തിരുവനന്തപുരം : സാമ്പത്തിക സാക്ഷരത പ്രോത്സാഹിപ്പിക്കാൻ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ.) ആചരിക്കുന്ന സാമ്പത്തിക സാക്ഷരതാ വാരത്തിനു തുടക്കമായി. “ശരിയായ സാമ്പത്തികം, ജീവിതം സുരക്ഷിതം “എന്ന പ്രമേയത്തെ ആസ്പദമാക്കി, ഫെബ്രുവരി 13 മുതൽ 17 വരെയാണ് ഈ വർഷത്തെ സാമ്പത്തിക സാക്ഷരതാ വാരം ആചരിക്കുന്നത്. സമ്പാദ്യശീലം, ആസൂത്രണം, ബജറ്റിംഗ്, ഡിജിറ്റൽ സാമ്പത്തിക സേവനങ്ങളുടെ വിവേകപൂർണ്ണമായ ഉപയോഗം എന്നീ വിഷയങ്ങളിൽ ഊന്നൽ നൽകിയാണ് ഈ വർഷത്തെ സാമ്പത്തിക സാക്ഷരതാ പ്രചാരണം നടക്കുക. ഉപഭോക്താക്കളിലും സാധാരണക്കാരിലും സാമ്പത്തിക വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കാനായാണ് ഒരാഴ്ചക്കാലം ഇത്തരമൊരു പ്രചാരണ പരിപാടി ആർ.ബി.ഐ. സംഘടിപ്പിക്കുന്നത് . ഇതിനോടനുബന്ധിച്ചു നടന്ന സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ കേരളത്തിലെ പ്രമുഖ ബാങ്കുകളിലെയും, സർക്കാർ സ്ഥാപനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
ഭാരതീയ റിസർവ് ബാങ്ക് റീജിയണൽ ഡയറക്ടർ ശ്രീ തോമസ് മാത്യു ചടങ്ങ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയും വാരാചരണത്തിന്റെ ഭാഗമായുള്ള പോസ്റ്ററുകളുടെ പ്രകാശനവും ചെയ്തു. സാമ്പത്തിക സാക്ഷരതാ വാരത്തിന്റെ പ്രമേയവും, അതിന്റെ ഉദ്ദേശവും പൊതുജനമധ്യത്തിലേക്ക് എത്തിക്കണമെന്ന് ബാങ്കുകളോടും മാധ്യമപ്രവർത്തകരോടും ആർ.ബി.ഐ. അഭ്യർത്ഥിച്ചു.
നബാർഡ് ചീഫ് ജനറൽ മാനേജർ ഡോ. ഗോപ കുമാരൻ നായർ ജി, സംസ്ഥാന തല ബാങ്കിങ് സമിതി കൺവീനറും കാനറാ ബാങ്ക് ജനറൽ മാനേജറുമായ ശ്രീ എസ്. പ്രേംകുമാർ, റിസർവ് ബാങ്ക് സാമ്പത്തിക ഉൾപെടുത്തൽ വികസന വകുപ്പ് ജനറൽ മാനേജർ ഡോ. സെഡ്രിക് ലോറെൻസ്, ജനറൽ മാനേജർ ശ്രീ മനോജ് പി, എസ്.ബി.ഐ ചീഫ് ജനറൽ മാനേജർ ശ്രീ വെങ്കട്ട രമണ ബയിറെഡഡി എന്നിവർ ചടങ്ങിൽ സംസാരിച്ചു.