ദുബായിൽ വച്ച് നടന്ന ഐക്യരാഷ്ട്ര സഭയുടെ കോപ് 28 കാലാവസ്ഥ ഉച്ചകോടി സമാപിച്ചു

ഇത്തവണ ഉച്ചകോടിയിൽ സുപ്രധാന തീരുമാനങ്ങളാണ് കൈക്കൊണ്ടത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ആഗോളതാപനത്തിന് കാരണമാകുന്ന ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ധാരണയായിട്ടുണ്ട്. ഉച്ചകോടിയുടെ ചരിത്രത്തിൽ ആദ്യമായാണ് പ്രകൃതി വാതകം, കൽക്കരി തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാൻ ധാരണയിൽ എത്തുന്നത്. ഇത് സംബന്ധിച്ച് കരാറിൽ 200 ഓളം രാജ്യങ്ങൾ ഒപ്പുവെച്ചു. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഫോസിൽ ഉപയോഗവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനത്തിൽ എത്തിയത്.പസഫിക് ദ്വീപ് രാജ്യങ്ങൾ ഉൾപ്പെടെയുള്ളവ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും, സൗദി അറേബ്യ അടക്കമുള്ള എണ്ണ ഉൽപ്പാദക രാജ്യങ്ങൾ ഇതിനെതിരെ വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു. ഇതിന് പുറമേ, മുഴുവൻ രാജ്യങ്ങളോടും 2030 ഓടെ പുനരുപയോഗ ഊർജ്ജ ശേഷി മൂന്നിരട്ടിയാക്കി ഉയർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, കാര്യക്ഷമമല്ലാത്ത ഫോസിൽ ഇന്ധന സബ്സിഡികൾ എത്രയും വേഗത്തിൽ തന്നെ നിർത്തലാക്കേണ്ടതാണ്. ഭൂമിയിലെ ശരാശരി താപനിലയിൽ വന്നിട്ടുള്ള ഉയർച്ച ആശങ്കപ്പെടുത്തുന്നതിനാൽ, ഇവ പരിമിതപ്പെടുത്താനുള്ള സുസ്ഥിരമായ നടപടികൾ മുഴുവൻ രാജ്യങ്ങളും ആവിഷ്കരിക്കേണ്ടതാണെന്നും ഉച്ചകോടിയിൽ വ്യക്തമാക്കി.

Comments (0)
Add Comment