ഇന്ത്യയിലെ യുഎസ് അംബാസഡറായി എറിക് ഗാര്‍സെറ്റി സത്യപ്രതിജ്ഞ ചെയ്തു

വെള്ളിയാഴ്ച വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ അധ്യക്ഷതയില്‍ നടന്ന ഔദ്യോഗിക ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ.ഇന്ത്യയിലെ പ്രധാന നയതന്ത്ര പദവിയിലേക്ക് രണ്ട് വര്‍ഷത്തിലേറെ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ഗാര്‍സിറ്റിയെ നിയമിച്ചത്. ലോസ് ഏഞ്ചല്‍സിലെ മുന്‍ മേയര്‍ എറിക് ഗാര്‍സെറ്റിയുടെ നാമനിര്‍ദ്ദേശം യുഎസ് സെനറ്റ് ഈ മാസം ആദ്യമാണ് സ്ഥിരീകരിച്ചത്.

പ്രസിഡന്റ് ജോ ബൈഡന്‍ നാമനിര്‍ദ്ദേശം ചെയ്ത 2021 ജൂലൈ മുതല്‍ ഗാര്‍സെറ്റിയുടെ നാമനിര്‍ദ്ദേശം യുഎസ് കോണ്‍ഗ്രസിന് മുമ്ബിലുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ അന്തിമ തീരുമാനം വൈകുകയായിരുന്നു. തന്റെ പുതിയ നയതന്ത്ര നിയമനത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ തനിക്ക് കാത്തിരിക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മകള്‍ മായ ഹീബ്രു കയ്യിലെടുത്ത് നല്‍കിയ ബൈബിളില്‍ കൈവെച്ചായാരുന്നു ഗാര്‍സിറ്റിയുടെ സത്യപ്രതിജ്ഞ. ഭാര്യ ആമി വേക്ക്‌ലാന്‍ഡ്, അച്ഛന്‍ ഗില്‍ ഗാര്‍സെറ്റി, അമ്മ സുകി ഗാര്‍സെറ്റി, ഭാര്യാമാതാവ് ഡീ വേക്ക്‌ലാന്‍ഡ് എന്നിവരുള്‍പ്പെടെ അടുത്ത കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.മേയര്‍ ആയിരുന്ന കാലത്ത് തന്റെ ഓഫീസിലെ ജീവനക്കാര്‍ക്കെതിരെയുണ്ടായ ലൈംഗിക ആരോപണങ്ങളില്‍ ഗാര്‍സെറ്റി അച്ചടക്ക നടപടികള്‍ സ്വീകരിക്കാതിരുന്നത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് നാമനിര്‍ദ്ദേശം സ്തംഭിച്ച നിലയിലായിരുന്നു. തുടര്‍ന്ന് പ്രസിഡന്റ് ബൈഡന്‍ ഈ വര്‍ഷം ജനുവരിയില്‍ ഗാര്‍സെറ്റിയെ അതേ സ്ഥാനത്തേക്ക് പുനര്‍നാമകരണം ചെയ്യുകയായിരുന്നു. ന്യൂ ഡല്‍ഹിയിലെ യുഎസ് അംബാസഡറിയല്‍ വസതിയിലെ അവസാനത്തെ താമസക്കാരനായ കെന്നത്ത് ജസ്റ്റര്‍, അമേരിക്കയിലെ സര്‍ക്കാര്‍ മാറ്റത്തിന് ശേഷം 2021 ജനുവരിയില്‍ സ്ഥാനമൊഴിഞ്ഞു. അന്ന് മുതല്‍ ഇന്ത്യയിലെ യുഎസ് എംബസി അംബാസഡര്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.

Comments (0)
Add Comment