടിയ ഗണ്ണേഴ്സിന് പിന്നീടൊരിക്കലും പതിവ് ചടുലതയിലേക്ക് തിരിച്ചെത്താനായില്ല. ആദ്യ പകുതി അവസാനിക്കാനിരിക്കെ ബുകായോ സാക ഗണ്ണേഴ്സിനെ ഒപ്പമെത്തിച്ചു. എഡ്ഡി എന്‍കെറ്റിയയെ സിറ്റി ബോക്സില്‍ ഗോളി എഡേഴ്സണ്‍ ഫൗള്‍ ചെയ്തുവീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയിലായിരുന്നു സമനില ഗോള്‍.ഇടവേള കഴിഞ്ഞതോടെ കൂടുതല്‍ ആക്രമണകാരിയായി മാറിയ സിറ്റി മുന്നേറ്റത്തിനു മുന്നില്‍ ആഴ്സണല്‍ ശരിക്കും വിയര്‍ത്തു. 72ാം മിനിറ്റില്‍ ഗബ്രിയേലില്‍നിന്ന് ചോര്‍ന്നുകിട്ടിയ പന്ത് ബെര്‍ണാഡോ സില്‍വയും എര്‍ലിങ് ഹാലന്‍ഡും വഴി ഒഴിഞ്ഞുകിട്ടിയ ജാക് ഗ്രീലിഷ് അടിച്ചുകയറ്റിയത് എതിര്‍ പ്രതിരോധ താരത്തിന്റെ കാലില്‍ ചെറുതായൊന്ന് തട്ടി വല കുലുക്കി. വൈകാതെ എര്‍ലിങ് ഹാലന്‍ഡ് പട്ടിക പൂര്‍ത്തിയാക്കി. വലതു വിങ്ങിലൂടെ ഡി ബ്രുയിന്‍ നല്‍കിയ പാസിലായിരുന്നു നോര്‍വേ താരത്തിന്റെ തിരിച്ചുവരവറിയിച്ച ഗോള്‍.ഒരു കളി അധികം കളിച്ചാണെങ്കിലും ഗോള്‍ ശരാശരിയില്‍ മുന്നിലെത്തിയ സിറ്റി ആധിപത്യം നിലനിര്‍ത്തി ചാമ്ബ്യന്‍പട്ടം ഇത്തിഹാദില്‍ നിലനിര്‍ത്താനാകും ഇനിയുള്ള ശ്രമങ്ങള്‍. മറുവശത്ത്, അവസാന മത്സരങ്ങളില്‍ വന്‍വീഴ്ചകളുടെ വഴിയിലായ ഗണ്ണേഴ്സിന് എഫ്.എ കപ്പില്‍ സിറ്റിയോടും പ്രിമിയര്‍ ലീഗില്‍ എവര്‍ടണോടും ഏറ്റ തോല്‍വിയുടെ ക്ഷീണം തുടരുന്നുവെന്ന തോന്നലായി ബുധനാഴ്ചയിലെ മത്സരം. ഇന്നലെ സിറ്റി നേടിയ രണ്ടു ഗോളുകളില്‍ ഗണ്ണേഴ്സ് താരങ്ങള്‍ക്കു പറ്റിയ അബദ്ധം കാരണമായെന്നത് കൂടുതല്‍ പരിക്കാകും. ആദ്യം ടോമിയാസുവാണ് ‘അസിസ്റ്റ്’ നല്‍കിയതെങ്കില്‍ പിന്നീട് ബ്രസീല്‍ താരം ഗബ്രിയേല്‍ വകയായിരുന്നു ഗോള്‍.

Comments (0)
Add Comment