ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടം നോക്കുകുത്തി;ചെലവ് 117 കോടി

കിടത്തിച്ചികിത്സ വിപുലീകരിക്കാനും ശസ്ത്രക്രിയയടക്കം സൗകര്യങ്ങള്‍ക്കുമായി കിഫ്ബിയില്‍നിന്ന് 117 കോടി ചെലവഴിച്ച്‌ നിര്‍മിച്ചതാണ് കെട്ടിടം.ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ നടത്താനാകാത്ത സാഹചര്യത്തില്‍ രോഗികളും ദുരിതത്തിലാണ്.ആലപ്പുഴ മെഡിക്കല്‍ കോളജ് വണ്ടാനത്തേക്ക് മാറിയപ്പോള്‍ പഴയ മെഡിക്കല്‍ കോളജ് കെട്ടിടമാണ് ജനറല്‍ ആശുപത്രിക്ക് വിട്ടുനല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് നിര്‍മിച്ച മെഡിക്കല്‍ കോളജ് കെട്ടിടങ്ങളുടെ ശോച്യാവസ്ഥ ബോധ്യപ്പെട്ട മന്ത്രിമാരായിരുന്ന ജി. സുധാകരനും ഡോ. തോമസ് ഐസക്കും മുന്‍കൈയെടുത്താണ് ഏഴുനില കെട്ടിടത്തിനുള്ള പദ്ധതി ആവിഷ്കരിച്ചത്. 2020 ഫെബ്രുവരിയില്‍ നിര്‍മാണം ആരംഭിച്ച്‌ ഏതാണ്ട് പൂര്‍ത്തിയായ കെട്ടിടമാണ് മൂന്നുവര്‍ഷത്തിന് ശേഷവും തുറക്കാത്തത്.ആശുപത്രിയില്‍നിന്ന് പുറന്തള്ളുന്ന മലിനജലം ശുദ്ധീകരിക്കുന്ന പ്ലാന്റിന്റെ നിര്‍മാണം കഴിഞ്ഞ നവംബറില്‍ പൂര്‍ത്തീകരിക്കുമെന്നും ഈവര്‍ഷം ജനുവരിയില്‍ ആശുപത്രി തുറന്ന് നല്‍കുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാല്‍, പ്ലാന്റിന്റെ നിര്‍മാണം കഴിഞ്ഞമാസമാണ് ആരംഭിക്കാനായത്.പ്ലാന്‍റ് പൂര്‍ത്തിയായാല്‍ മാത്രമേ പ്ലംബിങ്ങും വയറിങ്ങും ഉള്‍പ്പെടെ മറ്റ് ജോലികള്‍ പൂര്‍ത്തിയാക്കി കെട്ടിടം ഉപയോഗിക്കാന്‍ കഴിയൂ. ജനറല്‍ ആശുപത്രിയിലെ സ്ഥലപരിമിതിയും ബുദ്ധിമുട്ടുകളും കാരണം രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയാത്തതിനാല്‍ സര്‍ജറി അടക്കം ആവശ്യങ്ങള്‍ക്ക് വണ്ടാനം മെഡിക്കല്‍ കോളജിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.

Comments (0)
Add Comment